ETV Bharat / bharat

പാർലമെന്‍റിലെ സുരക്ഷ വീഴ്‌ച; അന്വേഷണം പൂർത്തിയാക്കാൻ 30 ദിവസം നീട്ടി നൽകി കോടതി - Parliament security breach case

author img

By ETV Bharat Kerala Team

Published : Apr 25, 2024, 10:12 PM IST

PARLIAMENT SECURITY BREACH  പാർലമെന്‍റ് സുരക്ഷാ വീഴ്‌ച  ഡൽഹി പൊലീസ്  SMOKE SPRAY IN PARLIAMENT
Parliament security breach case, Delhi court grants 30 day extension to police for conclude probe

കേസിന്‍റെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ മാർച്ചിൽ 45 ദിവസം അനുവദിച്ചിരുന്നു. മെയ് 25 വരെയാണ് ഇപ്പോള്‍ സമയം നീട്ടി നല്‍കിയിരിക്കുന്നത്.

ന്യൂഡൽഹി: പാർലമെന്‍റില്‍ സുരക്ഷാ വീഴ്‌ചയുണ്ടായ കേസിൽ അന്വേഷണം പൂർത്തിയാക്കാൻ ഡൽഹി പൊലീസിന് കോടതി 30 ദിവസം കൂടെ സമയം നീട്ടി നൽകി. 2023 ഡിസംബർ 13 ന് പാര്‍ലമെന്‍റിലെ നടുത്തളത്തിലറങ്ങി പ്രതിഷേധക്കാര്‍ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച കേസിലാണ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സമയം നീട്ടി നല്‍കിയത്. ഇത് രണ്ടാം തവണയാണ് ഡൽഹി പൊലീസ് സ്‌പെഷ്യൽ സെല്ലിന് അന്വേഷണം പൂർത്തിയാക്കാൻ കോടതി സമയം നീട്ടി നൽകുന്നത്. കേസിന്‍റെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ മാർച്ചിൽ 45 ദിവസം അനുവദിച്ചിരുന്നു. മെയ് 25 വരെയാണ് ഇപ്പോള്‍ സമയം നീട്ടി നല്‍കിയിരിക്കുന്നത്.

തീർപ്പാക്കാത്ത റിപ്പോർട്ടുകളും പാർലമെന്‍റില്‍ നിന്നുള്ള സാക്ഷികളെ ചോദ്യം ചെയ്യേണ്ടതിന്‍റെ ആവശ്യകതയും ചൂണ്ടിക്കാട്ടിയാണ് ഡൽഹി പൊലീസിന് വേണ്ടി ഹാജരായ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഖണ്ഡ് പ്രതാപ് സിങ് സമയം ആവശ്യപ്പെട്ടത്. ജുഡീഷ്യൽ കസ്‌റ്റഡി അവസാനിച്ചതിനാൽ കേസിലെ ആറ് പ്രതികളെയും കോടതിയിൽ ഹാജരാക്കിയിരുന്നു. ഇവരുടെ കസ്‌റ്റഡിയും മെയ് 25 വരെ കോടതി നീട്ടിയിട്ടുണ്ട്.

മൂന്ന് മാസം കൂടി സമയം നീട്ടണമെന്നായിരുന്നു മാർച്ചിൽ പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്. ഹര്‍ജി പരിഗണിച്ച അഡീഷണൽ സെഷൻസ് ജഡ്‌ജി ഹർദീപ് അന്വേഷണം പൂർത്തിയാക്കാൻ 45 ദിവസം അനുവദിക്കുകയായിരുന്നു.

2001-ലെ പാർലമെന്‍റ് ആക്രമണത്തിന്‍റെ 22-ാം വാർഷിക ദിനമായ ഡിസംബർ 13-ന് ആണ് ലോക്‌സഭ ചേമ്പറിനുള്ളിലേക്ക് മനോരഞ്ജൻ ഡി, സാഗർ ശർമ എന്നിവര്‍ കടന്നുകയറി പ്രതിഷേധിച്ചത്. ഇരുവരും സന്ദർശക ഗ്യാലറിയിൽ നിന്ന് എംപിമാര്‍ക്കിടയിലേക്ക് ചാടിയ ശേഷം കളര്‍ സ്പ്രേ പൊട്ടിക്കുകയായിരുന്നു. അതേസമയം തന്നെ നീലം ആസാദ്, അമോൽ ഷിൻഡെ എന്നിവര്‍ പാർലമെന്‍റിന് പുറത്തും പുകക്കുപ്പികള്‍ പൊട്ടിച്ച് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.

പൊലീസിന്‍റെ ഹർജിയിൽ നീലം ആസാദ്, മനോരഞ്ജൻ ഡി, ലളിത് ഝാ, അമോൽ ഷിൻഡെ, മഹേഷ് കുമാവത് എന്നീ പ്രതികള്‍ക്ക് മാർച്ച് ഏഴിന് ജഡ്‌ജി നോട്ടീസ് അയച്ചിരുന്നു. അതേസമയം, പ്രതിപക്ഷ പാർട്ടികളുമായുള്ള ബന്ധമുണ്ടെന്ന് സമ്മതിക്കാൻ ഡൽഹി പൊലീസ് തങ്ങളെ പീഡിപ്പിക്കുകയാണെന്നും 70 ഓളം വെള്ളക്കടലാസുകളിൽ ഒപ്പിടാൻ നിർബന്ധിച്ചുവെന്നും മനോരഞ്ജൻ, ശർമ്മ, ഷിൻഡെ, ഝാ, കുമാവത് എന്നിവർ നേരത്തെ ആരോപിച്ചിരുന്നു. നിരവധി ശൂന്യ പേപ്പറുകളിൽ ഒപ്പിടാൻ പൊലീസ് നിർബന്ധിച്ചതായി നീലം ആസാദും ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങളെ എസ്‌പിപി അഖണ്ഡ് സിങ് തള്ളിയിരുന്നു.

Also Read : ചുമത്തിയത് ഭീകരപ്രവര്‍ത്തനം അടക്കമുള്ള വകുപ്പുകള്‍, പാര്‍ലമെന്‍റ് ആക്രമണത്തില്‍ ജീവപര്യന്തം വരെ കിട്ടിയേക്കാവുന്ന കുറ്റങ്ങള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.