വാഷിംഗ്‌ടണ്‍: ഇന്ത്യൻ വിഭവങ്ങള്‍ അങ്ങ് വൈറ്റ് ഹൗസിലും സ്ഥാനം പിടിച്ചിരിക്കുകയാണ്. അതില്‍ തന്നെ ഗോൽഗപ്പയാണ് പ്രധാനി. ഇതുവരെ വൈറ്റ് ഹൗസ് റിസപ്ഷൻ മെനുവിൽ സമൂസ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഗോൽഗപ്പ, ഖോയ,തുടങ്ങി മറ്റ് ഇന്ത്യൻ വിഭവങ്ങളും വൈറ്റ് ഹൗസ് മെനുവില്‍ ഇടം നേടിയിരിക്കുന്നു.
ഇന്ത്യൻ തെരുവു വിഭവങ്ങളുടെ രാജാവായ ഗോൽഗപ്പയാണ് (പാനി പൂരി) അമേരിക്കയില്‍ കൂടുതൽ പ്രചാരം നേടുന്ന വിഭവം. ഗോൽഗപ്പ പോലെ ഇന്ത്യൻ തെരുവുകളില്‍ സുലഭമായ വിഭവങ്ങള്‍ വൈറ്റ് ഹൗസിലും അതിഥികൾക്കായി ഒരുക്കുന്നു. കഴിഞ്ഞ വർഷത്തിൽ, കുറഞ്ഞത് രണ്ട് തവണയെങ്കിലും വൈറ്റ് ഹൗസില്‍ ഇന്ത്യൻ വിഭവങ്ങള്‍ നൽകിയിട്ടുണ്ട്.
ഏഷ്യൻ അമേരിക്കൻ, നേറ്റീവ് ഹവായിയൻ, പസഫിക് ഐലൻഡർ (എഎഎന്‍എച്ച്പിഐ) ഹെറിറ്റേജ് മാസം ആഘോഷിക്കുന്നതിനായി പ്രസിഡൻ്റ് ജോ ബൈഡൻ തിങ്കളാഴ്ച നടത്തിയ റോസ് ഗാർഡൻ സ്വീകരണത്തിലാണ് അവസാനമായി ഇന്ത്യൻ വിഭവങ്ങള്‍ നല്‍കിയത്. കൊവിഡ് 19-നെതിരെയുള്ള പോരാട്ടത്തിൽ പ്രധാന പങ്ക് വഹിച്ച യുഎസ് സർജൻ ജനറൽ ഡോ. വിവേക് മൂർത്തി ഉൾപ്പെടെ നിരവധി ഏഷ്യൻ-അമേരിക്കക്കാരും നിരവധി ഇന്ത്യൻ-അമേരിക്കക്കാരും അതിഥികളിൽ ഉൾപ്പെട്ടിരുന്നു.
തിങ്കളാഴ്‌ച വൈകുന്നേരം വൈറ്റ് ഹൗസിലെ എഎഎന്‍എച്ച്പിഐ റിസപ്ഷനിൽ പങ്കെടുത്ത ശേഷം കമ്മ്യൂണിറ്റി നേതാവ് അജയ് ജെയിൻ ഭൂട്ടോറിയ പിടിഐയോട് പ്രതികരിച്ചത് ഇങ്ങനെയാണ്... "കഴിഞ്ഞ വർഷം ഞാൻ ഇവിടെ വന്നപ്പോൾ ഗോൽഗപ്പ ഉണ്ടായിരുന്നു. ഈ വർഷവും ഞാൻ അതിനെ തിരയുകയായിരുന്നു, പെട്ടെന്നാണ് ഒരാൾ ഗോൾഗപ്പ കൊണ്ടുവന്നത്. അല്പം എരിവുണ്ടായിരുന്നു" - വൈറ്റ് ഹൗസ് മെനുവിൽ 'ഖോയ' എന്ന മറ്റൊരു ഇന്ത്യൻ വിഭവം കൂടിയുണ്ടായിരുന്നു .
എഎഎന്‍എച്ച്പിഐ പൈതൃക മാസാചരണത്തിൽ, എല്ലാ ഏഷ്യൻ അമേരിക്കൻ കമ്മ്യൂണിറ്റികളുടെയും പലഹാരങ്ങളുടെയും, പ്രത്യേകിച്ച് ഇന്ത്യൻ-അമേരിക്കൻ ഗോൽഗപ്പ, ഖോയ എന്നിവയുടെയും പ്രാതിനിധ്യം ഉണ്ടാകുന്നത് നല്ലതാണെന്ന് ഒരു ചോദ്യത്തിന് മറുപടിയായി ഭൂട്ടോറിയ പറഞ്ഞു. സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിലെ ദീപാവലി പാർട്ടിയിലാണ് ഞങ്ങള്‍ ആദ്യമായി ഗോല്‍ഗപ്പ കണ്ടത്. ഉപരാഷ്ട്രപതിയുടെ ഭവനം ഉൾപ്പെടെ പലയിടത്തും ഗോല്‍ഗപ്പ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ഗോല്‍ഗപ്പയ്ക്ക് അമേരിക്കയിലും ഇപ്പോള്‍ ആരാധകര്‍ ഏറെയാണ്.