ETV Bharat / sports

'ധോണിയാവാന്‍ നോക്കീട്ട് ഒരു കാര്യവുമില്ല'; ഹാര്‍ദിക്കിനെതിരെ തുറന്നടിച്ച് മുഹമ്മദ് ഷമി - Mohammed Shami on Hardik Pandya

author img

By ETV Bharat Kerala Team

Published : Mar 25, 2024, 6:19 PM IST

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് എതിരായ മത്സരത്തില്‍ ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങിയ ഹാര്‍ദിക് പാണ്ഡ്യയെ വിമര്‍ശിച്ച് മുഹമ്മദ് ഷമി.

MOHAMMED SHAMI  HARDIK PANDYA  MI VS GT  IPL 2024
Mohammed Shami Criticize Hardik Pandya's tactic in MI vs GT IPL 2024 match

മുംബൈ: ഐപിഎല്ലില്‍ (IPL 2024) മുംബൈ ഇന്ത്യന്‍സിന്‍റെ (Mumbai Indians) ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തില്‍ നിരാശയായിരുന്നു ഹാര്‍ദിക് പാണ്ഡ്യയെ (Hardik Pandya) കാത്തിരുന്നത്. അഹമ്മദാബാദില്‍ ഹാര്‍ദിക്കിന്‍റെ പഴയ ടീമായ ഗുജറാത്ത് ടൈറ്റന്‍സിന് (Gujarat Titans) എതിരെ ആറ് റണ്‍സിനായിരുന്നു മുംബൈ ഇന്ത്യന്‍സ് പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് നേടിയ 168 റണ്‍സിന് മറുപടിക്ക് ഇറങ്ങിയ മുംബൈക്ക് നിശ്ചിത ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 162 റണ്‍സിലേക്കാണ് എത്താന്‍ കഴിഞ്ഞത്.

മത്സരത്തില്‍ ഹാര്‍ദിക്കിന്‍റെ വിവിധ തന്ത്രങ്ങള്‍ക്കെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഏഴാമനായി എത്താനുള്ള ഹാര്‍ദിക്കിന്‍റെ തീരുമാനവും ഇതില്‍ ഒന്നാണ്. ബാറ്റിങ് ഓര്‍ഡറില്‍ താഴേക്കിറങ്ങി ധോണിയെ അനുകരിക്കാനായിരുന്നു ഹാര്‍ദിക്ക് ശ്രമിച്ചതെന്നായിരുന്നു ചിലര്‍ പറഞ്ഞിരുന്നത്.

ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യന്‍ ടീമില്‍ സഹതാരവും ഐപിഎല്ലില്‍ കഴിഞ്ഞ രണ്ട് സീസണുകളില്‍ ഹാര്‍ദിക്കിന്‍റെ കീഴില്‍ കളിക്കുകയും ചെയ്‌ത പേസര്‍ മുഹമ്മദ് ഷമി. ധോണിയെപ്പോലെ ആവാന്‍ മറ്റൊരാളും ശ്രമിച്ചിട്ട് കാര്യമില്ലെന്നും ധോണി ധോണിയാണെന്നുമാണ് ഷമി ഒരു ചര്‍ച്ചയ്‌ക്കിടെ പറഞ്ഞത്.

"ധോണി, ധോണിയാണ്. മറ്റൊരാള്‍ക്കും അദ്ദേഹമാവാന്‍ കഴിയില്ല. ഇനി ധോണിയോ കോലിയോ ആയിക്കോട്ടെ. അവരുടെയെല്ലാം മനോഭാവം വ്യത്യസ്‌തമാണ്.

കഴിവിന് അനുസരിച്ചാണ് ഗ്രൗണ്ടില്‍ കളിക്കേണ്ടത്. ഗുജറാത്ത് ടൈറ്റന്‍സിനായി കഴിഞ്ഞ രണ്ട് സീസണുകളില്‍ മൂന്നോ നാലോ നമ്പറിലായിരുന്നു ഹാര്‍ദിക് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയിരുന്നത്.

ആ പൊസിഷനില്‍ ബാറ്റ് ചെയ്ത് നല്ല പരിചയമാണ് ഹാര്‍ദിക്കിനുള്ളത്. ഇനി പരമാവധി അഞ്ചാം നമ്പര്‍ വരെ ഹാര്‍ദിക്കിന് ബാറ്റ് ചെയ്യാം. എന്നാല്‍ ഏഴാം നമ്പര്‍ ഒരിക്കലും അനുയോജ്യമല്ല.

ഗുജറാത്തില്‍ ചെയ്‌തതുപോലെ, മുംബൈയില്‍ ചെയ്യുന്നതിനും ഹാര്‍ദിക്കിന് എന്താണ് പ്രയാസം. ഏഴാം നമ്പറിൽ വരുമ്പോൾ, നിങ്ങൾ സ്വയം സമ്മർദ്ദം കൊണ്ടുവരുന്നത് പോലെയാണ്. ഒരു പക്ഷെ ഹാര്‍ദിക് നേരത്തെ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയിരുന്നെങ്കില്‍ മത്സരം ഇത്രയും നീണ്ടുപോകില്ലായിരുന്നുവെന്നാണ് എനിക്ക് തോന്നുന്നത്" മുഹമ്മദ് ഷമി പറഞ്ഞു.

ALSO READ: ആദ്യ ഓവര്‍ എപ്പോഴും ഇയാള്‍ക്ക് തന്നെ എറിയണോ, അതിന് പറ്റിയ ബുംറയൊക്കെ മുംബൈയില്‍ ഇല്ലേ...; ഹാര്‍ദിക്കിന് എതിരെ വിമര്‍ശനം - IPL 2024

അതേസമയം ഏഴാം നമ്പറില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഹാര്‍ദിക്കിനെ പിന്തുണച്ച് മുംബൈയുടെ ബാറ്റിങ് പരിശീലകന്‍ കീറോണ്‍ പൊള്ളാര്‍ഡ് രംഗത്ത് എത്തിയിരുന്നു. ഒരു ടീമെന്ന നിലയില്‍ മുംബൈയിലുള്ള തീരുമാനങ്ങള്‍ കൂട്ടായതാണ്. ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത് ഹാര്‍ദിക്കിന്‍റെ മാത്രം തീരുമാനം ആയിരുന്നുവെന്ന് തങ്ങള്‍ക്ക് പറയാന്‍ കഴിയില്ല. ഒരു ടീം എന്ന നിലയിൽ ചില പദ്ധതികളുണ്ട്. ഓരോ ബാറ്റര്‍മാരും എപ്പോഴാണ് ഇറങ്ങേണ്ടതെന്ന് ചര്‍ച്ച ചെയ്‌താണ് തീരുമാനക്കുന്നത് എന്നുമായിരുന്നു പൊള്ളാര്‍ഡിന്‍റെ വാക്കുകള്‍.

ALSO READ: 'ഹാര്‍ദിക് അതു ചെയ്‌തു, ഇതു ചെയ്‌തു എന്ന് പറയുന്നത് നിര്‍ത്തൂ...'; മുംബൈ നായകന് കട്ട പിന്തുണ - IPL 2024

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.