ETV Bharat / international

പാകിസ്ഥാനില്‍ ചൈനക്കാര്‍ക്കും രക്ഷയില്ല: തുടര്‍ക്കഥയായി ചൈനീസ് പൗരന്മാര്‍ക്ക് നേരെയുള്ള ആക്രമണം - Pakistan Attack Upon China

author img

By ETV Bharat Kerala Team

Published : Mar 27, 2024, 3:23 PM IST

പാകിസ്ഥാനില്‍ ചൈനീസ് പൗരന്മാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ചൈനക്കാര്‍ക്കെതിരെ പാകിസ്ഥാനിലുണ്ടായ ആക്രമണങ്ങളെ കുറിച്ച് വിശദമായി അറിയാം.

CHINA AND PAKISTAN EPEC  PAKISTAN ATTACKS CHINESE CITIZENS  SUICIDE BOMB ATTACK IN PAKISTAN  CHINEES KILLED IN PAKISTAN
China And Pakistan EPEC

പാകിസ്ഥാനിലുണ്ടായ ചാവേറാക്രമണത്തില്‍ ചൈനക്കാര്‍ കൊല്ലപ്പെട്ടു... ചൈനയെ ഏറെ ആശങ്കയിലാക്കിയ ഈ വാര്‍ത്ത ഇന്നലെയാണ് പുറത്ത് വന്നത്. ഒന്നോ രണ്ടോ പേരല്ല മറിച്ച് അഞ്ച് പേര്‍ക്കാണ് പാകിസ്ഥാനില്‍ ദാരുണാന്ത്യം. സ്‌ഫോടന വസ്‌തു നിറച്ച വാഹനം ഒരു ബസിലേക്ക് ഇടിച്ചുകയറിയാണ് അപകടം. പാകിസ്ഥാനിലെ പ്രശ്‌നബാധിത മേഖലയായ വടക്കന്‍ പ്രവിശ്യയിലെ ഖൈബര്‍ പഖ്‌തൂണ്‍ഖ്വയിലാണ് അരും കൊല അരങ്ങേറിയത്.

അഞ്ച് പേര്‍ കൊല്ലപ്പെട്ട വാര്‍ത്ത ചൈനയെ ആശങ്കയിലാക്കുന്നുണ്ടെങ്കിലും ഇത്തരമൊരു സംഭവം ഇതാദ്യമായല്ല. വര്‍ഷങ്ങളായി പാകിസ്ഥാനില്‍ ചൈനക്കാര്‍ക്ക് മേലുള്ള ആക്രമണങ്ങള്‍ ആരംഭിച്ചിട്ട്. ചൈന- പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി ആരംഭിച്ചത് മുതലാണ് ഇത്തരം ആക്രമണങ്ങളുടെ എണ്ണവും കുത്തനെ വര്‍ധിച്ചത് എന്ന് പറയാം. പാകിസ്ഥാനിലെ സിന്ധ്, ബലൂചിസ്ഥാന്‍, ഖൈബര്‍ പഖ്‌തൂണ്‍ഖ്വ എന്നിവിടങ്ങളാണ് നിരന്തരം ഇത്തരം ആക്രമണങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നത്. അത്തരത്തില്‍ പാകിസ്ഥാനില്‍ നിന്നുണ്ടായ ആക്രമണങ്ങളെ കുറിച്ചറിയാം.

പാകിസ്ഥാനിലുണ്ടായ പ്രധാന ആക്രമണങ്ങള്‍:

  • 2024 മാര്‍ച്ച് 20: തോക്കുകളും ബോംബുകളുമായെത്തിയ ബലൂച് വിഘടനവാദികള്‍ പാകിസ്ഥാനിലെ തന്ത്രപ്രധാന തുറമുഖമായ ഗ്വാദര്‍ തുറമുഖം ആക്രമിച്ചു. ബില്ല്യൺ ഡോളർ കണക്കിന് സാമ്പത്തിക ഇടപാടുകള്‍ നടക്കുന്ന ഇടമാണ് ഗ്വാദര്‍. ആക്രമണത്തില്‍ ഏഴ്‌ പേരാണ് കൊല്ലപ്പെട്ടത്.
  • 2023 ഓഗസ്‌റ്റ് 13: പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ചൈനീസ് എഞ്ചിനീയർമാരുടെ വാഹനവ്യൂഹത്തിന് നേരെ അജ്ഞാത തീവ്രവാദികൾ ആക്രമണം നടത്തി. വെടിവയ്പ്പിൽ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സുരക്ഷ സേനയുടെ പ്രത്യാക്രമണത്തില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെടുകയും ചെയ്‌തു. ആക്രമണത്തിൽ ചൈനീസ് പൗരന്മാർക്ക് പരിക്കേറ്റില്ല.
  • 2022 ഏപ്രിൽ 26: കറാച്ചിയില്‍ വനിത ചാവേര്‍ ആക്രമണമുണ്ടായി. മൂന്ന് ചൈനീസ് അധ്യാപകരാണ് ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്.
  • 2021 ജൂലൈ 14: ചൈനീസ് തൊഴിലാളികൾ സഞ്ചരിച്ച ബസിൽ സ്ഫോടനം ഉണ്ടായി. ബസിലുണ്ടായിരുന്ന 9 പേരും റോഡിലൂടെ യാത്ര നടത്തിയ മറ്റ് 4 പേരുമാണ് ആക്രമണത്തിന് ഇരകളായത്.
  • 2020 ജൂൺ 29: പാകിസ്ഥാനിലെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട് നടന്ന ആക്രമണം ബിഎല്‍എ (Balochistan Liberation Army) ഏറ്റെടുത്തു.
  • 2019: ഗ്വാദാറിലെ പേള്‍ കോണ്ടിനെന്‍റല്‍ ഹോട്ടലിലുണ്ടായിരുന്ന ചൈനീസ് വിനോദ സഞ്ചാരികള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. വിഘടനവാദികളാണ് ആക്രമണം അഴിച്ചുവിട്ടത്.
  • നവംബര്‍ 2018: സിന്ധ് പ്രവിശ്യയില്‍ തോക്കുധാരികളായ മൂന്ന് പേരെത്തി കറാച്ചിയിലെ ചൈനീസ് കോണ്‍സുലേറ്റ് ആക്രമിക്കാന്‍ ശ്രമിച്ചു. മുന്നിലെ ഗേറ്റില്‍ നടന്ന വെടിവയ്‌പ്പില്‍ രണ്ട് പാകിസ്ഥാന്‍ പൊലീസുകാരും രണ്ട് സാധാരണക്കാരും കൊല്ലപ്പെട്ടു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ബിഎല്‍എ ഏറ്റെടുത്തു.
  • 2018 ഓഗസ്‌റ്റ്: ചൈനീസ് തൊഴിലാളികളെ ലക്ഷ്യമിട്ടുള്ള ആദ്യത്തെ ചാവേർ ആക്രമണങ്ങളിലൊന്നായ ഇത് ബലൂചിസ്ഥാനിലെ ദൽബന്ദിൻ പ്രദേശത്താണ് നടന്നത്. മൂന്നോളം ചൈനീസ് എഞ്ചിനീയർമാര്‍ക്ക് ആക്രമണത്തിൽ പരിക്കേറ്റു. കൊല്ലപ്പെട്ട ബിഎൽഎ കമാൻഡർ അസ്‌ലം ബലോച്ചിന്‍റെ മകനാണ് ചാവേർ സ്‌ഫോടനം നടത്തിയ 22കാരൻ.
  • 2018 ഫെബ്രുവരി: ആക്രമണം രൂക്ഷമായ പാകിസ്ഥാൻ സാമ്പത്തിക കേന്ദ്രമായ കറാച്ചിയിൽ ചൈനീസ് ഷിപ്പിങ് കമ്പനി എക്സിക്യൂട്ടീവിനെ വെടിവച്ചു കൊലപ്പെടുത്തി.
  • 2017 മെയ്: രണ്ട് ചൈനീസ് പൗരന്മാരെ തട്ടിക്കൊണ്ടുപോയി വധിച്ചു.
  • 2007 ജൂലൈ: പെഷവാറിന് സമീപം അജ്ഞാതരായ തോക്കുധാരികൾ മൂന്ന് ചൈനീസ് തൊഴിലാളികളെ കൊല്ലുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തു. ലാൽ മസ്‌ജിദ് ഉപരോധത്തെ തുടർന്നുണ്ടായ ഭീകരാക്രമണമാണിതെന്നായിരുന്നു അതെന്നാണ് പാകിസ്ഥാൻ ഉദ്യോഗസ്ഥരുടെ വാദം.
  • 2006 ഫെബ്രുവരി: സിമന്‍റ് ഫാക്‌ടറിയുടെ നിർമ്മാണത്തിനിടെ മൂന്ന് ചൈനീസ് എഞ്ചിനീയർമാർ വെടിയേറ്റ് കൊല്ലപ്പെട്ടു.
  • 2004 മെയ്: തീവ്രവാദ സംഘടനയായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) നടത്തിയ ചാവേർ ആക്രമണത്തിൽ ഗ്വാദറിൽ തുറമുഖ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയിൽ പ്രവർത്തിക്കുന്ന മൂന്ന് ചൈനീസ് എഞ്ചിനീയർമാർ കൊല്ലപ്പെട്ടു.

ചൈനയ്‌ക്ക് പാകിസ്ഥാനില്‍ താത്‌പര്യമുണ്ട്: വിവിധ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നുണ്ടെങ്കിലും പാകിസ്ഥാനിലെ പല കാര്യങ്ങളില്‍ ചൈനയ്‌ക്ക് പങ്കുണ്ട്. ചൈന പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയിലൂടെ (സിപിഇസി) പാകിസ്ഥാനില്‍ നിരവധി പദ്ധതികളാണ് ചൈന നടപ്പാക്കുന്നത്. ചൈനയുടെ വിവിധ പദ്ധതികളുടെ അടിസ്ഥാനമാണ് സിപിഇസി. മാത്രമല്ല ബലൂചിസ്ഥാനിലെ ചെമ്പ്, സ്വര്‍ണം, വാതകം, കല്‍ക്കരി നിക്ഷേങ്ങളിലും ചൈനയ്‌ക്ക് ഏറെ താത്‌പര്യമുണ്ട്. ഇത്തരത്തില്‍ നിരവധി കാര്യങ്ങളില്‍ ചൈനയ്‌ക്ക് പാകിസ്ഥാനിന് മേല്‍ താത്‌പര്യമുണ്ട്.

പാകിസ്ഥാനിലെ വന്‍ സ്‌ഫോടനങ്ങളും ചാവേറാക്രമണവും:

  • 2003 ഡിസംബര്‍: പാകിസ്ഥാനിലുണ്ടായ ഏറ്റവും വലിയ ചാവേര്‍ ആക്രമണമായിരുന്നു 2003 ഡിസംബറിലുണ്ടായത്. 15 പേരാണ് ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. പ്രസിഡന്‍റ് പര്‍വേസ് മുഷ്‌റഫിനും പരിക്കേറ്റിരുന്നു.
  • 2005 മാർച്ച് 20: തെക്കൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഷിയ മസ്‌ജിദിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ 43 പേർ കൊല്ലപ്പെട്ടു.
  • 2006 ഏപ്രിൽ 11: കറാച്ചിയിൽ മുസ്‌ലിം പ്രാർഥന സമ്മേളനത്തിന് നേരെയുണ്ടായ ചാവേർ ബോംബാക്രമണത്തിൽ 57 പേർ കൊല്ലപ്പെട്ടു.
  • 2007 ഒക്‌ടോബർ 18: എട്ട് വർഷത്തിന് ശേഷം ആദ്യമായി പാകിസ്ഥാനിലേക്ക് മടങ്ങിയെത്തിയ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയെ ലക്ഷ്യമിട്ടുള്ള ബോംബാക്രമണത്തിൽ കറാച്ചിയിൽ 139 പേർ കൊല്ലപ്പെട്ടു.
  • 2008 ഓഗസ്‌റ്റ് 21: ഇസ്‌ലാമാബാദിന് സമീപമുള്ള വാഹിൽ പാകിസ്ഥാന്‍റെ പ്രധാന ആയുധ ഫാക്‌ടറിക്ക് പുറത്ത് നടന്ന ഇരട്ട ചാവേർ ആക്രമണത്തിൽ 64 പേർ കൊല്ലപ്പെട്ടു.
  • 2008 സെപ്റ്റംബർ 20: ഇസ്‌ലാമാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലായ മാരിയ ചാവേറാക്രമണത്തില്‍ തകര്‍ന്നു. 60 പേര്‍ മരിച്ചു.
  • 2009 ഒക്‌ടോബർ 12: ഷാംഗ്‌ല ജില്ലയിൽ സൈനിക വാഹനത്തിന് നേരെ ആക്രമണമുണ്ടായി. ഇതില്‍ 41 പേർ കൊല്ലപ്പെട്ടു.
  • 2009 ഒക്‌ടോബർ 28: വടക്കുപടിഞ്ഞാറൻ നഗരമായ പെഷവാറിലെ മാർക്കറ്റിൽ കാർ ബോംബ് പൊട്ടിത്തെറിച്ച് 125 പേർ കൊല്ലപ്പെട്ടു.
  • 2009 ഡിസംബർ 7-9: പാകിസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരമായ ലാഹോറിലെ മാർക്കറ്റിൽ നടന്ന നാല് ആക്രമണങ്ങളിൽ 66 പേർ മരിച്ചു.
  • 2010 ജനുവരി 1: വടക്കുപടിഞ്ഞാറൻ ജില്ലയായ ബന്നുവിൽ ഒരു ഗ്രാമത്തിലെ വോളിബോൾ കളി നടക്കവെ ചാവേർ ആക്രമണമുണ്ടായി. സ്‌ഫോടനത്തിൽ 101 പേർ കൊല്ലപ്പെട്ടു.
  • 2010 ഏപ്രിൽ 5: അഞ്ച് താലിബാൻ ചാവേറുകൾ പെഷവാറിലെ യുഎസ് കോൺസുലേറ്റ് ആക്രമിച്ചു. ഏഴ് പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിൽ കോണ്‍സുലേറ്റ് കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചു.
  • 2010 ജൂലൈ 10: യകാഗുണ്ട് ഗ്രാമത്തിലുണ്ടായ ചാവേർ ആക്രമണത്തിലും സ്‌ഫോടനത്തിലുമായി 102 പേർ കൊല്ലപ്പെട്ടു.
  • 2010 നവംബർ 5: ദർറ ആദം ഖേലിലെ പള്ളിയില്‍ വെള്ളിയാഴ്‌ച പ്രാര്‍ഥന നടക്കവോ ചാവേറാക്രമണമുണ്ടായി. പ്രാര്‍ഥനക്കെത്തിയ 68 പേര്‍ കൊല്ലപ്പെട്ടു. അതേ ദിവസം തന്നെ മേഖലയിലെ മറ്റൊരു പള്ളിയിൽ നടന്ന ഗ്രനേഡ് ആക്രമണത്തിൽ നാല് പേർ മരിച്ചു.
  • 2010 മെയ് 28: ലാഹോറിലെ അഹമ്മദി മത ന്യൂനപക്ഷങ്ങളുടെ പള്ളികളിൽ തോക്കുധാരികളും ചാവേർ ബോംബറുകളും ആക്രമണം നടത്തി. 82 പേർ കൊല്ലപ്പെട്ടു.
  • 2010 ജൂലൈ 9: വടക്കുപടിഞ്ഞാറൻ ഗോത്രവർഗ ജില്ലയായ മൊഹ്മന്ദിലെ തിരക്കേറിയ മാർക്കറ്റിൽ ചാവേർ ബോംബാക്രമണത്തിൽ 105 പേർ കൊല്ലപ്പെട്ടു.
  • 2010 സെപ്റ്റംബർ 3: ക്വറ്റയിൽ ഷിയാ മുസ്‌ലിം റാലിയിൽ ചാവേർ ആക്രമണം. 59 പേർ കൊല്ലപ്പെട്ടു.
  • 2010 നവംബർ 5: വടക്കുപടിഞ്ഞാറൻ ദർറ ആദം ഖേൽ പ്രദേശത്ത് വെള്ളിയാഴ്‌ച പ്രാർഥനയ്ക്കിടെ ചാവേർ ആക്രമണമുണ്ടായി. 68 പേർ കൊല്ലപ്പെട്ടു.
  • 2011 ഏപ്രിൽ 3: സെൻട്രൽ പട്ടണമായ ദേര ഗാസി ഖാനിലെ സൂഫി ആരാധനാലയത്തിൽ രണ്ട് ചാവേറുകൾ നടത്തിയ ആക്രമണത്തിൽ അന്‍പത് പേർ മരിച്ചു.
  • 2011 മെയ് 13: ചാർസദ്ദയിലെ പൊലീസ് പരിശീലന കേന്ദ്രത്തിന് പുറത്ത് രണ്ട് ചാവേർ ആക്രമണങ്ങളുണ്ടായി. ഇതില്‍ 98 പേർ കൊല്ലപ്പെട്ടു.
  • 2013 ജനുവരി 10: ഷിയാ ഹസാരകൾ തിങ്ങിപ്പാർക്കുന്ന ക്വറ്റയിലെ ഒരു ക്ലബ്ബിന് നേരെയുണ്ടായ ഇരട്ട ചാവേർ ആക്രമണത്തിൽ 92 പേർ കൊല്ലപ്പെട്ടു.
  • 2013 ഫെബ്രുവരി 16: ക്വറ്റയ്ക്ക് സമീപമുള്ള ഷിയ പ്രദേശമായ ഹസാര ടൗണിലെ മാർക്കറ്റിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ 89 പേർ കൊല്ലപ്പെട്ടു.
  • 2013 മാർച്ച് 3: കറാച്ചിയിലുണ്ടായ കാർ ബോംബ് സ്‌ഫോടനത്തിൽ 45 പേർ കൊല്ലപ്പെട്ടു.
  • 2013 സെപ്‌റ്റംബർ 22: പെഷവാറിലെ പള്ളിയിൽ ഞായറാഴ്‌ച ശുശ്രൂഷയ്ക്ക് ശേഷം രണ്ട് ചാവേർ ആക്രമണമുണ്ടായി. 82 പേർ മരിച്ചു.
  • 2014 നവംബർ 2: പാകിസ്ഥാൻ-ഇന്ത്യ അതിർത്തിയിലുണ്ടായ ചാവേർ ആക്രമണത്തിൽ 55 പേർ കൊല്ലപ്പെട്ടു.
  • 2014 ഡിസംബർ 16: താലിബാൻ വിമതർ പെഷവാറിലെ സ്‌കൂളിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തി. ഇതില്‍ 150-ലധികം പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും കുട്ടികളായിരുന്നു.
  • 2015 ജനുവരി 30: തെക്കൻ പാക്കിസ്ഥാനിലെ ഷിക്കാർപൂരിലെ ഷിയാ പള്ളിയിൽ ചാവേർ ബോംബാക്രമണത്തിൽ 61 പേർ കൊല്ലപ്പെട്ടു.
  • 2016 മാർച്ച് 27: ലാഹോറിലെ ഒരു പാർക്കിന് സമീപം ക്രിസ്‌ത്യാനികളെ ലക്ഷ്യമിട്ടുണ്ടായ സ്ഫോടനത്തിൽ എഴുപത്തിയഞ്ച് പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
  • 2016 ഓഗസ്‌റ്റ് 8: ക്വറ്റയിലെ ഒരു ആശുപത്രിയിൽ ഉണ്ടായ സ്ഫോടനത്തിൽ 73 പേർ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
  • 2016 ഒക്‌ടോബർ 25: തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാനിലെ ഒരു പൊലീസ് അക്കാദമിക്ക് നേരെയുണ്ടായ ചാവേർ ആക്രമണത്തില്‍ 61 പേർ കൊല്ലപ്പെട്ടു.
  • 2016 നവംബർ 12: ബലൂചിസ്ഥാനിലെ ഒരു ദേവാലയത്തിൽ നിരവധി സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ 52 തീർഥാടകർ കൊല്ലപ്പെട്ടു.
  • 2017 ഫെബ്രുവരി 16: സിന്ധ് പ്രവിശ്യയിലെ സൂഫി ആരാധനാലയത്തിലുണ്ടായ ഐഎസ് ആക്രമണത്തില്‍ 70 പേർ കൊല്ലപ്പെട്ടു. 200 ലധികം പേർക്ക് പരിക്കേറ്റു.
  • 2018 ജൂലെ 13: ബലൂചിസ്ഥാനിലെ റാലിക്കിടെ മസ്‌തുംഗിൽ ചാവേർ സ്‌ഫോടനം നടത്തി. പാക്കിസ്ഥാന്‍റെ ചരിത്രത്തിലെ ഏറ്റവും മാരകമായ ഭീകരാക്രമണങ്ങളിലൊന്നായിരുന്നു ഈ ആക്രമണം. ഇതില്‍ 149 പേർ കൊല്ലപ്പെടുകയും 186 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. സംഭവത്തിന്‍റെ ഉത്തരവാദിത്തം ഐഎസ്ഐഎൽ ഏറ്റെടുത്തു.
  • 2022 മാർച്ച് 4: പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ നഗരമായ പെഷവാറിലെ ഷിയ പള്ളിക്കുള്ളിൽ ചാവേർ സ്‌ഫോടനം നടത്തിയതിനെ തുടർന്ന് 60 പേർ കൊല്ലപ്പെടുകയും 200 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ന്യൂനപക്ഷമായ ഷിയാ സമുദായത്തിൽ നിന്നുള്ള ആളുകൾ വെള്ളിയാഴ്‌ച പ്രാർത്ഥനയ്ക്കായി ഒത്തുകൂടിയപ്പോഴായിരുന്നു ആക്രമണം.
  • 2023 ജനുവരി 30: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ പെഷവാറിലെ ഒരു പള്ളിയിൽ ചാവേർ പൊട്ടിത്തെറിച്ച് 100 പേർ മരിച്ചു.
  • 2023 ജൂലെ 30: പാകിസ്ഥാനിലെ ബജൗറിലുണ്ടായ സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഐഎസ്‌ ഏറ്റെടുത്തു. 23 കുട്ടികൾ ഉൾപ്പെടെ 54 പേർ മരിക്കുകയും 200 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
  • 2023 സെപ്‌തംബര്‍ 29: പാകിസ്ഥാനിൽ രണ്ട് സ്ഫോടനങ്ങളിൽ ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. ബലൂചിസ്ഥാൻ പ്രവിശ്യയിലെ മസ്‌തുങ്ങിൽ നബിദിന ആഘോഷങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.