ETV Bharat / bharat

ഭരണഘടന മാറ്റിയെഴുതാനാണ് ബിജെപിയുടെ ആഗ്രഹമെന്ന് പ്രിയങ്ക ഗാന്ധി; മോദി-ഷാ സർക്കാർ വീണ്ടും അധികാരത്തിലെത്തിയാല്‍ ജനാധിപത്യം അവസാനിക്കുമെന്ന് ഖാർഗെ - Priyanka and Kharge against BJP

author img

By ETV Bharat Kerala Team

Published : Apr 21, 2024, 6:20 PM IST

PRIYANKA GANDHI  KHARGE  BJP GOVERNMENT  ബിജെപിക്ക് വിമര്‍ശനം
Priyanka Gandhi and Kharge Slams Narendra Modi and BJP Government

കോണ്‍ഗ്രസിന്‍റെ പ്രചാരണ റാലികളില്‍ ബിജെപി സര്‍ക്കാരിനെതിരെയും മോദിക്കെതിരെയും ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും.

റായ്‌പുർ: ഭരണഘടന മാറ്റിയെഴുതാനും ജനങ്ങളുടെ അവകാശങ്ങൾ വെട്ടിച്ചുരുക്കാനുമാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കോൺഗ്രസിന്‍റെ കങ്കർ ലോക്‌സഭ സ്ഥാനാർഥി ബിരേഷ് ഠാക്കൂറിന്‍റെ പ്രചാരാണത്തിനായി ഛത്തീസ്‌ഗഡിലെ ബലോഡിൽ നടന്ന റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക.

രാഷ്‌ട്രീയത്തിൽ മതം കലര്‍ത്തുന്നതിനെയും അവർ അപലപിച്ചു. 'ഭരണഘടന നിങ്ങൾക്ക് വോട്ടവകാശം നൽകുകയും സംവരണം നൽകുകയും ഗോത്രവർഗ സംസ്‌കാരത്തിന്‍റെ സംരക്ഷണം ഉറപ്പാക്കുകയും ദലിതരുടെ വികസനം സുഗമമാക്കുകയും ചെയ്യുന്നുണ്ട്. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഈ ഭരണഘടന മാറ്റിയെഴുതാനും ജനങ്ങളുടെ അവകാശങ്ങൾ വെട്ടിക്കുറയ്ക്കാനുമാണ് ആഗ്രഹിക്കുന്നത്. ഭരണഘടനയിലെ ഏത് മാറ്റവും എല്ലാ പൗരന്‍മാരെയും ബാധിക്കുന്നതാണ്. ചോദ്യങ്ങൾ ചോദിക്കുന്നത് ഉൾപ്പെടെയുള്ള അവകാശങ്ങൾ നഷ്‌ടപ്പെട്ടാല്‍ പൗരന്‍മാര്‍ക്ക് മാന്യമായ ജീവിതം സാധ്യമാകില്ല'-പ്രിയങ്ക ഗാന്ധി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്‍റെ ഉദ്ദേശം ശരിയല്ലെന്നും 'ഷോഓഫ് പൊളിറ്റിക്‌സ്' ആണ് കേന്ദ്രം കാണിക്കുന്നതെന്നും പ്രയങ്ക വിമര്‍ശിച്ചു. ഈ ഷോഓഫ് പൊളിറ്റിക്‌സിന് രാജ്യത്ത് വന്‍ പ്രചാരണം ലഭിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. 'ഇന്ന് ഒരു നേതാവ് പൂജ നടത്തുമ്പോൾ ഒരു ക്യാമറ ഉണ്ടായിരിക്കണം. അത് ടെലിവിഷനിൽ കാണിക്കണം. ഇത്തരത്തില്‍ ഷോഓഫാണ് കാണിക്കുന്നത്.

'ഇന്ദിരാജിക്ക് (മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി) ആചാരങ്ങൾ അനുഷഠിക്കാൻ അവരുടേതായ പൂജാ മുറി ഉണ്ടായിരുന്നു. എന്നാൽ അവരത് വ്യക്തിപരമായാണ് ചെയ്‌തത്. അത് ഷോ ഓഫായിരുന്നില്ല. മതം രാഷ്‌ട്രീയത്തിൽ ഉപയോഗിക്കുന്നത് നമ്മുടെ പാരമ്പര്യമല്ല. മതം എന്നാൽ സത്യവും സേവനവുമാണ്, ഒരു നേതാവ് വേദിയിൽ നിന്ന് തെറ്റായ വാഗ്‌ദാനങ്ങൾ നൽകുകയാണെങ്കിൽ, അവര്‍ മതവിശ്വാസിയോ സത്യത്തിന്‍റെ പാതയിലോ അല്ല എന്ന് വേണം മനസിലാക്കാന്‍'- പ്രിയങ്ക ഗാന്ധി പറഞ്ഞു.

ബിജെപി സർക്കാർ പ്രവർത്തിക്കുന്നത് പ്രധാനമന്ത്രി മോദിയുടെ ഏതാനും വ്യവസായി സുഹൃത്തുക്കൾക്ക് വേണ്ടി മാത്രമാണെന്നും പ്രിയങ്ക ആവര്‍ത്തിച്ചു. സർക്കാർ പൗരന്മാർക്കായി പ്രവർത്തിച്ചിരുന്നെങ്കിൽ ജനങ്ങളുടെ പ്രശ്നങ്ങൾ ക്രമേണ പരിഹരിക്കപ്പെടുമായിരുന്നു എന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. വ്യവസായി സുഹൃത്തുക്കളുടെ 16 ലക്ഷം കോടി രൂപയുടെ വായ്‌പ പ്രധാന മന്ത്രി എഴുതിത്തള്ളിയെന്നും പ്രിയങ്ക ആരോപിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ടത്തില്‍, ഏപ്രിൽ 26ന് കാങ്കറിൽ വോട്ടെടുപ്പ് നടക്കും.

ജനാധിപത്യം അവസാനിക്കുമെന്ന് ഖാർഗെ: മോദി-ഷാ സർക്കാർ വീണ്ടും അധികാരത്തിൽ എത്തിയാല്‍ രാജ്യത്ത് ജനാധിപത്യം അവസാനിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മധ്യപ്രദേശിലെ സത്‌നയിൽ പൊതുയോഗത്തിൽ സംസാരിക്കവേയാണ് ഖാര്‍ഗെയുടെ വിമര്‍ശനം. അംബേദ്‌കര്‍ തയാറാക്കിയ ഭരണഘടന അവര്‍ തകര്‍ക്കുമെന്നും ഖാര്‍ഗെ പറഞ്ഞു.

സ്‌ത്രീകൾക്കും തൊഴിലാളികൾക്കും കർഷകർക്കും വോട്ട് ചെയ്യാനുള്ള അവകാശമായ ഭരണഘടന നിലനിർത്തണമെങ്കിൽ കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് ഖാർഗെ യോഗത്തിൽ പറഞ്ഞു.

മറ്റ് പാർട്ടികളിലുള്ളവരെ അഴിമതിക്കാരായി മുദ്രകുത്തുകയും പിന്നീട് ഇവരെ ബിജെപിയിലെത്തിച്ച് അഴിമതിക്കഥ മായിച്ച് കളയുകയും ചെയ്യുന്നതിനെയും ഖാര്‍ഗെ വിമര്‍ശിച്ചു. അഴിമതിക്കാരെ കഴുകി വെളുപ്പിക്കാനായി അമിത് ഷായുടെ പക്കല്‍ വാഷിങ് മെഷീനുണ്ടെന്ന് തോന്നുന്നു എന്നാണ് ഖാര്‍ഗെ പ്രതികരിച്ചത്.

Also Read : 'കോൺഗ്രസ് അഴിമതിയുടെയും തീവ്രവാദത്തിൻ്റെയും നക്‌സലിസത്തിൻ്റെയും പര്യായം': ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.