ഭുവനേശ്വര്‍: ഒഡിഷയില്‍ കോടി കണക്കിന് രൂപയുടെ വികസന പദ്ധതികള്‍ ഉദ്‌ഘാടനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒഡിഷയിലെ സംബല്‍പൂരില്‍ 68,000 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് തറക്കല്ലിട്ടത്. സംസ്ഥാനത്തെ റോഡ്, വൈദ്യുതി, റെയില്‍വേ തുടങ്ങിയ മേഖലകളിലെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്‌തത്.
പുരി-സോനേപൂർ പാതയിലെ പുതിയ ട്രെയിന്‍ സര്‍വീസും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്‌തു. ജഗദീഷ്‌പൂർ-ഹാൽദിയ, ബൊക്കാറോ-ധാമ്ര പൈപ്പ് ലൈൻ പദ്ധതിയുടെ (ജെഎച്ച്ബിഡിപിഎൽ) 412 കിലോമീറ്റർ പൈപ്പ് ലൈനും ഉദ്‌ഘാടനം ചെയ്‌തു. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) 2,110 രൂപ ചെലവിൽ നിർമിച്ച മൂന്ന് റോഡ് പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തു (Prime Minister Narendra Modi).
2021ല്‍ ഒഡിഷയിലെ ഐഐഎം ക്യാമ്പസിനും അദ്ദേഹം തറക്കല്ലിട്ടിരുന്നു. ചെറുതും വലുതുമായ 18 പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കാന്‍ പോകുന്നത്.
യുവാക്കള്‍ക്ക് പ്രയോജനകരമാകും: സംസ്ഥാനത്തെ ഈ പദ്ധതികള്‍ യുവാക്കള്‍ക്ക് ഏറെ പ്രയോജനകരമാകുമെന്ന് പദ്ധതികള്‍ക്ക് തറക്കല്ലിട്ടതിന് പിന്നാലെ പ്രധാനമന്ത്രി പറഞ്ഞു. മാത്രമല്ല ഇതിലൂടെ സംസ്ഥാനത്തെ നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും എല്ലാ മേഖലയിലും സംസ്ഥാനത്തിന് സഹായവുമായി കേന്ദ്ര സര്‍ക്കാര്‍ കൂടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഖനനം, ഊര്‍ജം, ഉരുക്ക് വ്യവസായങ്ങള്‍ മേഖലകളില്‍ പുതിയ സാധ്യതകള്‍ സൃഷ്‌ടിക്കുമെന്നും അതിലൂടെ ആയിര കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുമെന്നും പറഞ്ഞു. പദ്ധതികള്‍ നടപ്പിലാക്കുന്നതോടെ സംസ്ഥാനത്ത് പുരോഗതിയുണ്ടാകും. ഇത് ഒഡിഷയുടെ വികസന യാത്രയുടെ സുപ്രഭാത സന്ദര്‍ഭമാണ് (Viksit Bharat).
സംസ്ഥാനത്ത് ആധുനിക രീതിയിലുള്ള കാമ്പസ് ലഭിക്കുമ്പോള്‍ അത് നിരവധി നേട്ടങ്ങള്‍ സൃഷ്‌ടിക്കുമെന്നും സംബാല്‍പൂര്‍ ഐഐഎം കാമ്പസ് (IMM Campus) ഉദ്‌ഘാടനം ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയില്‍ ഉടനീളമുള്ള വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കാന്‍ എത്തും. ഇത് സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തും. സംബല്‍പൂരിനെ പഠനത്തിന്‍റെ കേന്ദ്രമാക്കുകയും ചെയ്യുമെന്നും മോദി പറഞ്ഞു.
കഴിഞ്ഞ 10 വര്‍ഷത്തെ ഭരണക്കാലയളവില്‍ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വലിയ വികസനമാണ് ഉണ്ടായതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളും വികസിപ്പിച്ചാൽ മാത്രമെ വിക്ഷിത് ഭാരത് എന്ന ലക്ഷ്യം കൈവരിക്കാനാകൂവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.