ഇൻഡോർ: മധ്യപ്രദേശ് ധാർ ജില്ലയിലെ ഭോജ്‌ശാല ക്ഷേത്രവും കമൽ മൗല മസ്‌ജിദും ഉൾപ്പെടുന്ന പരിസരത്ത് സർവേ നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി. തിങ്കളാഴ്‌ചയാണ് ഹൈക്കോടതി അനുമതി നൽകിയത് (Madhya Pradesh HC Allows ASI To Conduct Survey Of Bhojshala Temple In Dhar).
എസ്എ ധർമ്മാധികാരിയും ദേവനാരായണ്‍ മിശ്രയുമടങ്ങുന്ന ഇൻഡോറിലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹിന്ദി ഫ്രണ്ട് ഫോർ ജസ്‌റ്റിസ് സംഘടനയുടെ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിർദേശം.
സര്‍വേയില്‍ ഇവിടെ ക്ഷേത്രം ഉണ്ടായിരുന്നെന്ന് തെളിഞ്ഞാല്‍ ആരാധനയ്ക്കുള്ള അനുവാദം നല്‍കണമെന്ന് ഹര്‍ജിയില്‍ പറയുന്നു. ഭോജ്‌ശാലയെ ഹിന്ദുക്കൾ വാഗ്ദേവിയുടെ ക്ഷേത്രമായി കണക്കാക്കുമ്പോൾ മുസ്ലീങ്ങൾ കമൽ മൗലയുടെ പള്ളിയായിട്ടാണ് കണക്കാക്കുന്നത്.
മധ്യപ്രദേശിലെ ഭോജ്‌ശാല/ധാറിന്‍റെ എഎസ്ഐ സർവേയ്‌ക്കുള്ള തന്‍റെ അഭ്യർത്ഥന ഇൻഡോർ ഹൈക്കോടതി അനുവദിച്ചെന്ന് ഹർജിക്കാരനായ അഡ്വക്കേറ്റ് വിഷ്‌ണു ശങ്കർ ജെയിൻ എക്‌സിലെ ഒരു പോസ്‌റ്റിൽ കുറിച്ചു.
ഇന്ന് എഎസ്ഐ സർവേയ്ക്ക് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. എഎസ്ഐ ഡയറക്‌ടറുടെയോ അഡീഷണൽ ഡയറക്‌ടറുടെയോ നേതൃത്വത്തിൽ എഎസ്ഐ അംഗങ്ങളുടെ അഞ്ചംഗ കമ്മിറ്റി രൂപീകരിക്കാനും കൂടാതെ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി പറഞ്ഞിട്ടുണ്ടെന്നും ആറാഴ്‌ചയ്ക്കകം കോടതിയെ സമീപിക്കണമെന്നും അഡ്വക്കേറ്റ് വിഷ്‌ണു ശങ്കർ ജെയിൻ പറഞ്ഞു.
1991 ലെ ആരാധനാലയ നിയമം ഭോജ്‌ശാല കേസിൽ ബാധകമല്ല. കാരണം ഇത് ഒരു എഎസ്ഐ സംരക്ഷിത സ്‌മാരകമാണെന്നും ഇതിന് 1991 ലെ നിയമത്തിൽ നിന്ന് ഇളവുകൾ ഉണ്ടെന്നും ജെയിൻ പറഞ്ഞു.
അടുത്ത വാദം കേൾക്കുന്നതിനായി കേസ് ഏപ്രിൽ 29-ലേക്ക് മാറ്റി. 2003 ഏപ്രിൽ 7-ന് എഎസ്ഐ നടത്തിയ ക്രമീകരണമനുസരിച്ച് ഹിന്ദുക്കൾക്ക് ചൊവ്വാഴ്‌ചകളിൽ ഭോജ്‌ശാല പരിസരത്ത് പൂജ നടത്താനും വെള്ളിയാഴ്‌ച മുസ്ലീങ്ങൾക്ക് നമസ്‌കരിക്കാനും അനുമതി നൽകിയിരുന്നു.