ഹൈദരാബാദ് : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലോക്‌സഭ തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽ നിന്ന് മത്സരിച്ചേക്കും. ഇക്കാര്യത്തില്‍ ധാരണയായതായാണ് വിവരം. സംസ്ഥാനത്തുനിന്ന് പരമാവധി സീറ്റുകൾ നേടുകയെന്നതാണ് ഇതിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. രാഹുൽ ഗാന്ധി തെലങ്കാനയിൽ നിന്നും മത്സരിച്ചാൽ സംസ്ഥാനത്ത് തരംഗമുണ്ടാക്കാനാകുമെന്നും അത് പരമാവധി സീറ്റുകള്‍ നേടിക്കൊടുക്കുമെന്നുമുള്ള വിലയിരുത്തലിലാണ് പാർട്ടി.
ഖമ്മത്തോ ഭുവനഗിരിയിലോ രാഹുല്‍ മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഇതിനുപുറമെ ഉത്തർപ്രദേശിലെ അമേഠിയിലും അദ്ദേഹം മത്സരിച്ചേക്കും. അതേസമയം സോണിയ ഗാന്ധി പ്രതിനിധീകരിച്ച റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കും.
സോണിയയ്‌ക്ക് പകരം രാഹുൽ : തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഉപമുഖ്യമന്ത്രി ഭട്ടി വിക്രമമാർക്ക, റവന്യൂ മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ റെഡ്ഡി എന്നിവർ ദിവസങ്ങൾക്ക് മുൻപ് സോണിയ ഗാന്ധിയെയും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും കണ്ടിരുന്നു. സോണിയ തെലങ്കാനയില്‍ നിന്ന് മത്സരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുകയും ചെയ്‌തു.
എന്നാൽ ആരോഗ്യപരമായ കാരണങ്ങളാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് സോണിയ വ്യക്തമാക്കി. കൂടാതെ രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുകയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ പേര് ഉയർന്നുവന്നത്.
ചർച്ചകൾ ഫലം കാണുമോ ? : നിലവിൽ വയനാട് എംപിയായ രാഹുലിനെ തെലങ്കാനയിൽ മത്സരിപ്പിക്കുന്നത് സംബന്ധിച്ച് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാർഗെ, ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എന്നിവരുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി ചർച്ച നടത്തിയതായാണ് വിവരം. രാഹുല്‍ ഇക്കാര്യം സമ്മതിച്ചതായും വിവരമുണ്ട്.
വയനാട്ടിൽ അങ്കം കുറിക്കാൻ ആനി രാജ: സിപിഐ ജനറൽ സെക്രട്ടറി ഡി രാജയുടെ പങ്കാളി ആനി രാജയെ വയനാട്ടിൽ എൽഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷമായ 'ഇന്ത്യ' സഖ്യത്തിലെ മറ്റ് കക്ഷികളുമായി കോൺഗ്രസ് സീറ്റ് വിഭജന ചർച്ചകൾ നടത്തുന്നതിനിടെയാണ് സിപിഐ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.