ചെന്നൈ : വനിത പൊലീസുകാരെ അപകീർത്തിപ്പെടുത്തിയ കേസില്‍ സെൻട്രൽ ജയിലിൽ കഴിയുന്ന പ്രശസ്‌ത തമിഴ് യൂട്യൂബർ 'സവുക്ക്' ശങ്കറിനെ ഗുണ്ട നിയമ പ്രകാരം കസ്റ്റഡിയിലെടുത്ത് പൊലീസ്. ഗ്രേറ്റർ ചെന്നൈ പൊലീസ് കമ്മിഷണർ സന്ദീപ് റായ് റാത്തോഡിന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വനിത പൊലീസുകാരെ അപകീർത്തിപ്പെടുത്തുന്ന പ്രസ്‌താവനകൾ നടത്തിയതിനാണ് മെയ് 8 ന് നാൽപ്പത്തിയെട്ടുകാരനായ ശങ്കര്‍ അറസ്റ്റിലാകുന്നത്. ശങ്കറുമായി അഭിമുഖം നടത്തിയ ചാനൽ മേധാവിയെ രണ്ടാം പ്രതിയാക്കി ഇയാളെയും അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
ചെന്നൈ പൊലീസിന്‍റെ സെൻട്രൽ ക്രൈംബ്രാഞ്ച്, സൈബർ ക്രൈം എന്നിവര്‍ രജിസ്‌റ്റര്‍ ചെയ്‌ത ഏഴ് കേസുകൾ ശങ്കറിനെതിരെ നിലവിലുണ്ട്. ഇതിൽ മൂന്നെണ്ണത്തിന്‍റെ അന്വേഷണം നടക്കുകയാണ്. രണ്ടെണ്ണത്തിൽ കുറ്റപത്രം സമർപ്പിച്ചു. ബാക്കിയുള്ളവയില്‍ വിചാരണ നടക്കുകയാണ്.
കഞ്ചാവ് കൈവശം വച്ചതിന് ശങ്കറിനെതിരെ തേനി പൊലീസും കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഡിഎംകെ ഭരണത്തിന്‍റെയും മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെയും കടുത്ത വിമർശകനായ ശങ്കർ, കോയമ്പത്തൂർ ജയിലിൽ വച്ച് താന്‍ ആക്രമിക്കപ്പെട്ടതായി കോടതിയെ അറിയിച്ചിരുന്നു.
ദിവസങ്ങൾക്ക് മുമ്പ്, ബിജെപി മഹിള മോർച്ച ദേശീയ അധ്യക്ഷ വനത്തൈ ശ്രീനിവാസൻ, ശങ്കറിന്‍റെ അറസ്റ്റില്‍ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. വിമർശകർക്കെതിരെ കഞ്ചാവ് കേസ് ചുമത്തുന്ന പഴയ സമ്പ്രദായത്തിൽ തമിഴ്‌നാട് ഭരിക്കുന്ന പാർട്ടി ഇപ്പോഴും വിശ്വസിക്കുന്നത് നാണക്കേടാണ് എന്നായിരുന്നു വനത്തൈ ശ്രീനിവാസന്‍റെ പ്രതികരണം.