ETV Bharat / international

കീവിൽ മിസൈൽ ആക്രമണം നടത്തി റഷ്യ ; നിരവധി പേർക്ക് പരിക്ക് - Russia Attack In Kyiv

author img

By ETV Bharat Kerala Team

Published : Mar 22, 2024, 8:44 AM IST

VOLODYMYR ZELENSKYY  RUSSIA UKRAINE WAR  MISSILE ATTACK IN KYIV  JAKE SULLIVAN
Russia Launches Massive Missile Attack In Kyiv

കീവില്‍ മിസൈൽ ആക്രമണം നടത്തി റഷ്യ. ആക്രമണത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു, നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ ഉണ്ടായി.

കീവ് : യുക്രേനിയന്‍ നഗരമായ കീവിൽ മിസൈലുകളുപയോഗിച്ച് റഷ്യ. ആക്രമണത്തില്‍ 13 പേർക്ക് പരിക്കേൽക്കുകയും നിരവധി പാർപ്പിട, വ്യാവസായിക കെട്ടിടങ്ങൾക്ക് കേടുപാടുകൾ ഉണ്ടാകുകയും ചെയ്‌തു. യുക്രേനിയൻ തലസ്ഥാനത്ത് ആഴ്‌ചകൾക്കുള്ളിൽ നടന്ന ഏറ്റവും വലിയ ആക്രമണമാണിതെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു.

കീവ് ലക്ഷ്യമിട്ട് ഉപയോഗിച്ച 31 റഷ്യൻ മിസൈലുകളും വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തതായി യുക്രേനിയൻ വ്യോമസേന അറിയിച്ചു. തകർന്ന മിസൈലുകളുടെ അവശിഷ്‌ടങ്ങൾ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വീണു. മിസൈൽ ആക്രമണത്തില്‍ നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ഒട്ടനവധി നാശനഷ്‌ടങ്ങളുണ്ടാവുകയും ചെയ്‌തു. ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.

ഇത്തരം ഭീകരത എല്ലാ ദിവസവും രാത്രി തുടരുകയാണെന്ന് യുക്രേനിയൻ പ്രസിഡന്‍റ് വ്‌ലാഡിമിർ സെലൻസ്‌കി അദ്ദേഹത്തിന്‍റെ സോഷ്യൽ മീഡിയ പോസ്‌റ്റിൽ പറഞ്ഞു, അഗ്നിശമന സേനാംഗങ്ങൾ കത്തുന്ന കെട്ടിടങ്ങൾ വെള്ളം ഉപയോഗിച്ച് തീ കെടുത്തുന്നതിന്‍റെ വീഡിയോയും അദ്ദേഹം ആ പോസ്‌റ്റിൽ ഉൾപ്പെടുത്തി.

പുലർച്ചെ 5 മണിയോടെയാണ് സ്‌ഫോടനം ആരംഭിച്ചത്. ആക്രമണത്തില്‍ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തനക്ഷമമായി. സബ്‌വേ സ്‌റ്റേഷനുകളിൽ അഭയം പ്രാപിക്കാൻ നിരവധി പേരാണ് ഓടിയെത്തിയത്. നിരവധി ഓറഞ്ച് ഫയർബോളുകൾ ആകാശത്തെ പ്രകാശിച്ചു. മിസൈൽ ആക്രമണം നിരവധി നാശനഷ്‌ടങ്ങൾ ഉണ്ടാക്കി. പ്രാദേശിക സമയം രാവിലെ 6:10-നാണ് എയർ-റെയ്‌ഡ് അലർട്ടുകൾ അവസാനിച്ചതെന്നും അധികൃതർ പറഞ്ഞു.

കുറഞ്ഞത് മൂന്ന് റെസിഡൻഷ്യൽ കെട്ടിടങ്ങളിലും പാർക്കിങ് സ്ഥലങ്ങളിലും തീപിടിത്തം ഉണ്ടായിരുന്നെന്ന് കീവ് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ പറഞ്ഞു. ജനങ്ങളെ സഹായിക്കാൻ എമർജൻസി റെസ്‌പോണ്ടർമാരെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം ടെലിഗ്രാമിൽ പറഞ്ഞു. നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നഗരത്തിലെ സൈനിക ഭരണകൂടം അറിയിച്ചു.

ആക്രമണത്തിന്‍റെ അനന്തരഫലങ്ങളുടെ ഫോട്ടോകൾ യുക്രെയ്‌നിന്‍റെ പ്രസിഡൻഷ്യൽ ഓഫിസിന്‍റെ ഡെപ്യൂട്ടി ഹെഡ് ഒലെക്‌സി കുലേബയും പ്രാദേശിക അധികാരികളും പുറത്തുവിട്ടിട്ടുണ്ട്. ഒരു കെട്ടിടത്തിന് മുന്നിൽ കത്തിയ നിലയിലുള്ള കാറുകളും, തീകൊണ്ട് കറുത്ത് പിങ്ക് നിറത്തിലുള്ളതുമായ ഒരു വലിയ ദ്വാരവും, ജനാലകളെല്ലാം തകർന്ന കെട്ടിടം, കത്തിനശിച്ച വീട് എന്നിവയെല്ലാം ആക്രമണത്തിന്‍റെ പരിണിത ഫലമാണെന്ന് അവർ പറഞ്ഞു.

പണ്ട് റഷ്യ ലക്ഷ്യമിട്ടിരുന്ന വ്യാവസായിക സൗകര്യങ്ങളുടെ ആസ്ഥാനമായ പോഡിൽസ്‌കി ജില്ലയിൽ, പ്രദേശത്തെ ഒരു പവർ സബ്‌സ്‌റ്റേഷനിൽ തീപിടിത്തമുണ്ടായതായി അതിരാവിലെ തന്നെ അവിടെ നിന്ന് കറുത്ത പുക ഉയരുന്നതാണ് കാണാനായതെന്ന് ക്ലിറ്റ്‌ഷ്‌കോ പറഞ്ഞു.

വ്യാഴാഴ്‌ചത്തെ (21-03-2024) ആക്രമണം യുക്രെയ്‌നിന്‍റെ സൈന്യത്തിന് തടുക്കാൻ കഴിഞ്ഞില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. സൈനികരുടെയും വെടിക്കോപ്പുകളുടെയും കുറവ് നേരിടുന്ന യുക്രെയ്ൻ അതിന്‍റെ കിഴക്കും തെക്കുമുള്ള റഷ്യൻ ആക്രമണങ്ങൾ തടയാൻ ബുദ്ധിമുട്ടുകയാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഈ വർഷം ഒരു പ്രത്യാക്രമണം നടത്തുമെന്ന് യുക്രേനിയൻ ഉദ്യോഗസ്ഥർ പ്രതിജ്ഞയെടുത്തിരുന്നു. അമേരിക്കൻ സഹായം കോൺഗ്രസിൽ തടഞ്ഞുവച്ചിരിക്കുന്നതിനാൽ, യുദ്ധക്കളത്തിൽ മുൻകൈയെടുക്കാൻ അനുവദിക്കുന്ന തരത്തിലുള്ള ആയുധങ്ങൾ സൈന്യത്തിന് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വിദഗ്‌ധർ അറിയിച്ചു.

യുക്രെയിനോടുള്ള വൈറ്റ് ഹൗസിന്‍റെ തുടർ പ്രതിബദ്ധത കാണിക്കുന്നതിനായി ബുധനാഴ്‌ച യുഎസ് ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് ജേക്ക് സള്ളിവൻ കീവിലേക്ക് ഒരു അപ്രതീക്ഷിത യാത്ര നടത്തി. ബില്യൺ കണക്കിന് ഡോളറിൻ്റെ സഹായ പാക്കേജ് പാസാക്കണമെന്നും അദ്ദേഹം റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കളോട് അഭ്യർഥിച്ചു.

ന്യൂയോർക്ക് ടൈംസ് പറയുന്നതനുസരിച്ച്, ഡിസംബറിൻ്റെ അവസാനത്തിൽ നടന്ന വ്യോമാക്രമണങ്ങളിലെ റഷ്യയുടെ തന്ത്രത്തിന് സമാനമായിരുന്നു വ്യാഴാഴ്‌ചയുണ്ടായ കീവിലെ ആക്രമണവും, ബാലിസ്‌റ്റിക്, ഹൈപ്പർസോണിക് മിസൈലുകൾ ഉൾപ്പെടെ വിവിധ തരം മിസൈലുകളുടെ ഒന്നിലധികം വിക്ഷേപണങ്ങൾ ഉപയോഗിച്ച് യുക്രെയ്‌നിൻ്റെ വ്യോമ പ്രതിരോധത്തെ തകർത്തു.

പ്രതിമാസം 115 ലധികം ദീർഘദൂര മിസൈലുകൾ നിർമ്മിക്കാനുള്ള ശേഷി ഉണ്ടായിരുന്നിട്ടും റഷ്യ ഈയടുത്ത മാസങ്ങളിൽ താരതമ്യേന കുറച്ച് വലിയ തോതിലുള്ള മിസൈൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്ന് യുക്രേനിയൻ ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, പാശ്ചാത്യ സഖ്യകക്ഷികളിൽ നിന്ന് ഉക്രെയ്‌ന് അടിയന്തരമായി കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആവശ്യമാണെന്ന് പ്രസിഡൻ്റ് സെലെൻസ്‌കി പറഞ്ഞു.

ഖാർകിവ്, ഒഡേസ, കെർസൺ നഗരങ്ങളിൽ അടുത്തിടെ നടന്ന മിസൈൽ ആക്രമണങ്ങൾ നിരവധി ജീവൻ അപഹരിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങൾക്ക് തങ്ങളുടെ പങ്കാളികളുടെ പിന്തുണ ആവശ്യമാണെന്നും സെലെൻസ്‌കി പറഞ്ഞു. ഭീകരതയാണ് എല്ലായ്‌പ്പോഴും തോറ്റതെന്ന് തെളിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ : റഷ്യ-യുക്രെയ്‌ന്‍ യുദ്ധത്തിന് തടയിടാന്‍ ഇന്ത്യ; നേതാക്കളുമായി സംവദിച്ച് പ്രധാനമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.