ETV Bharat / international

ഇന്ത്യയെ പിണക്കി കഷ്‌ടകാലം വാങ്ങി മാലദ്വീപ്; സാമ്പത്തിക പ്രതിസന്ധിയില്‍ ഐഎംഎഫിനോട് സഹായഭ്യര്‍ഥന

author img

By ETV Bharat Kerala Team

Published : Feb 17, 2024, 10:40 AM IST

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പുതിയ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ സാധിക്കുന്നില്ലെന്ന് മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസു. ധനമന്ത്രിയുടെ ഉപദേശകന്‍ മുനവ്വര്‍ രാജിവച്ചേക്കുമെന്ന് സൂചന.

Maldives  Maldives financial crisis  Maldives clash with India  Maldives India row  ഇന്ത്യ മാലദ്വീപ് പ്രശ്‌നം
maldives-bankruptcy-and-seek-bailout-package-to-imf

മാലി : ഇന്ത്യയുമായുള്ള ബന്ധം വഷളായതോടെ മാലദ്വീപിനെ ഞെരിച്ച് സാമ്പത്തിക പ്രതിസന്ധി (Maldives financial crisis after the clash with India). രാജ്യത്തെ മോശം സാമ്പത്തിക സ്ഥിതിയില്‍ പുതിയ വികസന പദ്ധതികള്‍ ആരംഭിക്കാന്‍ തന്‍റെ സര്‍ക്കാര്‍ പ്രാപ്‌തമല്ലെന്ന് മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസു തുറന്ന് പറഞ്ഞ് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ദ്വീപിന്‍റെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. സാമ്പത്തിക ഞെരുക്കം നേരിടുന്ന രാജ്യത്തിന് അടിയന്തര സഹായം അനുവദിക്കാന്‍ അന്താരാഷ്‌ട്ര നാണയ നിധിയോട് (IMF) മാലദ്വീപ് അഭ്യര്‍ഥിച്ചതായാണ് റിപ്പോര്‍ട്ട് (Maldives bankruptcy and seek bailout package to IMF).

വളരെ പ്രതികൂലമായി നീങ്ങുന്ന സാഹചര്യത്തില്‍ മുന്‍ ധനമന്ത്രിയും നിലവിലെ ധനമന്ത്രിയുടെ ഉപദേശകനുമായ മുനവ്വര്‍ തന്‍റെ രാജി സമര്‍പ്പിച്ചേക്കുമെന്നും സൂചനയുണ്ട്. 2023 നവംബറിലാണ് മുയിസു മാലദ്വീപ് പ്രസിഡന്‍റായി അധികാരമേറ്റത്. ഇതിന് ശേഷമായിരുന്നു ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധത്തിന് ഉലച്ചില്‍ തട്ടിയതും.

തുടക്കം മോദിക്കെതിരെ: പ്രധാനമന്ത്രി മോദിയ്‌ക്കെതിരെ മാലദ്വീപ് മന്ത്രിമാര്‍ നടത്തിയ അപകീര്‍ത്തിപരമായ ചില പരാമര്‍ശങ്ങളായിരുന്നു പ്രശ്‌നങ്ങള്‍ക്ക് തുടക്കം. പ്രധാനമന്ത്രി തന്‍റെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെ എക്‌സില്‍ പങ്കുവച്ച പോസ്റ്റിനെ അധികരിച്ചായിരുന്നു മന്ത്രിമാരുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. മാലദ്വീപിന് ബദല്‍ വിനോദ സഞ്ചാര കേന്ദ്രമായി ലക്ഷദ്വീപിനെ മാറ്റാനുള്ള നീക്കമാണെന്നായിരുന്നു മന്ത്രിമാരുടെ പോസ്റ്റ്. യുവജന മന്ത്രാലയത്തിലെ ഉപമന്ത്രിമാരായ മറിയം ഷിയുന, മല്‍ഷ ഷെരീഫ്, അബ്‌ദുല്ല മഹ്‌സൂം മജിദ് എന്നിവര്‍ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ആക്ഷേപകരമായ ഭാഷയില്‍ വിമര്‍ശനം രേഖപ്പെടുത്തുകയായിരുന്നു.

പിന്നീട് കണ്ടത് മാലദ്വീപിനെ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്‌തുകൊണ്ട് ഇന്ത്യയിലെ സെലിബ്രിറ്റികള്‍ അടക്കം രംഗത്തെത്തിയിരുന്നു. മാലദ്വീപിന് പകരം ഇന്ത്യന്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളെ പ്രത്യേകിച്ച് ലക്ഷദ്വീപിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലായിരുന്നു വിരേന്ദര്‍ സെവാഗ്, അക്ഷയ്‌ കുമാര്‍ തുടങ്ങിയവര്‍ പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍. ഇതിനെല്ലാം പുറമെ ഈസ്മൈട്രിപ് പോലുള്ള ട്രാവല്‍ ഏജന്‍സികള്‍ മാലദ്വീപിലേക്കുള്ള വിമാന ബുക്കിങ്ങുകള്‍ താത്‌കാലികമായി നിര്‍ത്തിവച്ചു. ഒപ്പം ഈ ഏജന്‍സികള്‍ ലക്ഷദ്വീപിലേക്ക് പ്രത്യേക പാക്കേജുകളും പ്രഖ്യാപിച്ചു.

ബന്ധം വഷളായി: സാഹചര്യം കൂടുതല്‍ വഷളായതോടെ മന്ത്രിമാരെ കൈവിട്ട് മാലദ്വീപ് സര്‍ക്കാര്‍ രംഗത്തുവരികയുണ്ടായി. മന്ത്രിമാര്‍ പങ്കുവച്ചത് വ്യക്തിപരമായ നിലപാടാണെന്നും സര്‍ക്കാരിന് അതില്‍ യാതൊരു പങ്കും ഇല്ലെന്നും വ്യക്തമാക്കിയ സര്‍ക്കാര്‍, മോദിയെ അപകീര്‍ത്തി പെടുത്തിയ മന്ത്രിമാരെ തത്‌സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്‌തിരുന്നു. ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വന്നത് ദ്വീപ് രാജ്യത്തിന്‍റെ ടൂറിസം മേഖലയ്‌ക്ക് ചില്ലറ ആഘാതമൊന്നുമല്ല സൃഷ്‌ടിച്ചത്. ഇരു രാജ്യങ്ങളുടെയും നയതന്ത്ര ബന്ധം വഷളാകുന്നതിനിടെ പ്രതികരണം രേഖപ്പെടുത്തി മാലദ്വീപ് അസോസിയേഷന്‍ ഓഫ് ടൂറിസം ഇന്‍ഡസ്‌ട്രിയും രംഗത്തെത്തി.

തങ്ങളുടെ ഏറ്റവും അടുത്ത അയല്‍ക്കാരില്‍ ഒരാളാണ് ഇന്ത്യ എന്നായിരുന്നു ടൂറിസം ഇന്‍ഡസ്‌ട്രി പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറഞ്ഞത്. 'നിരവധി പ്രതിസന്ധി ഘട്ടങ്ങളില്‍ ആദ്യം സഹായം എത്തിച്ചത് ഇന്ത്യയാണ്. കൊവിഡ് കാലഘട്ടം അതിന് ഒരു ഉദാഹരണമാണ്. മാലദ്വീപുമായി അടുത്ത ബന്ധം പുലര്‍ത്തിപ്പോരുന്നതിന് ഇന്ത്യന്‍ ഭരണകൂടത്തോടും അവിടുത്തെ ജനങ്ങളോടും നന്ദി പറയുന്നു.

മാലദ്വീപ് ടൂറിസത്തിന്‍റെ കരുത്ത് തന്നെ ഇന്ത്യയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധം തലമുറകളോളം നിലനില്‍ക്കണമെന്നതാണ് ആഗ്രഹം. അതുകൊണ്ട് തന്നെ നല്ല ബന്ധത്തെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ട് നില്‍ക്കുന്നു' -മാലദ്വീപ് അസോസിയേഷന്‍ ഓഫ് ടൂറിസം ഇന്‍ഡസ്‌ട്രി പുറത്തിറക്കിയ പ്രസ്‌താവന ഇങ്ങനെ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.