ETV Bharat / bharat

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; ആശുപത്രിക്കെതിരെ നടപടിയെടുത്ത് സംസ്ഥാന ഉപഭോക്തൃ കമ്മിഷന്‍

author img

By ETV Bharat Kerala Team

Published : Mar 5, 2024, 12:05 PM IST

സംസ്‌കാര ചടങ്ങുകൾക്കായി 3.25 ലക്ഷം രൂപയും, ഭർത്താവിനും മകൾക്കുമായി 40.32 ലക്ഷം രൂപയും നല്‍കണമെന്നാണ് ഉത്തരവ്.

Maternal death  State Consumer Commission  Tarapurwala Nursing Home  താരാപൂർവാല നഴ്‌സിംഗ് ഹോം  അമ്മയും കുഞ്ഞും മരിച്ചു
Maternal death due to negligence of doctors, State Consumer Commission ordered to pay compensation to victim's family

ഹൈദരാബാദ്: ഡോക്‌ടർമാരുടെ അനാസ്ഥ മൂലം പ്രസവത്തിനിടെ അമ്മയും, കുഞ്ഞും മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ നടപടിയെടുത്ത് സംസ്ഥാന ഉപഭോക്തൃ കമ്മിഷന്‍. സെക്കന്തരാബാദിലെ താരാപൂർവാല നഴ്‌സിങ് ഹോമിനെതിരെയാണ് നടപടി. മരണപ്പെട്ട യുവതിയുടെ കുടുംബത്തിന് നഴ്‌സിങ് ഹോം നഷ്‌ടപരിഹാരം നല്‍കണമെന്നും നിര്‍ദേശമുണ്ട്.

ഇരയുടെ കുടുംബത്തിന് 43.57 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്നാണ് ഉത്തരവ്. ഇതിൽ പകുതി തുക ഇരയുടെ മകളുടെ പേരിൽ ദേശീയ ബാങ്കിൽ സ്ഥിരനിക്ഷേപമായി നൽകാനാണ് നിർദേശം (Maternal death due to negligence of doctors).

2013-ലാണ് സെക്കന്തരാബാദിലെ താരാപൂർവാല നഴ്‌സിങ് ഹോമില്‍ ഡോക്‌ടർമാരുടെ അനാസ്ഥ മൂലം രണ്ട് ജീവനുകള്‍ പൊലിഞ്ഞത്. കുക്കട്‌പള്ളി സ്വദേശി കെ. ഹരിപ്രസാദിന്‍റെ ഭാര്യയും, കുഞ്ഞുമാണ് പ്രസവത്തിനിടെയുണ്ടായ അമിത രക്തസ്രാവം മൂലം മരിച്ചത്. യുവതി ഗർഭിണിയായത് മുതൽ താരാപൂർവാല നഴ്‌സിങ് ഹോമിലായിരുന്നു ചികിത്സ.

2013 ഓഗസ്റ്റ് 10നാണ് യുവതിയെ പ്രസവത്തിനായി ഈ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഓഗസ്റ്റ് 11ന് കുഞ്ഞ് ജനിക്കുകയും ചെയ്‌തു. എന്നാല്‍ അമിത രക്തസ്രാവത്തെ തുടർന്ന് അന്ന് രാത്രി തന്നെ അമ്മയും കുഞ്ഞും മരിച്ചു.

ഡോക്‌ടർമാരുടെ അനാസ്ഥ മൂലമാണ് ഭാര്യയും, കുഞ്ഞും മരിച്ചതെന്നും 99 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ഹരിപ്രസാദ് സംസ്ഥാന ഉപഭോക്തൃ കമ്മിഷനിൽ പരാതി നൽകി. തുടര്‍ന്ന് കമ്മിഷൻ ചെയർപേഴ്‌സൺ ഇൻചാർജ് മീന രാമനാഥനും, വി.വി. ശേഷുബാബുവും ചേര്‍ന്ന് പരാതി അന്വേഷിച്ചു.

ഹർജിക്കാരന് വേണ്ടി അഭിഭാഷകൻ വി. ഗൗരിശങ്കർ റാവുവാണ് ഹാജരായത്. ഇരുവിഭാഗത്തിന്‍റെയും വാദങ്ങളും തെളിവുകളും പരിശോധിച്ച സംസ്ഥാന ഉപഭോക്തൃ കമ്മിഷന്‍ ബെഞ്ച് ആശുപത്രിയുടെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്‌ചയാണെന്ന് കണ്ടെത്തി (State Consumer Commission ordered to pay compensation to victim's family).

പേഷ്യന്‍റ് അറ്റൻഡർ ഇല്ലെങ്കിൽ രോഗികള്‍ക്ക് ചികിത്സ മുടങ്ങുമോ എന്ന് കമ്മിഷന്‍ ചോദിച്ചു. അറ്റൻഡർ ഇല്ലെങ്കിലും, രക്തബാങ്കിൽ നിന്ന് രക്തം ശേഖരിക്കുന്നതിൽ ഡോക്‌ടർമാര്‍ സഹകരിക്കണം. ഇത്തരമൊരു സാഹചര്യം ഉണ്ടാകുമെന്ന് ഡോക്‌ടർമാര്‍ക്ക് നേരത്തെ അറിയാമായിരുന്നെങ്കിലും മുൻകരുതൽ നടപടികള്‍ എടുത്തില്ലെന്നും കമ്മിഷന്‍ വിമര്‍ശിച്ചു.

ഭാര്യയുടെയും, അമ്മയുടെയും അഭാവം നികത്താനാവാത്തതാണെന്നും, കുടുംബത്തിനുണ്ടായ നഷ്‌ടം ദുഖകരമാണെന്നും കമ്മിഷന്‍ പറഞ്ഞു. നഷ്‌ടപരിഹാരമായി 43.57 ലക്ഷം രൂപ മരിച്ച യുവതിയുടെ കുടുംബത്തിന് നല്‍കണമെന്നും താരാപൂർവാല നഴ്‌സിങ് ഹോമിനോട് സംസ്ഥാന ഉപഭോക്തൃ കമ്മിഷന്‍ ഉത്തരവിട്ടു. സംസ്‌കാര ചടങ്ങുകൾക്കായി 3.25 ലക്ഷം രൂപയും, ഭർത്താവിനും മകൾക്കുമായി 40.32 ലക്ഷം രൂപയും നല്‍കണമെന്നാണ് ഉത്തരവ്.

Also Read : ശസ്ത്രക്രിയ പിഴവ് ; 4.12 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മിഷന്‍ ഉത്തരവ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.