ETV Bharat / sports

പന്ത് സ്റ്റമ്പില്‍ കൊള്ളുന്നില്ലെന്ന് ഡിആര്‍എസ്, എന്നിട്ടും ക്രാവ്‌ലി വിക്കറ്റ് ആയതെങ്ങനെയെന്ന് ബെൻ സ്റ്റോക്‌സ്

author img

By ETV Bharat Kerala Team

Published : Feb 19, 2024, 10:26 AM IST

രാജ്‌കോട്ട് ടെസ്റ്റ് രണ്ടാം ഇന്നിങ്‌സിലെ സാക്ക് ക്രാവ്‌ലിയുടെ പുറത്താകല്‍ വിവാദത്തില്‍.

Ben Stokes  Zak Crawley DRS Controversy  India vs England 3rd Test  ഡിആര്‍എസ് വിവാദം  ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്
zak crawley drs controversy

രാജ്‌കോട്ട്: ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ വമ്പൻ തോല്‍വിയായിരുന്നു ഇംഗ്ലണ്ട് വഴങ്ങിയത്. മത്സരത്തിന്‍റെ നാലാം ദിനം 557 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലീഷ് പട മത്സരത്തില്‍ 122 റണ്‍സില്‍ പുറത്തായി. ഇതോടെ, 434 റണ്‍സിന്‍റെ കൂറ്റൻ ജയമാണ് ആതിഥേയരായ ഇന്ത്യയ്‌ക്ക് സ്വന്തമായത് (India vs England 3rd Test).

ഇൻഫോം ബാറ്റര്‍മാരായ സാക്ക് ക്രാവ്‌ലി (Zak Crawley), ബെൻ ഡക്കറ്റ് (Ben Duckett) എന്നിവര്‍ വേഗം മടങ്ങിയതായിരുന്നു മത്സരത്തില്‍ ഇംഗ്ലണ്ടിന് തിരിച്ചടിയായത്. സ്കോര്‍ ബോര്‍ഡില്‍ 18 റണ്‍സ് മാത്രം ഉണ്ടായിരിക്കവെയാണ് ഓപ്പണര്‍മാരെ രണ്ട് പേരെയും ഇംഗ്ലണ്ടിന് നഷ്‌ടമായത്. നാല് റണ്‍സ് നേടിയ ഡക്കറ്റ് റണ്‍ ഔട്ടായപ്പോള്‍ 11റണ്‍സ് മാത്രം നേടിയ സാക്ക് ക്രാവ്‌ലി എല്‍ബിഡബ്ല്യുവായാണ് മടങ്ങിയത്.

ഇന്ത്യൻ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയുടെ പന്തിലായിരുന്നു സാക്ക് ക്രാവ്‌ലിയുടെ പുറത്താകല്‍. ബുംറയുടെ ഒരു ഇൻസ്വിങ്ങറിലാണ് ക്രാവ്‌ലി വിക്കറ്റിന് മുന്നില്‍ കുടുങ്ങിയത്. പിന്നാലെ, അമ്പയര്‍ കുമാര്‍ ധര്‍മസേന ഔട്ട് വിളിച്ച തീരുമാനം ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായിരിക്കുകയാണ് (Zak Crawley DRS Controversy). അമ്പയര്‍ ഔട്ട് വിളിച്ചതിന് പിന്നാലെ തന്നെ തീരുമാനം പുന:പരിശോധിക്കാനായി ഇംഗ്ലണ്ട് ബാറ്റര്‍ ഡിആര്‍എസ് റിവ്യു എടുത്തിരുന്നു.

റീപ്ലേകളില്‍ പന്ത് ലെഗ്‌ സ്റ്റമ്പില്‍ തട്ടാതെ പോകുന്നതായാണ് കാണിച്ചത്. ഓണ്‍ഫീല്‍ഡ് അമ്പയറുടെ തീരുമാനം ശരിവയ്‌ക്കുന്നതായിരുന്നു തേര്‍ഡ് അമ്പയറും നല്‍കിയ നിര്‍ദേശം. മത്സരശേഷം അമ്പയറുടെ തീരുമാനത്തിനെതിരെ പരസ്യ വിമര്‍ശനവുമായി ഇംഗ്ലീഷ് നായകൻ ബെന്‍ സ്റ്റോക്‌സും രംഗത്തെത്തി.

'സാക്ക് ക്രാവ്‌ലിയുടെ വിക്കറ്റില്‍ ഉറപ്പായും വ്യക്തത ലഭിക്കണം. സ്റ്റമ്പില്‍ പന്ത് തട്ടിയിരുന്നില്ലെന്ന കാര്യം റീപ്ലേകളില്‍ വ്യക്തമാണ്. ആ സാഹചര്യത്തില്‍ അമ്പയര്‍ കോള്‍ (Umpires Call) വിക്കറ്റാണെന്നുള്ള തീരുമാനം ഞങ്ങളെ ഞെട്ടിച്ചു.

മാച്ച് റഫറിയുമായി വിക്കറ്റിനെ കുറിച്ച് സംസാരിച്ചിരുന്നു. സാങ്കേതിക തകരാര്‍ കാരണമാണോ ഇങ്ങനെ സംഭവിച്ചതെന്നും അദ്ദേഹത്തോട് ചോദിച്ചു. സാങ്കേതിക തകരാറാണ് കാരണമെങ്കില്‍ അതിന് പിന്നാലെ ഞങ്ങള്‍ പോകില്ല'- മത്സരത്തിന് ശേഷം ബെൻ സ്റ്റോക്‌സ് പറഞ്ഞു.

അമ്പയര്‍ കോള്‍ ഉപേക്ഷിച്ച് ഡിആര്‍എസ് സംവിധാനത്തില്‍ മാറ്റം കൊണ്ടുവരണമെന്നും സ്റ്റോക്‌സ് അഭിപ്രായപ്പെട്ടു. 'ടെക്‌നോളജിയുടെ സഹായം ക്രിക്കറ്റിലും ആവശ്യമാണ്. എന്നാല്‍ അത് എപ്പോഴും 100 ശതമാനം ശരിയാകണമെന്നില്ല.

അമ്പയര്‍മാര്‍ക്ക് വളരെ വലിയ ജോലിയാണ് ഓരോ മത്സരത്തിലും ചെയ്യാനുള്ളത്. പന്ത് കറങ്ങി തിരിയുന്ന ഇന്ത്യൻ സാഹചര്യങ്ങളില്‍ അവരുടെ ജോലിയും കൂടും. എന്‍റെ വ്യക്തിപരമായ അഭിപ്രായത്തില്‍ പന്ത് സ്റ്റമ്പില്‍ തട്ടുകയാണെങ്കില്‍ അതിനെ അങ്ങനെ തന്നെയെടുക്കണം. അതിനായി അമ്പയര്‍ കോള്‍ തന്നെ പൂര്‍ണമായും ഒഴിവാക്കേണ്ടതുണ്ട്'- ഇംഗ്ലണ്ട് ക്യാപ്‌റ്റൻ കൂട്ടിച്ചേര്‍ത്തു.

Also Read : രാജ്‌കോട്ടില്‍ ഇന്ത്യയ്‌ക്ക് 434 റണ്‍സിന്‍റെ ചരിത്ര ജയം; ഇംഗ്ലണ്ടിന് നാണംകെട്ട തോൽവി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.