ETV Bharat / bharat

വീടില്ലാതെ ഒരു 'പത്മശ്രീ' ജേതാവ്; വാജ്‌പേയിയെ അനുഗ്രഹിച്ച ചിന്നപ്പിള്ളയ്ക്ക് തലചായ്ക്കാൻ ഇടമില്ല

author img

By ETV Bharat Kerala Team

Published : Mar 8, 2024, 6:05 AM IST

Updated : Mar 9, 2024, 5:42 PM IST

ഇന്ന് അന്താരാഷ്ട്ര വനിത ദിനം. ഈ വനിത ദിനത്തിലും സാമൂഹിക പുരോഗതിക്ക് വേണ്ടി കഠിന പ്രയത്‌നങ്ങൾ നടത്തിയ ചില വനിതകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും അകലെയാണ്. തലചായ്ക്കാൻ ഒരു വീടിനായുള്ള കാത്തിരിപ്പിലാണ് പത്മശ്രീ ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങൾ നേടിയ ചിന്നപ്പിള്ള.

Madurai Chinnapillai  ചിന്നപ്പിള്ള  പത്മശ്രീ ചിന്നപ്പിള്ള  International Womens Day
Madurai Chinnapillai Suffering Without a House

മധുര: 2001 ൽ ഡൽഹിയിൽ നടന്ന സ്ത്രീ ശക്തി അവാർഡ് ദാന ചടങ്ങിൽ ലളിതമായ കണ്ടങ്കി സാരി ധരിച്ച് ഒരു തമിഴ് വനിത വേദിയിലെത്തി. അവർക്ക് അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി ഒരു അവാർഡ് സമ്മാനിച്ചു. അവാർഡ് നൽകവേ പ്രധാനമന്ത്രി അവരുടെ കാലിൽ തൊട്ടു വണങ്ങുകയും, പിറ്റേന്ന് ആ ഫോട്ടോ എല്ലാ പത്രങ്ങളിലും അച്ചടിച്ചു വരികയും ചെയ്‌തു. അന്ന് വാജ്‌പേയിയിൽ നിന്ന് സ്ത്രീ ശക്തി പുരസ്‌കാരം നേടിയ വനിതയാണ് ചിന്നപ്പിള്ള.

Madurai Chinnapillai  ചിന്നപ്പിള്ള  പത്മശ്രീ ചിന്നപ്പിള്ള  International Womens Day
അടൽ ബിഹാരി വാജ്‌പേയി ചിന്നപ്പിള്ളയുടെ കാൽ തൊട്ട് വന്ദിക്കുന്നു

ചിന്നപ്പിള്ളയ്ക്ക് അതിനുശേഷം പത്മശ്രീ അടക്കം നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചെങ്കിലും ഇതുവരെ സ്വന്തമായി ഒരു വീട് ലഭിച്ചിട്ടില്ല എന്നതാണ് ദുഃഖസത്യം. രണ്ട് വർഷം മുമ്പ് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം വീട് നിർമ്മിച്ച് നൽകാമെന്ന് വാഗ്‌ദാനം ചെയ്യപ്പെട്ടെങ്കിലും ഇതുവരെ അത് ലഭിച്ചിട്ടില്ലെന്ന് ചിന്നപ്പിള്ള ഇടിവി ഭാരത് റിപ്പോർട്ടറോട് പറഞ്ഞു. തമിഴ്‌നാട് സർക്കാർ തനിക്ക് വീട് പണിയാൻ സ്ഥലം അനുവദിച്ചിട്ടുണ്ടെന്നും ആ ഭൂമിയിൽ വീട് പണിയണമെന്നും ചിന്നപ്പിള്ള ആവശ്യപ്പെടുന്നു.

Madurai Chinnapillai  ചിന്നപ്പിള്ള  പത്മശ്രീ ചിന്നപ്പിള്ള  International Womens Day
പത്മശ്രീ അവാർഡ് ഏറ്റുവാങ്ങുന്ന ചിന്നപ്പിള്ള

ഇതേപ്പറ്റി മാത്തൂർ പഞ്ചായത്ത് ഓഫീസിൽ അന്വേഷിച്ചപ്പോൾ പദ്ധതി ഫണ്ട് അനുവദിക്കുന്നതിലെ കാലതാമസം മൂലമാണ് വീട് നൽകുന്നത് വൈകുന്നത് എന്നാണ് ഞങ്ങളുടെ റിപ്പോർട്ടർക്ക് ലഭിച്ച മറുപടി. ഫണ്ട് അനുവദിച്ചുകഴിഞ്ഞാൽ ചിന്നപ്പിള്ളയ്ക്ക് മുൻഗണനാടിസ്ഥാനത്തിൽ വീട് നിർമിച്ചുനൽകുമെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.

തൻ്റെ ജനതയുടെ ദുരവസ്ഥ കണ്ട് അതിന് പരിഹാരം കാണാൻ മുന്നിട്ടിറങ്ങിയ ധീര വനിതയാണ് ചിന്നപ്പിള്ള. ഇത്തരം മാതൃകാപരമായ പ്രവർത്തികൾ ചെയ്‌തതിനാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പുരസ്‌കാരങ്ങൾ അവരെ തേടിയെത്തിയത്. തൻ്റെ 72-ാം വയസിലും വിശ്രമമില്ലാതെ സാമൂഹ്യപ്രവർത്തനം തുടരുന്ന ചിന്നപ്പിള്ളയെപ്പോലുള്ള വനിതകൾക്ക് മാതൃകാപരമായി സഹായങ്ങൾ ചെയ്‌തുകൊടുക്കേണ്ട സർക്കാർ, അത് ചെയ്യാതിരിക്കുന്നത് എന്ത് മാതൃകയാണെന്ന ചോദ്യമാണ് പലരും ഈ വിഷയത്തിൽ ചോദിക്കുന്നത്.

ഒരുകാലത്ത് തമിഴ്‌നാട്ടിലെ ഒരു സാധാരണ കർഷക തൊഴിലാളിയായിരുന്നു ചിന്നപ്പിള്ളയും. മധുര ജില്ലയിലെ അളഘർ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ അപ്പൻ തിരുപ്പതിക്ക് സമീപമാണ് അവർ താമസിക്കുന്ന പില്ലുച്ചേരി ഗ്രാമം. ഗ്രാമത്തിലെ പെരുമാൾ എന്നയാളുടെ ഭാര്യയാണ് ചിന്നപ്പിള്ള.

കേവലം ഒരു തൊഴിലാളി എന്ന നിലയിൽ നിന്ന് അവർ ക്രമേണ നിരവധി തൊഴിലാളികളുടെ ചാലക ശക്തിയായി ഉയർന്നുവന്നു. അസംഘടിതരായ തൊഴിലാളികളെ സംഘടിപ്പിച്ച് അവരെ വയലുകളിൽ കൃഷിപ്പണിക്ക് കൊണ്ടുപോകുന്ന ഗ്രൂപ് ലീഡറായി മാറി അവർ. ജോലി കഴിഞ്ഞ് ഭൂവുടമകളിൽ നിന്ന് കണക്ക് പറഞ്ഞ് കൂലി വാങ്ങാനും അത് യഥാവിധി എല്ലാവർക്കും വിതരണം ചെയ്യാനും ചിന്നപ്പിള്ള പ്രകടിപ്പിച്ച മികവാണ് അവരെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്‌തയാക്കിയത്.

ചിന്നപ്പിള്ള ഇത്തരത്തിൽ തൻ്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് ഒരു സന്നദ്ധ സംഘടനയായ കളഞ്ചിയം കർഷകരെ സഹായിക്കാൻ തമിഴ്‌നാട്ടിലെ ഗ്രാമങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നത്. കളഞ്ചിയം മുന്നേറ്റത്തിന്‍റെ പ്രധാന ചാലക ശക്തിയായിരുന്നു ചിന്നപ്പിള്ള. ദരിദ്രരായ തൊഴിലാളികളോട് ചെറു സംഘങ്ങൾ രൂപീകരിച്ച് പ്രവർത്തിക്കാൻ ആഹ്വാനം ചെയ്‌തുകൊണ്ടാണ് കളഞ്ചിയം തമിഴ്‌നാട്ടിൽ കളം നിറഞ്ഞത്.

സംഘടനയുടെ മാർഗനിർദേശങ്ങൾക്കനുസരിച്ച് സ്വാശ്രയ സംഘങ്ങൾ രൂപീകരിച്ച് സംഘടിതരായി പ്രവർത്തിച്ച് തുടങ്ങിയതോടെ തമിഴ്‌നാട്ടിലെ പല തൊഴിലാളികളും അഭിവൃദ്ധിപ്പെട്ടുതുടങ്ങി. ദാരിദ്ര്യം, പലിശ തുടങ്ങിയ സാമൂഹിക അടിച്ചമർത്തലുകളിൽ നിന്നെല്ലാം ക്രമേണ ആളുകൾ പുറത്തുവരാൻ തുടങ്ങി. ചിന്നപ്പിള്ളയുടെ സംഭാവനകൊണ്ട് വളർന്ന കളഞ്ചിയം പ്രസ്ഥാനം ഇന്ന് ആന്ധ്രാപ്രദേശ്, കർണാടക, ഒഡീഷ, മഹാരാഷ്ട്ര തുടങ്ങി 14 സംസ്ഥാനങ്ങളിൽ വിജയകരമായി പ്രവർത്തിച്ചുവരുന്നു.

ഇത്തരത്തിൽ സഹവാസികളുടെ ദുരിതമകറ്റാൻ നടപടി സ്വീകരിച്ച ചിന്നപിള്ളയുടെ ധീരതയാണ് രാജ്യത്തിൻ്റെ പ്രധാനമന്ത്രിയെ ഈ എളിയ അമ്മയുടെ പാദങ്ങളിൽ തൊടാൻ പ്രേരിപ്പിച്ചത്. 'ചിന്നപ്പിള്ളയിൽ ഞാൻ മഹാശക്തിയെ കണ്ടു' എന്ന് ചടങ്ങിൽ സംസാരിച്ച വാജ്‌പേയി പറഞ്ഞതോടെ സ്വാശ്രയ സംഘങ്ങളുടെ മഹത്തായ ശക്തി ലോകം തിരിച്ചറിയാൻ തുടങ്ങി. 2001 ൽ ചിന്നപ്പിള്ള പ്രധാനമന്ത്രിയിൽ നിന്ന് പുരസ്‌കാരം നേടിയശേഷമാണ് പില്ലുച്ചേരി ഗ്രാമത്തിലേക്ക് റോഡ്- ബസ് സൗകര്യങ്ങൾ എത്തുന്നത്.

പ്രധാനമന്ത്രിയിൽ നിന്ന് പുരസ്‌കാരം സ്വീകരിച്ചതിന് ശേഷം അതേ മാസം തന്നെ ബജാജ് കമ്പനി ചിന്നപ്പിള്ളയ്ക്ക് 'ബജാജ് ജാനകിദേവി പുരസ്‌കാരം' മുംബൈയിൽ വച്ച് നൽകി. അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന കരുണാനിധി ചിന്നപ്പിള്ളയെ പൊങ്കൽ സമയത്ത് സമ്മാനം നൽകി അഭിനന്ദിച്ചു. എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായിരിക്കെ 2018-ൽ ഔവയ്യർ പുരസ്‌കാരം നൽകി ആദരിച്ചു. തൂടർന്ന് 2019-ൽ ചിന്നപ്പിള്ളയ്ക്ക് രാജ്യം 'പത്മശ്രീ' പുരസ്‌കാരം നൽകി ആദരിച്ചു.

Last Updated : Mar 9, 2024, 5:42 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.