ETV Bharat / sports

ഇന്ത്യ 'കള്ളത്തരം' കാണിച്ചു, രോഹിത്തും ദ്രാവിഡും ഇടപെട്ടു ; ലോകകപ്പ് ഫൈനൽ പിച്ച് വിവാദത്തിന് വീണ്ടും തിരികൊളുത്തി മുഹമ്മദ് കൈഫ്‌

author img

By ETV Bharat Kerala Team

Published : Mar 17, 2024, 1:45 PM IST

India vs Australia  Mohammad Kaif  Rohit Sharma  Rahul Dravid
Kaif accuses Rohit and Rahul doctored ODI World Cup Final Pitch

ഏകദിന ലോകകപ്പ് ഫൈനല്‍ നടന്ന അഹമ്മദാബാദിലെ പിച്ചില്‍ ഇന്ത്യ അമിത ഇടപെടല്‍ നടത്തിയെന്ന് മുന്‍ താരം മുഹമ്മദ് കൈഫ്‌

മുംബൈ : കഴിഞ്ഞ ഏകദിന ലോകകപ്പില്‍ (ODI World Cup 2023) ഇന്ത്യയുടെ അപരാജിത കുതിപ്പിന് ഫൈനലിലാണ് വിരാമമായത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ ഓസ്‌ട്രേലിയ ആയിരുന്നു ഇന്ത്യയെ കീഴടക്കിയത് (India vs Australia). രോഹിത് ശര്‍മയും (Rohit Sharma) വിരാട് കോലിയും (Virat Kohli) ചേര്‍ന്ന് ലോക കിരീടം ഉയര്‍ത്താന്‍ കാത്തിരുന്ന കോടിക്കണക്കിന് ആരാധകരുടെ കണ്ണീര്‍ വീഴ്‌ത്തുന്നതായിരുന്നു അത്.

ടീമിന്‍റെ തോൽവിക്ക് പിന്നിൽ നിരവധി ഘടകങ്ങൾ ഉണ്ടായിരുന്നെങ്കിലും, ഏറ്റവും കൂടുതല്‍ ചർച്ച ചെയ്യപ്പെട്ടത് പിച്ചിന്‍റെ സ്വഭാവമായിരുന്നു. മത്സരം ഇന്ത്യയ്‌ക്ക് അനുകൂലമാക്കുന്നതിനായി പിച്ചില്‍ നടത്തിയ ഇടപെടലാണ് തിരിച്ചടിച്ചതെന്നായിരുന്നു പ്രധാന വാദം. ഇപ്പോഴിതാ, ഇതിന് അടിവരയിട്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ബാറ്റര്‍ മുഹമ്മദ് കൈഫ്‌ (Mohammad Kaif).

പിച്ച് തയ്യാറാക്കുന്നതില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും (Rahul Dravid) ഇടപെട്ടുവെന്നാണ് അദ്ദേഹം പറയുന്നത്. ഇക്കാര്യത്തിന് താന്‍ സാക്ഷിയാണെന്നും ഇന്ത്യയുടെ മുന്‍ താരം പറഞ്ഞു. "ഫൈനലിന് മുന്നെയുള്ള മൂന്ന് ദിവസങ്ങളില്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നു. രോഹിത് ശർമ്മയും രാഹുൽ ദ്രാവിഡും ആ മൂന്ന് ദിവസങ്ങളിലും പിച്ചില്‍ പരിശോധന നടത്തിയിരുന്നു. ഒരു മണിക്കൂര്‍ സമയമാണ് എല്ലാ ദിവസവും അവര്‍ പിച്ചില്‍ നിന്നത്.

പിച്ചിന്‍റെ നിറം മാറുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പിച്ച് നനച്ചിരുന്നില്ല. അതില്‍ പുല്ലും ഉണ്ടായിരുന്നില്ല. ഓസ്‌ട്രേലിയയ്‌ക്ക് ഒരു സ്ലോ ട്രാക്ക് നല്‍കാനായിരുന്നു ഇന്ത്യ ശ്രമിച്ചിരുന്നത്. ഓസീസ് നിരയില്‍ പേസര്‍മാരായ പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരുടെ സാന്നിധ്യമാണ് ആതിഥേയരെ ഇതിന് പ്രേരിപ്പിച്ചത്.

എന്നാല്‍ അത് തിരിച്ചടിക്കുകയാണ് ചെയ്‌തത്. അത് സത്യമാണ്. ആളുകൾ വിശ്വസിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിലും ഇതാണ് സത്യം. ക്യുറേറ്റര്‍മാര്‍ സ്വന്തം നിലയ്‌ക്കാണ് പിച്ചുകള്‍ തയ്യാക്കുന്നതെന്നും അതില്‍ മറ്റാരും ഇടപെടാറില്ലെന്നുമാണ് പൊതുവെ പറയാറുള്ളത്. എന്നാല്‍ ഇത് തീര്‍ത്തും അസംബന്ധമാണ്.

പിച്ച് പരിശോധിച്ചതിന് ശേഷം രണ്ടുവരികള്‍ മാത്രമേ പറയാനുള്ളൂ. ദയവുചെയ്ത് നനയ്ക്കരുത്, പുല്ല് കുറയ്ക്കണം എന്നിങ്ങനെയാണത്. ഇതാണ് സത്യം. അത് ചെയ്യുകയും വേണം. കാരണം നമ്മള്‍ സ്വന്തം നാട്ടിലാണ് കളിക്കുന്നത്. എന്നാല്‍ അന്ന് നമ്മള്‍ കുറച്ച് കൂടുതല്‍ ഇടപെടലുകള്‍ നടത്തി"-മുഹമ്മദ് കൈഫ്‌ പറഞ്ഞു.

മത്സരത്തില്‍ ആറ് വിക്കറ്റുകള്‍ക്കായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ആതിഥേയര്‍ ദയനീയ പ്രകടനമായിരുന്നു നടത്തിയത്. ഇതോടെ നിശ്ചിത 50 ഓവറില്‍ വെറും 240 റണ്‍സില്‍ ടീമിന് ഒതുങ്ങേണ്ടി വന്നു. മറുപടിക്കിറങ്ങിയ ഓസീസാവട്ടെ 43 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യത്തിലേക്ക് എത്തുകയായിരുന്നു.

സ്ലോ പിച്ചില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നത് പ്രയാസകരമാണെന്ന് ഇന്ത്യയ്‌ക്കെതിരെ ചെന്നൈയില്‍ നടന്ന ആദ്യ മത്സരത്തില്‍ നിന്ന് തന്നെ ഓസീസ് മനസിലാക്കിയിരുന്നുവെന്നും കൈഫ്‌ ചൂണ്ടിക്കാട്ടി. "സ്ലോ ട്രാക്കില്‍ മത്സരത്തിൽ തുടക്കത്തിൽ ബാറ്റിങ്‌ കഠിനമാണെന്ന് കമ്മിൻസ് ചെന്നൈയിൽ നിന്ന് തന്നെ പഠിച്ചു.

ഫൈനലിൽ ആരും ആദ്യം ഫീൽഡ് ചെയ്യില്ല, പക്ഷേ അഹമ്മദാബാദില്‍ ഓസീസ് അതാണ് ചെയ്‌തത്. പിച്ചിലെ കൈകടത്തലാണ് നമുക്ക് തിരിച്ചടിയായത്" - കൈഫ് വ്യക്തമാക്കി. അഹമ്മദാബാദില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നത് എളുപ്പമാവുമെന്ന് അറിയാവുന്നതുകൊണ്ടായിരുന്നു ടോസ് നേടിയ ശേഷം ഇന്ത്യയെ ബാറ്റുചെയ്യാന്‍ അയച്ചതെന്ന് ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് പിന്നീട് വ്യക്തമാക്കിയിരുന്നു.

ALSO READ: പെറിക്കൊപ്പം ഡിന്നര്‍ ഡേറ്റിന് പോകാന്‍ മുരളി വിജയ്‌ക്ക് ആഗ്രഹം, പ്രതികരണം ഇങ്ങനെ ; ആര്‍സിബി താരത്തിന്‍റെ പഴയ വീഡിയോ വൈറല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.