ETV Bharat / bharat

വ്യാജ ഏറ്റുമുട്ടല്‍ : മുന്‍ പൊലീസുദ്യോഗസ്ഥന്‍ പ്രദീപ് ശര്‍മ്മയ്ക്ക് ജീവപര്യന്തം വിധിച്ച് ബോംബെ ഹൈക്കോടതി

author img

By ETV Bharat Kerala Team

Published : Mar 19, 2024, 7:58 PM IST

life term  Pradeep Sharma  Fake encounter  Bombay High Court
Fake encounter: HC hands life term to ex-cop Pradeep Sharma, says overwhelming evidence against him

മുംബൈ പൊലീസിലെ ഏറ്റുമുട്ടല്‍ വിദഗ്‌ധനെന്ന് വിളിക്കപ്പെട്ട പ്രദീപ് ശര്‍മ്മയ്ക്ക് ജീവപര്യന്തം വിധിച്ച് ബോംബെ ഹൈക്കോടതി. നടപടി രാം നാരായണ്‍ ഗുപ്‌തയെ വ്യാജ ഏറ്റുമുട്ടലില്‍ വധിച്ച സംഭവത്തില്‍.

മുംബൈ : മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ് ശര്‍മ്മയെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് ബോംബെ ഹൈക്കോടതി. ചോട്ടാരാജന്‍റെ ഗുണ്ടാസംഘത്തിലെ രാം നാരായണ്‍ ഗുപ്തയെ 2006ല്‍ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷാവിധി. നേരത്തെ സെഷന്‍സ് കോടതി പ്രദീപ് ശര്‍മ്മയെ കുറ്റവിമുക്തനാക്കിയിരുന്നെങ്കിലും ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി നേരിടുകയായിരുന്നു.

കീഴ്‌ക്കോടതി വിധി നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ രേവതി മോഹിതെയും ഗൗരി ഗോഡ്‌സെയുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഈ വിധി റദ്ദാക്കിയത്. മുന്‍ വിധിയില്‍ ക്രമക്കേടുകളുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ശര്‍മ്മയ്‌ക്കെതിരെ നിരവധി തെളിവുകള്‍ ഉണ്ടായിട്ടും കോടതി അവ വേണ്ട വിധം പരിശോധിച്ചില്ല. ഈ തെളിവുകള്‍ എല്ലാം കേസില്‍ പ്രദീപ് ശര്‍മ്മയുടെ പങ്കാളിത്തം തെളിയിക്കുന്നതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി(Pradeep Sharma).

2006 നവംബര്‍ 11നാണ് പൊലീസ് രാം നാരായണ്‍ ഗുപ്‌ത എന്ന ലഖാന്‍ ഭയ്യയെ പിടികൂടിയത്. നവിമുംബൈയിലെ വാശിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. സുഹൃത്ത് അനില്‍ ഭേഡയെയും ഇയാള്‍ക്കൊപ്പം പിടികൂടിയിരുന്നു. അന്ന് വൈകിട്ട് തന്നെ പശ്ചിമ മുംബൈയിലെ വെര്‍സോവയില്‍ വച്ച് കൃത്രിമമായി ഉണ്ടാക്കിയ ഏറ്റുമുട്ടലില്‍ ഇയാളെ കൊല്ലുകയായിരുന്നു. കുറ്റകരമായ ഗൂഢാലോചന, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, തെറ്റായ തടങ്കല്‍ എന്നിവയടക്കം ശര്‍മ്മയ്ക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും തെളിയിക്കാനായിട്ടുണ്ട്(Fake encounter).

മൂന്നാഴ്ചയ്ക്കുള്ളില്‍ ഇയാള്‍ സെഷന്‍സ് കോടതി മുമ്പാകെ കീഴടങ്ങണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇതുകൊണ്ട് പ്രദീപ് ശര്‍മ്മയ്‌ക്കെതിരെയുള്ള കേസുകള്‍ അവസാനിക്കുന്നില്ല. 2021ല്‍ മുകേഷ് അംബാനിയുടെ വസതിക്ക് സമീപത്തുനിന്ന് ജെലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയ സംഭവത്തിലും വ്യവസായി മന്‍സുഖ് ഹിരാനി കൊല്ലപ്പെട്ടതിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ കേസുകളില്‍ ഇയാള്‍ക്ക് സുപ്രീം കോടതിയില്‍ നിന്ന് ജാമ്യം കിട്ടിയിട്ടുണ്ട്. കേസില്‍ മറ്റ് 13 പേര്‍ക്ക് കൂടി കോടതി ജീവപര്യന്തം വിധിച്ചിട്ടുണ്ട്. ഇതില്‍ 12 പേര്‍ പൊലീസുകാരാണ്.

ശിക്ഷ കിട്ടിയ മുന്‍ പൊലീസുകാര്‍ ഇവരാണ്, നിതിന്‍ സര്‍ത്താപ്, സന്ദീപ് സര്‍ക്കാര്‍, തനാജി ദേശായ്, പ്രദീപ് സൂര്യവംശി, രത്‌നാകര്‍ കാംപ്ലെ, വിനായക് ഷിന്‍ഡെ, ദേവിദാസ് സപ്‌കല്‍, ആനന്ദ് പട്ടാഡെ, ദിലീപ് പാണ്ഡെ, പാണ്ടുരംഗ് കോകം, ഗണേശ് ഹര്‍പുഡെ, പ്രകാശ് കദം, ഹിതേഷ് സോളങ്കിയാണ് പൊലീസുകാരനല്ലാത്ത ആള്‍.

ആറ് പേരുടെ ജീവപര്യന്തം കോടതി റദ്ദാക്കുകയും അവരെ കുറ്റവിമുക്തരാക്കുകയും ചെയ്‌തു. മനോജ് മോഹന്‍രാജ്, സുനില്‍ സോളങ്കി, മുഹമ്മദ് ഷെയ്ഖ്, സുരേഷ് ഷെട്ടി, അഖില്‍ ഖാന്‍, ശൈലേന്ദ്രപാണ്ഡെ എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്.

Also Read: 1993ലെ വ്യാജ ഏറ്റുമുട്ടൽ; പൊലീസ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് കോടതി

വ്യാജ ഏറ്റുമുട്ടലെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. പതിമൂന്ന് പൊലീസുകാരടക്കം 22 പേരാണ് കേസിലുള്‍പ്പെട്ടിരുന്നത്. ഇതില്‍ 21 പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു. എന്നാല്‍ തെളിവില്ലെന്ന് പറഞ്ഞ് പ്രദീപ് ശര്‍മ്മയെ കോടതി വെറുതെ വിട്ടു. രണ്ടു പേര്‍ കസ്റ്റഡിയിലിരിക്കെ മരിച്ചു.

ശിക്ഷ കിട്ടിയവര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. പ്രൊസിക്യൂഷനും കൊല്ലപ്പെട്ടയാളിന്‍റെ സഹോദരന്‍ രാമപ്രസാദ് ഗുപ്തയും ശര്‍മ്മയെ വെറുതെ വിട്ട നടപടി കോടതിയില്‍ ചോദ്യം ചെയ്‌തു. നിയമവാഴ്‌ച ഉയര്‍ത്തിപ്പിടിക്കേണ്ട പൊലീസുകാര്‍ തന്നെ കൊലപാതകത്തിനും ഗൂഢാലോചനയ്ക്കും ഭാഗഭാക്കായെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ രാജീവ് ചവാന്‍ ചൂണ്ടിക്കാട്ടി. താന്‍ തന്നെയാണ് തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും പിന്നില്‍ എന്ന് വിചാരണയ്‌ക്കൊടുവില്‍ ശര്‍മ്മ കുറ്റസമ്മതം നടത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.