കോട്ടയം : സ്ഥിരമായി ലോട്ടറി ടിക്കറ്റ് മോഷ്‌ടിക്കുന്ന കള്ളനെ പെൻ ക്യാമറയിൽ കുടുക്കി കാഴ്‌ചപരിമിതിയുള്ള ലോട്ടറി വിൽപനക്കാരി റോസമ്മ. കോട്ടയം കളത്തിപ്പടിയിൽ ലോട്ടറി വിൽക്കുന്നതിനിടെയാണ് പതിവായി ടിക്കറ്റുകൾ കാണാതെ പോയത്. മോഷണം പതിവായതോടെ പെൻ ക്യാമറ ഉപയോഗിച്ച് കള്ളനെ കുടുക്കുകയായിരുന്നു. മാപ്പ് പറഞ്ഞ കള്ളനോട് ക്ഷമിക്കാനും റോസമ്മ തയാറായി.
പത്തു വർഷമായി കോട്ടയത്തിൻ്റെ പല ഭാഗത്തും ലോട്ടറിക്കച്ചവടം നടത്തി വരികയാണ് റോസമ്മ. ജൻമന കാഴ്ച്ച പരിമിതി നേരിടുന്ന റോസമ്മയുടെ ഏക വരുമാന മാർഗവും ഈ ലോട്ടറി കചവടമാണ്. എന്നാൽ സ്ഥിരമായി ലോട്ടറി വാങ്ങാൻ വരുന്ന ആരോ ടിക്കറ്റുകൾ മോഷ്‌ടിക്കുന്നുണ്ടെന്ന് റോസമ്മയ്ക്ക് മനസിലായി.
തുടർന്ന് മോഷ്‌ടാവിനെ പിടികൂടാൻ എന്ത് ചെയ്യണമെന്ന് ആലോചനയിലായി. അങ്ങനെയിരിക്കെയാണ് പെൻ ക്യാമറയെ കുറിച്ച് ഒരു സുഹൃത്ത് പറഞ്ഞ് അറിയുന്നത്. പിന്നെ വൈകിയില്ല, സുഹൃത്ത് വഴി പെൻ ക്യാമറ വാങ്ങി റോസമ്മ വസ്ത്രത്തിൻ്റെ കഴുത്തിൽ കുത്തിവച്ചു.
കഴിഞ്ഞ ദിവസം ക്യാമറയിലെ ദൃശ്യങ്ങൾ സുഹൃത്ത് മുഖാന്തിരം പരിശോധിച്ച് മോഷ്‌ടാവിനെ തിരിച്ചറിഞ്ഞു. പിന്നെ കള്ളനെ കൈയോടെ പിടികൂടി. ഇയാളുടെ ശബ്‌ദത്തിൽ നിന്നാണ് ആള്‍ ആരാണെന്ന് റോസമ്മ തിരിച്ചറിഞ്ഞത്. സ്ഥിരമായി ലോട്ടറി വാങ്ങാനെത്തിയ മോഷ്‌ടാവ് പത്തും പതിനഞ്ചും ലോട്ടറി വീതമാണ് മോഷ്‌ടിച്ച് കൊണ്ടു പോയിരുന്നത്. ക്യാമറയിൽ കുടുങ്ങിയ കള്ളൻ മാപ്പ് പറഞ്ഞതോടെ പൊലീസിൽ കേസ് നൽകേണ്ട എന്ന് തിരുമാനിച്ച റോസമ്മ, ക്ഷമ നൽകി വിട്ടയക്കുകയായിരുന്നു.