ETV Bharat / bharat

23 തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് തോറ്റ സ്വതന്ത്രന്‍; തികഞ്ഞ ആത്മവിശ്വാസത്തോടെ 2024 അങ്കത്തിലേക്ക്, ബാബാസാഹേബ് ഷിൻഡെയുടെ കഥ...

author img

By ETV Bharat Kerala Team

Published : Mar 20, 2024, 10:53 PM IST

1980 മുതല്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് തോല്‍വി ഏറ്റുവാങ്ങിയ മഹാരാഷ്‌ട്രയിലെ ജൽന ജില്ലയിലെ ബപ്‌കലിൽ നിന്നുള്ള ബാബാസാഹേബ് ഷിൻഡെ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിലും പൂര്‍ണ ആത്മവിശ്വാസത്തോടെ മത്സരിക്കുകയാണ്.

Election failure  candidate failed many times  Jalna candidate  2024 Loksabha election Maharashtra
A man from Jalna district contesting 24th time in 2024 Loksabha election, after failure of 23 different elections

ജല്‍ന: സിനിമ താരങ്ങളും ബിസിനസുകാരും ഉള്‍പ്പടെ പല പ്രമുഖരും മത്സരിച്ച് വിജയം കൊയ്യുകയും തോല്‍വി ഏറ്റുവാങ്ങുകയും ചെയ്‌ത ഇടമാണ് ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ഭൂമിക. മുഴുവന്‍ സമയ രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ അല്ലാത്ത പലര്‍ക്കും ഇന്ത്യന്‍ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയം വിജയത്തിന്‍റെ മാധുര്യം സമ്മാനിച്ചിട്ടുണ്ട്. ചിലരെ തീര്‍ത്തും മാറ്റി നിര്‍ത്തിയിട്ടുമുണ്ട്. 1980 മുതല്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് തോല്‍വി ഏറ്റുവാങ്ങിയ കഥയാണ് മഹാരാഷ്‌ട്രയിലെ ജൽന ജില്ലയിലെ ബപ്‌കലിൽ നിന്നുള്ള ബാബാസാഹേബ് ഷിൻഡെക്ക് പറയാനുള്ളത്.

ജനാധിപത്യ മാർഗത്തിലൂടെ എംഎൽഎയും എംപിയും ആകണമെന്നായിരുന്നു ഷിൻഡെയുടെ ആഗ്രഹം. 1980ൽ ബദ്‌നാപൂർ അസംബ്ലി മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ഷിന്‍ഡെ മത്സരിച്ചു. എന്നാൽ പരാജയപ്പെട്ടു. ജനാധിപത്യത്തില്‍ ഉറച്ച് വിശ്വസിച്ച ഷിന്‍ഡെ, ഇതുവരെ 14 നിയമസഭാ തെരഞ്ഞെടുപ്പുകളിലും 9 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും മത്സരിച്ചു. അദ്ദേഹത്തിന്‍റെ മുഴുവന്‍ സമ്പാദ്യവും തെരഞ്ഞെടുപ്പില്‍ നിക്ഷേപിച്ചു. എന്നാല്‍ ഒരു തെരഞ്ഞെടുപ്പിലും വിജയിക്കാനായില്ല.

എങ്കിലും പ്രതീക്ഷ കൈവിട്ടിട്ടില്ല ഷിന്‍ഡെ. പുത്തന്‍ വീര്യത്തോടെയും കരുത്തോടെയും ഇപ്പോൾ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് രംഗത്തേക്ക് പ്രവേശിച്ചിരിക്കുകയാണ് അദ്ദേഹം. ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള പത്താമത്തെ നാമനിർദേശ പത്രികയാണ് ഇത്തവണ സമർപ്പിക്കാൻ പോകുന്നത്. ജനാധിപത്യം നൽകുന്ന അവകാശങ്ങൾ എല്ലാ തലത്തിലും പൗരന്മാരിൽ എത്തണം എന്നത് മാത്രമാണ് തന്‍റെ ഉദ്ദേശമെന്ന് ബാബാസാഹേബ് ഷിൻഡെ ഇടിവി ഭാരതിനോട് പറഞ്ഞു.

'പൗരന്മാരെ സേവിക്കാനുള്ള അവസരത്തിനായാണ് ഞാൻ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത്. 1978 ൽ, ഞാൻ പഠിച്ചുകൊണ്ടിരിക്കുമ്പോൾ, എനിക്ക് ഒരു പാർട്ടിയിൽ നിന്ന് ഒരു ഓഫർ ലഭിച്ചിരുന്നു. എന്നാല്‍ ഞാൻ അത് സ്വീകരിച്ചില്ല. ഈ രാഷ്‌ട്രീയത്തിനായി ഞാൻ എന്‍റെ 50 ഏക്കർ ഭൂമി വിറ്റു. എന്‍റെ ബന്ധുക്കളെയും ഉറ്റവരെയും വിട്ട് വന്നു. ഇപ്പോള്‍ എനിക്ക് ഭൂമിയില്ല. എങ്കിലും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഞാന്‍ മത്സരിക്കാൻ പോകുകയാണ്.' അദ്ദേഹം പറഞ്ഞു.

Also Read : തോറ്റ് തോറ്റ് റെക്കോർഡിടാന്‍ പത്മരാജൻ; രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടിലും മത്സരിക്കും

ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളും നീതിയും ഈ രാജ്യത്തെ അവസാന വ്യക്തിക്കും എങ്ങനെ നമ്മിൽ നിന്ന് ലഭിക്കും എന്നതാണ് എന്‍റെ പ്രകടന പത്രിക. സ്വാതന്ത്ര്യത്തിന് ശേഷം ആർക്കും അവരുടെ അവകാശം ലഭിച്ചിട്ടില്ല. സർക്കാർ ഒന്ന് കാണിക്കും, മറ്റൊന്ന് ചെയ്യും. സർക്കാർ വ്യാജ പട്ടയം നൽകുകയും പൗരന്മാർ നിശബ്‌ദരാവുകയും ചെയ്യുന്നു. ഒരു വശത്ത് സർക്കാർ ചന്ദ്രനിലേക്ക് പേടകം അയക്കുന്നു. മറുവശത്ത് ജനങ്ങൾ പാതി ഒഴിഞ്ഞ വയറുമായി ഉറങ്ങുന്നു. ഇത് ഒരു ദുരന്തമാണെന്നും ബാബാസാഹേബ് ഷിൻഡെ കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.