ഹൈദരാബാദ് : വിസ കാലാവധി കഴിഞ്ഞിട്ടും ഹൈദരാബാദിൽ തങ്ങി സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട മൊറോക്കൻ പൗരൻ അറസ്‌റ്റിൽ. അച്ച്ബിൽ അമീൻ (27) ആണ് പിടിയിലായത്. യുവാവ് ലഹരിക്ക് അടിമയാണ്. പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് ഡൽഹിയിലെ മൊറോക്കൻ എംബസി അധികൃതരുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
മൊറോക്കോ സ്വദേശിയായ അച്ച്ബിൽ അമീൻ ഉന്നത വിദ്യാഭ്യാസത്തിനായി സ്റ്റുഡന്‍റ് വിസയിലാണ് ഹൈദരാബാദില്‍ എത്തിയത്. 2017ൽ എടുത്ത പാസ്‌പോർട്ടിന് 2021 വരെയാണ് കാലാവധിയുള്ളത്. എന്നാൽ ഇയാൾ വിസ കാലാവധി കഴിഞ്ഞിട്ടും പബ്ബുകളിലും മയക്കുമരുന്ന് പാർട്ടികളിലും വിഹരിച്ച് നഗരത്തിൽ അനധികൃതമായി താമസിച്ചുവരികയായിരുന്നു. പ്രതി മയക്കുമരുന്ന് കച്ചവടക്കാരുമായി സൗഹൃദത്തിലായിരുന്നു. ഇവരെ പിടികൂടിയപ്പോഴാണ് അമീനെ കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് യുവാവിനെ പിടികൂടി.
മയക്കുമരുന്ന് ഏജന്‍റായ ഫലസ്‌തീൻ സ്വദേശി സയീദ് അലി മുഹമ്മദ് അൽ കഫ്രിയെ അടുത്തിടെ പഞ്ചഗുട്ട പൊലീസ് പിടികൂടിയിരുന്നു. ഇയാൾക്കെതിരെ മയക്കുമരുന്നുമായി ബന്ധപ്പെട്ട് ആറ് കേസുകൾ ഉണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സയീദ് അമീനിന്‍റെ പേര് വെളിപ്പെടുത്തിയത്.
മൊറോക്കോ സ്വദേശിയായ അമീൻ്റെ കുടുംബം ജോലി ആവശ്യാർഥം സൗദിയിലേക്ക് കുടിയേറിയതാണ്. സൗദിയിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഹൈദരബാദിൽ ഉന്നത വിദ്യാഭ്യാസത്തിനായി എത്തിയതായിരുന്നു അമീൻ. സെക്കന്തരാബാദ് പിജി കോളജിൽ ബിസിഎ കോഴ്‌സിന് ചേർന്നെങ്കിലും ലഹരിക്കടിമയായ അമീൻ ക്ലാസുകളിൽ പങ്കെടുത്തിരുന്നില്ല. യുവാവിന് ഇന്ന് നാട്ടിലേക്ക് മടങ്ങാനാവുമെന്ന് ഹൈദരാബാദ് ടാസ്‌ക് ഫോഴ്‌സ് ഡിസിപി സാധന രശ്‌മി പെരുമാൾ അറിയിച്ചു.