ETV Bharat / bharat

വമ്പൻ പ്രഖ്യാപനങ്ങളില്ല, അടുത്ത അഞ്ച് വർഷം വികസനത്തിന്‍റേത്: മോദി സർക്കാരിന്‍റെ പ്രവർത്തന റിപ്പോർട്ടുമായി ഇടക്കാല ബജറ്റ്

author img

By ETV Bharat Kerala Team

Published : Feb 1, 2024, 1:06 PM IST

Updated : Feb 1, 2024, 1:26 PM IST

വമ്പന്‍ പ്രഖ്യാപനങ്ങളില്ലാതെയാണ് രണ്ടാംമോദി സര്‍ക്കാരിന്‍റെ ഇടക്കാല ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്. മോദി സർക്കാർ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുമെന്ന് നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

union budget 2024 Nirmala Sitharaman
union budget 2024 Nirmala Sitharaman

മോദി സർക്കാരിന്‍റെ പ്രവർത്തന റിപ്പോർട്ടുമായി ഇടക്കാല ബജറ്റ്

ന്യൂഡല്‍ഹി: കഴിഞ്ഞ പത്ത് വർഷത്തെ ബിജെപി സർക്കാരിന്‍റെ പ്രവർത്തനം വിശദീകരിച്ച് ധനമന്ത്രി നിർമല സീതാരാമന്‍റെ ഇടക്കാല ബജറ്റ്. വമ്പൻ പ്രഖ്യാപനങ്ങളില്ലാതെ നികുതി നിരക്കില്‍ മാറ്റങ്ങൾ പ്രഖ്യാപിക്കാതെയും അടുത്ത അഞ്ച് വർഷം രണ്ട് കോടി വീടുകൾ പ്രഖ്യാപിച്ചും ഒരു മണിക്കൂറില്‍ ധനമന്ത്രി ബജറ്റ് പ്രസംഗം അവസാനിപ്പിച്ചു. ആദായ നികുതി പരിധിയിലും ഒരു മാറ്റവും വരുത്താന്‍ ധനമന്ത്രി തയ്യാറായില്ല. പഴയ സ്‌കീമിലും പുതിയ സ്‌കീമിലും നിലവിലെ നികുതി സ്ലാബുകള്‍ തന്നെ തുടരുമെന്നും മന്ത്രി പറഞ്ഞു.

വമ്പന്‍ പ്രഖ്യാപനങ്ങളില്ലാതെയാണ് രണ്ടാംമോദി സര്‍ക്കാരിന്‍റെ ഇടക്കാല ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്. വരുന്ന ജൂലായില്‍ സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച ധനമന്ത്രി പത്ത് വര്‍ഷത്തെ പ്രകടനം മുന്‍നിര്‍ത്തി ജനങ്ങള്‍ വീണ്ടും മോദി സര്‍ക്കാരിനെ അനുഗ്രഹിക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. മോദി സർക്കാരിന്‍റെ ഭരണത്തില്‍ സാമ്പത്തിക രംഗത്ത് നവോൻമേഷമുണ്ടായെന്നും തൊഴില്‍ സാധ്യതകൾ വർധിച്ചെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

ജനങ്ങളുടെ ആശീർവാദം ഈ സർക്കാരിനുണ്ടെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച ധനമന്ത്രി സാമൂഹിക നീതിയാണ് മോദി സർക്കാരിന്‍റെ ഭരണ രീതിയെന്നും പാവപ്പെട്ടവരെ ശാക്‌തീകരിക്കുകയാണ് ലക്ഷ്യമെന്നും മോദി സർക്കാർ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുമെന്നും ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

പ്രധാന പ്രഖ്യാപനങ്ങൾ: പുരപ്പുര സോളാര്‍ പദ്ധതിയിലൂടെ ഒരു കോടി കുടുംബങ്ങൾക്ക് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭ്യമാക്കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതരാമൻ ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ചു. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ പ്രധാനമന്ത്രിയുടെ തീരുമാനത്തെ തുടർന്നാണ് ഈ പദ്ധതിയെന്ന് മന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. ഇടത്തരം കുടുംബങ്ങൾക്ക് പാർപ്പിട സൗകര്യം ഒരുക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. വാടക വീടുകളിലോ ചേരികളിലോ കോളനികളിലോ താമസിക്കുന്ന മധ്യവർഗത്തിലെ അർഹരായ വിഭാഗങ്ങൾക്ക് സ്വന്തമായി വീട് വാങ്ങാനോ നിർമ്മിക്കാനോ സഹായിക്കുന്നതിന് പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

നിലവിലുള്ള ആശുപത്രി അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി കൂടുതൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കാനാണ് സർക്കാർ പദ്ധതിയിടുന്നതെന്നും പ്രശ്‌നങ്ങൾ പരിശോധിച്ച് ശുപാർശ നൽകുന്നതിന് സമിതി രൂപീകരിക്കുമെന്നും നിർമല സീതരാമൻ അറിയിച്ചു. ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ആശാ വര്‍ക്കര്‍മാരെയും അംഗന്‍വാടി ജീവനക്കാരെയും ഉള്‍പ്പെടുത്തി ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസം​ഗത്തിൽ പറഞ്ഞു. അതോടൊപ്പം ഇലക്‌ട്രിക് വാഹന വിപണിക്ക് കൂടുതല്‍ സഹായവും ധനമന്ത്രി പ്രഖ്യാപിച്ചു.

ബജറ്റില്‍ പത്ത് വർഷത്തെ മോദി ഭരണം: രാജ്യത്ത് അഴിമതിയും സ്വജനപക്ഷപാതിത്വവും കുറഞ്ഞുവെന്നും ദാരിദ്ര്യ നിർമാർജനം യാഥാർഥ്യമാക്കിയെന്നും ഭക്ഷണത്തെ കുറിച്ച് ഇപ്പോൾ ആശങ്കയില്ലെന്നും ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നല്‍കി. കർഷകരെ കരുതിയ കാലമെന്നും 2047 ല്‍ വികസിത ഭാരതമാണ് ലക്ഷ്യമെന്നും ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം.

ജൻധൻ വഴി 32 ലക്ഷം കോടി ജനങ്ങളിലെത്തിച്ചു. 11.8 കോടി കർഷകർക്ക് സർക്കാർ സഹായം ലഭിച്ചു. കാർഷിക മേഖലയില്‍ ആധുനിക വല്‍ക്കരണം സാധ്യമാക്കി. നാല് കോടി കർഷകർക്ക് വിള ഇൻഷുറൻസ് നല്‍കി. മുദ്രയോജന ലോൺ 43 കോടി ആളുകൾക്ക് നല്‍കി. എല്ലാ തൊഴില്‍ മേഖലകളിലും വനിത പങ്കാളിത്തം സാധ്യമാക്കിയെന്നും ഉന്നത വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റം യാഥാർഥ്യമായെന്നും ധനമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ മേഖലയിൽ‌ സമഗ്ര പുരോഗതിക്കുള്ള നിരവധി പദ്ധതികൾ ആവിഷ്കരിച്ചു. പിഎം ശ്രീ പദ്ധതിയിലൂടെ വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്താനായി. സ്കിൽ ഇന്ത്യ മിഷനിലൂടെ 1.4 കോടി യുവാക്കൾക്ക് പരിശീലനം നൽകി. 3000 പുതിയ ഐടിഐകൾ സ്ഥാപിച്ചു. 7 ഐഐടികൾ, 16 ഐഐഐടികൾ, 7 ഐഐഎമ്മുകൾ, 15 എയിംസ്, 300ലേറെ സർവകലാശാലകൾ എന്നിവ കഴിഞ്ഞ 10 വർഷത്തിനിടെ ആരംഭിച്ചു. കായികരംഗത്ത് വന്‍ പുരോഗതി കൈവരിക്കാന്‍ രാജ്യത്തിനായെന്നും ധനമന്ത്രി പറഞ്ഞു. മുത്തലാഖ് നിരോധിച്ചതും പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കാനായതും നേട്ടമായി. വനിതാ സംരംഭകർക്ക് 30 കോടി മുദ്രാ ലോണുകൾ നൽകി.

പത്ത് വർഷത്തിനിടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെൺകുട്ടികളുടെ പ്രവേശനം 28 ശതമാനം വർധിച്ചു. തൊഴിലിടങ്ങളിൽ സ്ത്രീകളുടെ പ്രാതിനിധ്യം വർധിച്ചു. പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ ഗ്രാമീണ മേഖലയിൽ അനുവദിച്ച വീടു‌കളില്‍ 70 ശതമാനത്തിന്റേയും ഉടമകൾ വനിതകളാണെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

റോഡിനില്ല, റെയില്‍വേയും വിമാനത്താവളങ്ങളുമുണ്ട്: രാജ്യത്തെ റോഡ് വികസനത്തെ കുറിച്ച് ബജറ്റ് പ്രസംഗത്തില്‍ പ്രത്യേക പരാമർശം നടത്താതിരുന്ന ധനമന്ത്രി റെയില്‍വേ വികസനവും കൂടുതല്‍ വിമാനത്താവളങ്ങൾ നിർമിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. റെയിൽവെയുടെ സുരക്ഷക്കായി കൂടുതൽ പദ്ധതികളും ചരക്ക് നീക്കത്തിനായി മൂന്ന് പുതിയ റെയിൽവെ ഇടനാഴികളും ബജറ്റില്‍ പ്രഖ്യാപിച്ചു. വന്ദേ ഭാരത് നിലവാരത്തിൽ 40,000 പുതിയ ബോഗികളും ബജറ്റില്‍ പ്രഖ്യാപിച്ചു. വ്യോമയാന മേഖലയില്‍ 570 പുതിയ റൂട്ടുകള്‍ സൃഷ്ടിക്കുകയും രാജ്യത്ത് 249 വിമാനത്താവളങ്ങള്‍ കൂടി നിര്‍മ്മിക്കുകയും ചെയ്യും. അഞ്ച് ഇന്റഗ്രേറ്റഡ് അക്വാ പാര്‍ക്കുകള്‍ കൂടി സ്ഥാപിക്കുകയും മത്സ്യബന്ധനമേഖലയില്‍ 55 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു.

ആത്മീയ ടൂറിസം വേണമെന്ന് ധനമന്ത്രി: ടൂറിസം രംഗത്ത് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുമെന്ന് നിർമല സീതാരാമൻ ബജറ്റില്‍ പ്രഖ്യാപിച്ചു. ലക്ഷദ്വീപിലെ ടൂറിസം സാധ്യത വിപുലമാക്കും. ടൂറിസം മേഖലയിൽ വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കും. ടൂറിസം വികസനത്തിന് പലിശ രഹിത വായ്‌പ പ്രഖ്യാപിച്ച ധനമന്ത്രി ടൂറിസം വികസനത്തിന് സംസ്ഥാനങ്ങൾക്ക് സഹായം നല്‍കുമെന്നും പറഞ്ഞു.

രാജ്യത്ത് ആത്മീയ ടൂറിസം ശക്തമാക്കുമെന്നും അത് പ്രാദേശിക മേഖലകളില്‍ ടൂറിസം വഴി വികസനം സാധ്യമാകുമെന്നും നിർമല സീതാരാമൻ പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷം വികസിത കാലത്തിന്‍റെ സുവര്‍ണ കാലമാണെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

Last Updated : Feb 1, 2024, 1:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.