ETV Bharat / sports

വമ്പൻ ലീഡിലേയ്‌ക്ക് കുതിയ്‌ക്കുന്ന ഇന്ത്യ, മെരുക്കിയെടുക്കാൻ ഇംഗ്ലണ്ട്; രാജ്‌കോട്ടില്‍ ഇന്ന് നാലാം ദിനം

author img

By ETV Bharat Kerala Team

Published : Feb 18, 2024, 8:39 AM IST

India vs England  Rajkot Test Day 4  Yashasvi Jaiswal  Shubman Gill  ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്
India vs England

രാജ്‌കോട്ട് ടെസ്റ്റിന്‍റെ നാലാം ദിനത്തില്‍ ഇന്ത്യ രണ്ടിന് 196 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിക്കും. 322 റണ്‍സിന്‍റെ ലീഡാണ് മത്സരത്തില്‍ നിലവില്‍ ഇന്ത്യയ്‌ക്കുള്ളത്.

രാജ്‌കോട്ട് : ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ലീഡ് ഉയര്‍ത്താന്‍ ഇന്ത്യ ഇന്നിറങ്ങും (India vs England 3rd Test). നിലവില്‍ 322 റണ്‍സിന്‍റെ ലീഡാണ് ഇന്ത്യയ്‌ക്കുള്ളത്. മത്സരത്തിന്‍റെ നാലാം ദിനമായ ഇന്ന് 196-2 എന്ന ശക്തമായ നിലയിലാണ് ടീം ഇന്ത്യ ബാറ്റിങ് പുനരാരംഭിക്കാനിരിക്കുന്നത്.

120 പന്തില്‍ 65 റണ്‍സുമായി ശുഭ്‌മാന്‍ ഗില്ലും 15 പന്തില്‍ 3 റണ്‍സ് നേടിയ കുല്‍ദീപ് യാദവുമാണ് ക്രീസില്‍. ഓപ്പണറും നായകനുമായ രോഹിത് ശര്‍മ (19), രജത് പടിദാര്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയ്‌ക്ക് നഷ്‌ടമായത്. മത്സരത്തില്‍ സെഞ്ച്വറിയടിച്ച യശസ്വി ജയ്‌സ്വാള്‍ റിട്ടയേര്‍ഡ് ഹര്‍ട്ടാകുകയായിരുന്നു.

പേശിവലിവിനെ തുടര്‍ന്നായിരുന്നു താരത്തിന്‍റെ പിന്മാറ്റം. സര്‍ഫറാസ് ഖാന്‍, രവീന്ദ്ര ജഡേജ എന്നിവരുള്‍പ്പടെ വമ്പന്‍ അടിക്കാര്‍ ഇന്ത്യന്‍ നിരയില്‍ ബാറ്റിങ്ങിനായി കാത്തിരിക്കുന്നുണ്ട്. അതുകൊണ്ട് ഇന്ന് രണ്ടാം സെഷൻ അവസാനിക്കുന്നതിന് മുന്‍പ് തന്നെ പരമാവധി റണ്‍സ് കണ്ടെത്താനാകും ഇന്ത്യന്‍ ടീമിന്‍റെ ശ്രമം.

മത്സരത്തിന്‍റെ മൂന്നാം ദിനത്തില്‍ ഇംഗ്ലണ്ടിനെ 319 റണ്‍സില്‍ ഓള്‍ഔട്ടാക്കിയ ഇന്ത്യ 126 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്‌ക്ക് സ്കോര്‍ 30ല്‍ നില്‍ക്കെ നായകന്‍ രോഹിത് ശര്‍മയെ നഷ്‌ടമായി. ഇംഗ്ലണ്ടിന്‍റെ ജോ റൂട്ട് രോഹിതിനെ എല്‍ബിഡബ്ല്യുവില്‍ കുരുക്കുകയായിരുന്നു.

പിന്നീട്, യശസ്വി ജയ്‌സ്വാളും ശുഭ്‌മാന്‍ ഗില്ലും ചേര്‍ന്ന് ടീം ടോട്ടല്‍ ഉയര്‍ത്തി. അതിനിടെ സെഞ്ച്വറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ജയ്‌സ്വാള്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി. 133 പന്തില്‍ ഒൻപത് ഫോറിന്‍റെയും അഞ്ച് സിക്‌സറുകളുടെയും അകമ്പടിയില്‍ 104 റണ്‍സായിരുന്നു ജയ്‌സ്വാള്‍ അടിച്ചെടുത്തത്.

തുടര്‍ന്നെത്തിയ രജത് പടിദാറിന് റണ്‍സൊന്നുമെടുക്കാനായില്ല. പത്ത് പന്ത് നേരിട്ട താരത്തെ ടോം ഹാര്‍ട്‌ലിയാണ് പുറത്താക്കിയത്.

അതേസമയം, മത്സരത്തിന്‍റെ മൂന്നാം ദിനമായിരുന്ന ഇന്നലെ രണ്ടിന് 207 എന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിങ് പുനരാരംഭിച്ചത്. തുടര്‍ന്ന് ലഞ്ചിന് പിരിയുമ്പേഴേക്കും അവര്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 290 റണ്‍സ് എന്ന നിലയിലേക്ക് വീണിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം ബാറ്റ് ചെയ്യാനെത്തിയ ഇംഗ്ലണ്ടിന് 29 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് ശേഷിച്ച വിക്കറ്റുകളും നഷ്‌ടമായത്.

153 റണ്‍സ് അടിച്ച ബെൻ ഡക്കറ്റാണ് ഒന്നാം ഇന്നിങ്‌സിലെ ഇംഗ്ലീഷ് ടോപ് സ്കോറര്‍. ഇന്ത്യയ്‌ക്കായി മുഹമ്മദ് സിറാജ് നാല് വിക്കറ്റ് വീഴ്‌ത്തി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യ രോഹിത് ശര്‍മ (131), രവീന്ദ്ര ജഡേജ (112) എന്നിവരുടെ മികവില്‍ 445 റണ്‍സായിരുന്നു നേടിയത്.

Also Read : ബാസ്ബോളിന് മറുപടി ജെയ്‌സ്ബോൾ, രാജ്‌കോട്ടില്‍ യശസ്വിയുടെ തകർപ്പൻ സെഞ്ച്വറി... ഇന്ത്യയ്ക്ക് 322 റൺസ് ലീഡ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.