ETV Bharat / opinion

'ഇതുപോര, രാജ്യത്ത് ഗവേഷണ മേഖലയ്‌ക്കുള്ള ബജറ്റ് വിഹിതം കൂട്ടണം'

author img

By ETV Bharat Kerala Team

Published : Feb 11, 2024, 11:06 AM IST

ഒരു ലക്ഷം കോടിയുടെ കോര്‍പ്പസ് ഫണ്ടാണ് ഇടക്കാല ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ഗവേഷണ മേഖലയ്ക്കായി വകയിരുത്തിയത്. എന്നാല്‍ ഈ വിഹിതം പോരെന്ന് ചൂണ്ടിക്കാട്ടുകയാണ് പോട്‌ലൂരി വെങ്കടേശ്വര റാവു ഈനാട് ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍

Research And Development Sector  India Budget 2024  R and D Sector Budget 2024  കേന്ദ്ര ഇടക്കാല ബജറ്റ്  ഗവേഷണ മേഖല ബജറ്റ് വിഹിതം
Spending on R&D in India

രാജ്യത്തെ ഗവേഷണ മേഖലയ്ക്ക് പുത്തനുണര്‍വ് പകരാനുള്ള ശ്രദ്ധേയമായൊരു നടപടി ഇക്കഴിഞ്ഞ കേന്ദ്ര ഇടക്കാല ബജറ്റിലുണ്ടായി. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഗവേഷണ മേഖലയുടെ പ്രോത്സാഹനത്തിനായി ഒരു ലക്ഷം കോടി രൂപയുടെ കോര്‍പ്പസ് ഫണ്ട് നീക്കിവയ്ക്കു‌മെന്ന പ്രഖ്യാപനമായിരുന്നു അത്. സൂര്യോദയ സമ്പദ് ഘടനയുടെ ഭാഗമായ മേഖലകളില്‍ ഗവേഷണത്തിന് പണം മുടക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മിതമായ പലിശ നിരക്കിലോ അല്ലെങ്കില്‍ തീരെ പലിശ ഇല്ലാതെയോ വായ്‌പ ലഭ്യമാക്കാനാണ് ഈ വന്‍ നീക്കിയിരുപ്പ് ധനമന്ത്രി പ്രഖ്യാപിച്ചത്.

എങ്ങനെ നടപ്പാക്കപ്പെടുമെന്ന് അറിയില്ലെങ്കിലും ഏറെ സ്വാഗതാര്‍ഹമായൊരു നീക്കമാണിത്. ഏതൊക്കെ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ടാണ് ഈ വായ്‌പ ലഭ്യമാവുകയെന്നോ ആര്‍ക്കൊക്കെ വായ്‌പക്ക് അര്‍ഹതയുണ്ടെന്നോ വ്യക്തമല്ല. ഇതേക്കുറിച്ച് കൃത്യമായ ചര്‍ച്ച നടന്നോ എന്നും വ്യക്തമല്ല. എന്തായാലും പൊതു മേഖലയേയും സ്വകാര്യ മേഖലയേയും ഗവേഷണത്തിന് പണം മുടക്കാന്‍ പ്രേരിപ്പിക്കുന്ന നീക്കമാണിതെന്നതില്‍ സംശയമില്ല.

ഗവേഷണ കാര്യങ്ങള്‍ക്കുള്ള ഇന്ത്യയുടെ ബജറ്റ് നീക്കിയിരിപ്പ് മറ്റ് വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇക്കാലമത്രയും വളരെ കുറവായിരുന്നു. വിഹിതം കൂട്ടണമെന്ന് നാളേറെയായി നാസ്കോം പോലുള്ള വ്യാപാര സംഘടനകള്‍ ആവശ്യപ്പെട്ട് വരികയുമാണ്. നീതി ആയോഗും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോംപറ്റിറ്റീവ്നെസ്സും നടത്തിയ പഠനം അനുസരിച്ച് ഗവേഷണ മേഖലയില്‍ ഇന്ത്യയുടെ ബജറ്റ് വിഹിതം ലോകത്ത് തന്നെ ഏറ്റവും ചെറുതാണ്. 2008-2009 കാലത്ത് മൊത്തം ജിഡിപിയുടെ 0.8ശതമാനം ആയിരുന്നു ഗവേഷണ മേഖലയിലെ നിക്ഷേപമെങ്കില്‍ 2017-2018 ല്‍ അത് ജി ഡി പിയുടെ 0.7 ശതമാനമായി കുറഞ്ഞു.

മറ്റ് ബ്രിക്ക് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോഴും ഗവേഷണ മേഖലയിലെ ഇന്ത്യയുടെ മൊത്ത ചെലവ് നാമമാത്രമാണ്. ചൈന രണ്ടുശതമാനത്തിലേറെയും റഷ്യ 1.1 ശതമാനവും ബ്രസീല്‍ 1.2 ശതമാനവും ഗവേഷണത്തിന് നീക്കിവയ്ക്കു‌ന്നു. എന്തിന് തെക്കനമേരിക്കന്‍ രാജ്യങ്ങള്‍ വരെ 0.8 ശതമാനം ഗവേഷണത്തിന് നീക്കിവയ്ക്കു‌ന്നു. ഈ ഇനത്തില്‍ ലോക ശരാശരി 1.8 ശതമാനമാണ്.

നമ്മുടെ ജനസംഖ്യയില്‍ പകുതിയിലേറെപ്പേരും 25 വയസില്‍ താഴെയുള്ളവരാണ്. ശരാശരി പ്രായം 28 വയസ്സുള്ളവര്‍. കഴിവും പ്രതിഭയും ഉള്ള യുവാക്കള്‍. 2019 ലെ ആഗോള ഇന്നവേഷന്‍ ഇന്‍ഡക്‌സില്‍ ഇന്ത്യയുടെ സ്ഥാനം അമ്പത്തിരണ്ടാമതാണ്. നവീന ആശയങ്ങളും സംരംഭങ്ങളും കണ്ടെത്തുന്നതിലും വിജയിപ്പിക്കുന്നതിലും ലോകത്തെ 129 രാജ്യങ്ങളില്‍ ഇന്ത്യ അമ്പത്തി രണ്ടാം സ്ഥാനത്താണെന്ന് ഈ പട്ടിക വ്യക്തമാക്കുന്നു.

ലോകത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ സ്റ്റാര്‍ട്ട് അപ്പ് സൗഹൃദ സമ്പദ് വ്യവസ്ഥയുള്ള രാജ്യത്തെ സംബന്ധിച്ച് ഈ റാങ്ക് പോരാ എന്നതില്‍ തര്‍ക്കമില്ല. പാകമായ ഒരു ഉപഭോക്തൃ കമ്പോളം ഉണ്ടായിട്ടും ഇക്കാര്യത്തില്‍ നമുക്ക് ഏറെ മുന്നേറാന്‍ കഴിയാതെ പോയത് സാങ്കേതിക രംഗത്ത് നിക്ഷേപം കുറഞ്ഞത് കൊണ്ടാണെന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. അതായത് നൂതന ആശയങ്ങളും സാങ്കേതിക വിദ്യയും കണ്ടെത്തുന്നതില്‍ ഇന്ത്യക്ക് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനാവാതെ പോയത് ഗവേഷണ വികസന രംഗത്ത് മുതല്‍ മുടക്ക് കുറഞ്ഞതുകൊണ്ടാണ്.

ഗവേഷണ വികസന രംഗത്തെ ഗുണനിലവാരം മറ്റൊരു വിഷയമാണ്. ഒരു ബില്യണിനുമേല്‍ വിറ്റുവരവുള്ള ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളായ പേടി എം, ഓല, ഫ്ലിപ്‌കാര്‍ട്ട്, സോഹോ എന്നിവയും അതിന് തൊട്ടുതാഴെ വരുമാനമുള്ള സ്റ്റാര്‍ട്ട് അപ്പുകളായ കാര്‍ദേഖോ, എംസ്വൈപ്പ്, ലെന്‍സ്‌കാര്‍ട്ട് എന്നിവയെയും പരിശോധിച്ചാല്‍ ഇതൊക്കെ ആഗോള തലത്തില്‍ പരീക്ഷിച്ച് വിജയിച്ച ആശയങ്ങളുടെ പ്രാദേശിക പതിപ്പുകളാണെന്ന് കാണാം.

വര്‍ഷങ്ങള്‍ക്ക് മുമ്പേ വിദേശങ്ങളില്‍ ആരംഭിച്ച് വിജയം വരിച്ച സ്റ്റാര്‍ട്ട് അപ്പ് ആശയങ്ങളാണ് പല ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും മാതൃക. പറയുമ്പോള്‍ നമ്മള്‍ ആഗോളതലത്തില്‍ സ്റ്റാര്‍ട്ട് അപ്പ് സൗഹൃദ ആവാസ വ്യവസ്ഥയുള്ള രാജ്യമാണ്. 763 ജില്ലകളിലായി ഒരു ലക്ഷത്തി പന്ത്രണ്ടായിരത്തി എഴുന്നൂറ്റിപ്പതിനെട്ട് രജിസ്ട്രേഡ് സ്റ്റാര്‍ട്ട് അപ്പുകളുള്ള രാജ്യമാണ്. മറ്റെവിടെയോ ഉദിച്ച മറ്റെങ്ങോ വിജയിച്ച ആശയങ്ങള്‍ നടപ്പാക്കുന്ന സ്റ്റാര്‍ട്ട് അപ്പുകള്‍ കൊണ്ട് നിറഞ്ഞ നാട്. പശ്ചാത്തല സൗകര്യങ്ങളുടെ അപര്യാപ്‌തതയുടേയും ഗവേഷണ വികസന മേഖലയിലെ സര്‍ക്കാരിന്‍റെ നിഷ്ക്രിയത്വത്തിന്‍റേയും ഈ പരിമിതികളെ മറികടക്കുകയെന്ന വെല്ലുവിളിയാണ് ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പ് ആവാസ വ്യവസ്ഥയ്ക്ക് മുന്നിലുള്ളത്.

വികസിത രാജ്യങ്ങളായ അമേരിക്ക ജിഡിപിയുടെ 2.9 ശതമാനവും സ്വീഡന്‍ 3.2 ശതമാനവും സ്വിറ്റ്സര്‍ലന്‍ഡ് 3.4 ശതമാനവും ഇസ്രയേല്‍ 4.5 ശതമാനവും ഗവേഷണ മേഖലയ്ക്കായി നീക്കിവയ്‌ക്കുന്നു. ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങള്‍ ഗവേഷണ മേഖലയില്‍ വന്‍ തോതില്‍ പണം ചെലവഴിക്കാതിരിക്കാന്‍ കാരണം പറയുന്നത് ഈ മേഖലയിലെ നിക്ഷേപത്തില്‍ നിന്ന് ഫലം ലഭിക്കാന്‍ വൈകും എന്നതാണ്. ദാരിദ്ര്യ നിര്‍മാര്‍ജനം , പകര്‍ച്ച വ്യാധി തടയല്‍, ജീവിത നിലവാരം ഉയര്‍ത്തല്‍ എന്നിവയ്ക്കാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഊന്നല്‍ നല്‍കുന്നത്.

അധികാരികള്‍ ബജറ്റ് വിഹിതത്തിന്‍റെ സിംഹഭാഗവും നീക്കിവയ്ക്കു‌ന്നതും ഇതിനൊക്കെത്തന്നെയാണ്. ഇതൊക്കെ രാജ്യത്തെ ഗവേഷണങ്ങളെ തടസപ്പെടുത്തുന്ന ഘടകങ്ങളായി കാണാതെ ഗവേഷണത്തെ ത്വരിതപ്പെടുത്താനുള്ള അവസരങ്ങളായി കാണണം. ഗവേഷണത്തിന്മേലുള്ള മൊത്ത നീക്കിയിരിപ്പ് കുറവുള്ള രാജ്യങ്ങളിലൊക്കെ മനുഷ്യ മൂലധനം കാലാന്തരത്തില്‍ കുറഞ്ഞുവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇത്തരത്തില്‍ ഗവേഷണ പദ്ധതികള്‍ക്കുള്ള വിഹിതം കുറയുന്നതും ഗവേഷണത്തിനുള്ള അവസരങ്ങള്‍ കുറയുന്നതും കാരണം യുവാക്കള്‍ മികച്ച അവസരം തേടി മറ്റ് നാടുകളിലേക്ക് പോകുന്നത് സ്വാഭാവികം മാത്രം. ഇതിനെയാണ് മസ്‌തിഷ്‌ക ചോര്‍ച്ച എന്നറിയപ്പെടുന്നത്. ഇതുവഴി രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയില്‍ പുറകോട്ടടി ഉണ്ടാകുന്നു എന്ന് മാത്രമല്ല മത്സരത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ നാം പുറന്തള്ളപ്പെടുക കൂടി ചെയ്യുന്നു.

5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയെന്ന ഇന്ത്യയുടെ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ഗവേഷണ രംഗത്തിനുള്ള നമ്മുടെ വിഹിതം ചുരുങ്ങിയത് രണ്ടുശതമാനമെങ്കിലുമാക്കി ഉയര്‍ത്തണം. ഗവേഷണത്തിനുള്ള ഇന്ത്യയുടെ ആളോഹരി ചെലവ് 43 ഡോളറാണ്. ഇത് ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ വിഹിതമാണ്. ഗവേഷണത്തിനുള്ള ആളോഹരി ചെലവ് റഷ്യയില്‍ 285 ഡോളറും ബ്രസീലില്‍ 173 ഡോളറും മലേഷ്യയില്‍ 293 ഡോളറും ആണ്.

ഗവേഷണ രംഗത്തെ ബജറ്റ് നീക്കിയിരിപ്പ് കുറയുന്നതിലെ അപകടം കഴിഞ്ഞ കാലങ്ങളിലൊക്കെ ഈ രംഗത്തെ വിദഗ്‌ധരും റിസര്‍വ് ബാങ്കുമൊക്കെ ചൂണ്ടിക്കാട്ടിയിരുന്നു. സര്‍വകലാശാലകളില്‍ പഠിപ്പിക്കുന്നതും വ്യവസായങ്ങള്‍ക്ക് ആവശ്യമുള്ളതും തമ്മില്‍ അജഗജാന്തരമുണ്ടെന്നത് മറ്റൊരു കാര്യം.

സ്വകാര്യ സ്ഥാപനങ്ങള്‍ ഗവേഷണ രംഗത്ത് കൂടുതല്‍ നിക്ഷേപം നടത്തണമെന്ന് അടുത്തിടെ ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്‌ണന്‍ ആവശ്യപ്പെട്ടിരുന്നു." ഗവേഷണ രംഗത്ത് നമുക്ക് ഇനിയും നിക്ഷേപം ആവശ്യമാണ്. ഇപ്പോഴുള്ള 0.7 ശതമാനത്തില്‍ നിന്ന് ജിഡിപിയുടെ 3 ശതമാനത്തിലേക്ക് നമ്മുടെ നിക്ഷേപം ഉയരണം. നിലവിലുള്ള 0.1 ശതമാനത്തില്‍ നിന്ന് സ്വകാര്യ സ്ഥാപനങ്ങളുടെ ഈ രംഗത്തെ നിക്ഷേപം 1.5 ശതമാനമായെങ്കിലും ഉയരണം".

ഗവേഷണ മേഖലയിലെ വിഹിതം വിനിയോഗിച്ചതിന്‍റെ സമഗ്രമായ റിപ്പോര്‍ട്ട് ശാസ്ത്ര സാങ്കേതിക വകുപ്പ് ഒടുവില്‍ പ്രസിദ്ധീകരിച്ചത് 2020ലാണ്. ഇതനുസരിച്ച് 2017-18 ല്‍ ഗവേഷണങ്ങള്‍ക്ക് അനുവദിച്ച തുകയുടെ 61.4 ശതമാനവും 3 പ്രമുഖ ഗവേഷണ സ്ഥാപനങ്ങള്‍ക്കാണ് പോയത്. 31.6 ശതമാനം ഡി ആര്‍ഡിഒയ്ക്ക് ലഭിച്ചപ്പോള്‍ 19 ശതമാനം ബഹിരാകാശ വകുപ്പിനും 10.8 ശതമാനം ആണവോര്‍ജ വകുപ്പിനും ലഭിച്ചു.

ഐ സി എ ആര്‍, സി എസ് ഐ ആര്‍, ശാസ്ത്ര സാങ്കേതിക വകുപ്പ്, ബയോടെക്നോളജി വകുപ്പ്, ഐ സി എം ആര്‍ എന്നീ ഏജന്‍സികള്‍ക്കെല്ലാം കൂടി 37 ശതമാനം തുക ലഭിച്ചു. ഇലക്ട്രോണിക്‌സ്, ഐടി, റിന്യൂവബിള്‍ എനര്‍ജി മേഖലകളിലെ ഗവേഷണങ്ങള്‍ക്കെല്ലാം കൂടി നല്‍കിയത് ആകെ വിഹിതത്തിന്‍റെ 0.9 ശതമാനമാണ്.

വികസിത രാജ്യങ്ങളിലൊക്കെ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്ക് പണം മുടക്കുന്നത് സ്വകാര്യ സ്ഥാപനങ്ങളാണ്. ഇന്ത്യയില്‍ ഇത് സര്‍ക്കാര്‍ വിഹിതം ഉപയോഗിച്ച് മാത്രമാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ഗവേഷണ മേഖലയ്ക്കു‌ള്ള സര്‍ക്കാര്‍ വിഹിതം കൂടിയേ തീരൂ.

2011-12 നും 2017- 18 നും ഇടയിലുള്ള കാലയളവില്‍ സര്‍വകലാശാലകളുടേയും ഗവേഷണ പദ്ധതികള്‍ നടത്തുന്ന സ്ഥാപനങ്ങളുടേയും എണ്ണം 752 ല്‍ നിന്ന് 1016 ആയി ഉയര്‍ന്നു. ഓരോ വര്‍ഷവും നല്‍കുന്ന ഡോക്റ്ററല്‍ ഡിഗ്രികളുടെ എണ്ണം 10011 ല്‍ നിന്ന് 24474 ആയി ഉയര്‍ന്നു. സര്‍വകലാശാലകളുടേയും ഡോക്റ്ററല്‍ ഡിഗ്രികളുടേയും എണ്ണത്തിലുണ്ടായ വളര്‍ച്ചയ്ക്ക്‌ ആനുപാതികമായ വര്‍ധന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നീക്കിയിരുപ്പില്‍ ഉണ്ടായില്ല.

അതുകൊണ്ടുതന്നെ ഗവേഷണ പ്രൊജക്റ്റുകളുടെ നിലവാരത്തെ അത് സാരമായിത്തന്നെ ബാധിച്ചു. ശാസ്ത്ര സാങ്കേതിക വകുപ്പ്, ബയോടെക്നോളജി വകുപ്പ്, ഐ സി എം ആര്‍, സി എസ് ഐ ആര്‍ എന്നീ സ്ഥാപനങ്ങളില്‍ നിന്നുള്ള ഫണ്ടിങ്ങിനെ ആശ്രയിച്ച് ഗവേഷണ പദ്ധതികള്‍ നടത്തിയ സര്‍വകലാശാലകളാണ് ഏറെ ഞെരുങ്ങിയത്.

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ച് അവിടെ നടക്കുന്ന ഗവേഷണപ്രവര്‍ത്തനങ്ങള്‍ വളരെ നിര്‍ണായകമാണ്. അറിവുസമ്പാദന പ്രക്രിയയുടേയും ഗവേഷണ പ്രവര്‍ത്തനങ്ങളുടേയും മികച്ച സംസ്‌കാരമുള്ളിടത്താണ് മികച്ച പഠന അധ്യയന അന്തരീക്ഷമുണ്ടാവുകയെന്ന് ലോക സാഹചര്യങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു.

ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും മറ്റും ഉതകുന്ന നൂതന ആശയങ്ങള്‍ രാജ്യത്തിന് ആവശ്യമുണ്ട്. ഇന്ത്യന്‍ വിപണിയുടെ വിഭവങ്ങളും പരിമിതികളും ഉള്‍ക്കൊണ്ട് ചുരുങ്ങിയ ചെലവിലുള്ള വലിയ നേട്ടമുണ്ടാക്കാന്‍ കഴിയുന്ന ആശയങ്ങളും പദ്ധതികളുമാണ് ആവശ്യം. ഇതിന് സര്‍ക്കാര്‍ ഇടപെടല്‍ അത്യാവശ്യമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.