ETV Bharat / sports

മര്യാദയ്‌ക്ക് ഒരു സിക്‌സടിക്കാന്‍ പോലും കരുത്തില്ല; പാക് താരങ്ങള്‍ക്ക് സൈനികര്‍ക്കൊപ്പം പരിശീലനം നല്‍കാന്‍ നിര്‍ദേശം

author img

By ETV Bharat Kerala Team

Published : Mar 6, 2024, 4:25 PM IST

Pakistan Cricket Team  Pakistan Cricket Board  Babar Azam  പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം  ബാബര്‍ അസം
Pakistan Cricket Team Instructed To Train With Army

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കാകുളിലെ സൈനിക അക്കാദമിയില്‍ 10 ദിവസത്തെ പരിശീലന ക്യാമ്പ്.

ഇസ്ലാമാബാദ്: ടി20 ലോകകപ്പ് മുന്നില്‍ നില്‍ക്കെ സൈനികര്‍ക്കൊപ്പം പരിശീലനം നടത്താന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം (Pakistan Cricket Team). കളിക്കാര്‍ സൈനികര്‍ക്കൊപ്പം പരിശീലനം നടത്തുന്ന വിവരം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (Pakistan Cricket Board) ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വിയാണ് (Mohsin Naqvi) അറിയിച്ചിരിക്കുന്നത്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് അവസാനിച്ചതിന് പിന്നാലെ 10 ദിവസത്തെ പരിശീലനമാണ് കളിക്കാര്‍ സൈനികര്‍ക്ക് ഒപ്പം നടത്തുക.

മാര്‍ച്ച് 18-നാണ് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് അവസാനിക്കുക. തുടര്‍ന്ന് മാര്‍ച്ച് 25 മുതല്‍ 8 വരെയാണ് ക്യാമ്പ്. ഇതു വഴി കളിക്കാരുടെ ഫിറ്റ്‌നസും കരുത്തും വര്‍ധിപ്പിക്കാനാണ് ബോര്‍ഡ് ലക്ഷ്യം വയ്‌ക്കുന്നത്.

"ലാഹോറിലെ മത്സരങ്ങൾ കണ്ടപ്പോള്‍ അവിടെ സ്റ്റാന്‍ഡിലേക്ക് ഒരു സിക്‌സര്‍ പറത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഇനി അഥവാ സ്റ്റാന്‍ഡിലേക്ക് ആരെങ്കിലും സിക്‌സടിച്ചാല്‍ തന്നെ അതൊരു വിദേശ താരമാവും. ഞങ്ങളുടെ കളിക്കാര്‍ക്ക് മികച്ച ഫിറ്റ്‌നസ് ഉറപ്പിക്കുന്നതിന് ഒരു പദ്ധതി തയ്യാറാക്കാന്‍ ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനായി നന്നായി തന്നെ പരിശ്രമിക്കേണ്ടതുണ്ട്. ഇനി ന്യൂസിലൻഡ്, അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകളും ടി20 ലോകകപ്പുമാണ് പാകിസ്ഥാന്‍ താരങ്ങളെ കാത്തിരിക്കുന്നത്. എന്നെ സംബന്ധിച്ചുള്ള ആശ്ചര്യം എന്തെന്നാല്‍ ഇനി എന്നാണ് ടീം പരിശീലനം ആരംഭിക്കുക. അതിനാവശ്യമായ സമയവുമില്ല.

അതു മറികടക്കാനുള്ള ഒരു വഴിയാണ് കാകുളിലെ സൈനിക ക്യാമ്പില്‍ പരിശീലനം നടത്തുക എന്നത്. കളിക്കാര്‍ക്കൊപ്പം പരിശീലനത്തില്‍ സൈനികരുമുണ്ടാവും. അവര്‍ക്ക് ഞങ്ങളുടെ ടീമിനെ സഹായിക്കാന്‍ കഴിയും" - മൊഹ്‌സിന്‍ നഖ്‌വി പറഞ്ഞു.

ഇതാദ്യമായല്ല പാകിസ്ഥാന്‍ താരങ്ങള്‍ സൈനികര്‍ക്ക് ഒപ്പം പരിശീലനം നടത്തുന്നത്. മിസ്ബ ഉൾ ഹഖ് (Misbah ul Haq) ക്യാപ്റ്റനായിരുന്ന സമയത്ത്, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി പാകിസ്ഥാൻ ടീം കാകുളിലെ സൈനിക അക്കാദമിയില്‍ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ആദ്യ ടെസ്റ്റിൽ സെഞ്ചുറിയ നേടിയതിന് ശേഷം പത്ത് പുഷ്അപ്പുകൾ അടിച്ച ശേഷം മിലിട്ടറി സല്യൂട്ട് ചെയ്‌തായിരുന്നു താരം ആഘോഷം നടത്തിയത്.

ALSO READ: രോഹിത്തും ഇഷാനും, കോലിയും ഫാഫും അങ്ങ് മാറി നില്‍ക്കണം ; ഏറ്റവും മികച്ച ഓപ്പണിങ് ജോഡി മറ്റ് രണ്ട് താരങ്ങള്‍

അതേസമയം ജൂണ്‍ ഒന്ന് മുതല്‍ക്കാണ് ടി20 ലോകകപ്പ് (T20 World Cup 2024) നടക്കുന്നത്. അമേരിക്കയും വെസ്റ്റ് ഇന്‍ഡീസുമാണ് ടൂര്‍ണമെന്‍റിന് വേദിയാവുന്നത്. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായിരുന്നു പാകിസ്ഥാന്‍. കലാശപ്പോരില്‍ ഇംഗ്ലണ്ടിനോടായിരുന്നു ബാബര്‍ അസമിന്‍റെ (Babar Azam) നേതൃത്വത്തില്‍ ഇറങ്ങിയ പാകിസ്ഥാന്‍ തോല്‍വി വഴങ്ങിയത്. ഇക്കുറി ഷഹീന്‍ ഷാ അഫ്രീദിയ്‌ക്ക് കീഴിലാണ് പാകിസ്ഥാന്‍ ടി20 ലോകകപ്പ് കളിക്കുക. ചിരവൈരികളായ ഇന്ത്യ ഉള്‍പ്പെട്ട ഗ്രൂപ്പ് എയിലാണ് പാകിസ്ഥാന്‍ പ്രാഥമിക ഘട്ട മത്സരങ്ങള്‍ കളിക്കുക.

ALSO READ: ആരാധകര്‍ക്ക് വമ്പന്‍ കോള് ; ടി20 ലോകകപ്പ് മൊബൈലില്‍ ഫ്രീ ആയി കാണാം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.