ETV Bharat / bharat

പൊൻമുടി വീണ്ടും മന്ത്രിയാകും; സത്യപ്രതിജ്ഞ ഇന്നുതന്നെ - Ponmudi Will Be Sworn As Minister

author img

By ETV Bharat Kerala Team

Published : Mar 22, 2024, 3:54 PM IST

K PONMUDY  DMK LEADER PONMUDI  TAMIL NADU MINISTER PONMUDI  PONMUDI WILL BE SWORN
DMK Leader Ponmudi Will Be Sworn In As Minister Again Today in Tamil Nadu

കെ പൊൻമുടി ഇന്ന് തമിഴ്‌നാട്ടിൽ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞ ചെയ്യാൻ ക്ഷണിച്ചതായി തമിഴ്‌നാട് ഗവർണർ സുപ്രീം കോടതിയില്‍

ന്യൂഡൽഹി: ഡിഎംകെ നേതാവ് കെ പൊൻമുടി ഇന്ന് തമിഴ്‌നാട്ടിൽ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് ഉച്ചകഴിഞ്ഞ് കെ പൊൻമുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ക്ഷണിച്ചതായി തമിഴ്‌നാട് ഗവർണർ ആർ എൻ രവി സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ചീഫ് ജസ്‌റ്റിസിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന് മുമ്പാകെയാണ് ഗവർണർ ഇക്കാര്യം അറിയിച്ചത്. പൊൻമുടിയെ മന്ത്രിയക്കാൻ വിസമ്മതിച്ച തമിഴ് നാട് ഗവർണറെ കോടതി രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് സത്യപ്രതിജ്ഞയ്‌ക്ക് ക്ഷണം അയച്ചത്.

അനധികൃത സ്വത്ത് സമ്പാദന കേസിൽ പൊൻമുടിയുടെ ശിക്ഷ സ്‌റ്റേ ചെയ്‌തതിനാലാണ് വീണ്ടും സംസ്ഥാന മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ഗവർണറോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സർക്കാർ ഹർജി നൽകിയിരുന്നത്. ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ അധ്യക്ഷതയില്‍ ജസ്‌റ്റിസുമാരായ മനോജ് മിശ്ര, ജെ ബി പർദിവാല എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഇന്നലെ കേസ് പരിഗണിച്ചത്.

ഇന്ത്യയുടെ പരമോന്നത നീതിപീഠത്തെ തമിഴ്‌നാട് ഗവര്‍ണര്‍ ധിക്കരിക്കുകയാണെന്ന് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയോട് സുപ്രീം കോടതി പറഞ്ഞിരുന്നു. നിയമോപദേശം നല്‍കിയ ആള്‍ ശരിയായ ഉപദേശമല്ല ഗവര്‍ണര്‍ക്ക് കൊടുത്തിരിക്കുന്നത്. ശിക്ഷാ വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്യുമ്പോൾ നിയമത്തിനെ അതിന്‍റെ വഴിക്ക് പോകാന്‍ അനുവദിക്കണം എന്ന് ഗവർണറെ അറിയിക്കണമെന്നും കോടതി പറഞ്ഞു. പൊൻമുടിയുടെ സത്യപ്രതിജ്ഞ അംഗീകരിക്കാൻ ഗവർണർക്ക് ഒരൊറ്റ രാത്രി സമയം നൽകുന്നുവെന്നും അല്ലാത്ത പക്ഷം അടുത്ത ദിവസം കോടതി വിധി പ്രഖ്യാപിക്കുമെന്നും ചീഫ് ജസ്‌റ്റിസ് പറഞ്ഞു.

ഗവര്‍ണര്‍, ഇന്ത്യയുടെ പരമോന്നത നീതിപീഠത്തെ ധിക്കരിക്കുകയാണെന്ന് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയോട് സുപ്രീം കോടതി പറഞ്ഞു. സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് ശിക്ഷാവിധി സ്‌റ്റേ ചെയ്‌തിട്ടുണ്ടെങ്കില്‍, അയാള്‍ കുറ്റക്കാരനാവാതിരിക്കുന്നില്ല എന്ന് കോടതിയോട് പറയാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് ചീഫ് ജസ്‌റ്റിസ് പറഞ്ഞു.

പൊൻമുടി എന്ന വ്യക്തിയോട് ഗവർണർക്ക് എതിർപ്പ് ഉണ്ടെങ്കിലും ഭരണഘടനാ നിയമങ്ങള്‍ ലംഘിക്കാൻ ഗവർണർക്ക് കഴിയില്ലെന്ന് ചീഫ് ജസ്‌റ്റിസ് വ്യക്തമാക്കി. ഒരാളെ മന്ത്രിയായി നിയമിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞാൽ ഗവർണർ അത് ചെയ്യണമെന്നും ബെഞ്ച് പറഞ്ഞു. കോടതി ഒരാളുടെ ശിക്ഷ സ്‌റ്റേ ചെയ്‌താൽ പിന്നെ അയാള്‍ കുറ്റക്കാരനാണെന്ന് പറയാൻ നിങ്ങള്‍ക്ക് കഴിയില്ലെന്നും ജസ്‌റ്റിസ് പർദിവാല പറഞ്ഞു.

Also Read : പൊൻമുടിയെ മന്ത്രിസഭയിൽ തിരിച്ചെടുക്കാന്‍ വിസമ്മതിച്ച തമിഴ്‌നാട് ഗവര്‍ണര്‍ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

പൊന്മുടി 2006 മുതൽ 2011 വരെ തമിഴ്‌നാട് മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസ, ധാതു വിഭവ മന്ത്രിയുമായിരുന്നു. അദ്ദേഹം ഒരു കോടി 75 ലക്ഷം രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചെന്ന് ആരോപിച്ച് കൈക്കൂലി വിരുദ്ധ വകുപ്പ് കേസെടുക്കുകയായിരുന്നു. മാര്‍ച്ച് 11 ന് ആണ് കേസിൽ പൊൻമുടിക്കും ഭാര്യ വിശാലക്ഷമിക്കും 3 വർഷം തടവ് ശിക്ഷ വിധിച്ച മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്‌തത്. പൊന്‍മുടിക്ക് നിയമസഭാംഗത്വം തിരികെ ലഭിക്കാനായി നിയമസഭയെ സമീപിക്കാമെന്നും കോടതി അന്ന് നിർദേശിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.