ETV Bharat / bharat

ലക്ഷദ്വീപില്‍ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു: കരപറ്റാന്‍ പോരാട്ടവുമായി കോണ്‍ഗ്രസും എന്‍സിപിയും - Lakshadweep Lok Sabha Elections

author img

By ETV Bharat Kerala Team

Published : Apr 4, 2024, 9:25 PM IST

Updated : Apr 5, 2024, 1:38 PM IST

LOK SABHA ELECTIONS 2024  LAKSHADWEEP ELECTIONS  ELECTION PICTURE IN LAKSHADWEEP  PARTIES AND CANDIDATES LAKSHADWEEP
Lok Sabha Election Picture In Lakshadweep; Parties And Candidates

ലോക്‌സഭ തെരഞ്ഞെടുപ്പ് പോരാട്ടം മുറുകി ലക്ഷദ്വീപ്. വോട്ടുകള്‍ വാരിക്കൂട്ടാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് കോണ്‍ഗ്രസും എന്‍സിപിയും. മത്സര രംഗത്തുള്ളത് നാല് സ്ഥാനാര്‍ഥികള്‍ മാത്രം.

കവരത്തി: വോട്ടെണ്ണല്‍ ദിവസം രാജ്യത്ത് ഏറ്റവും ആദ്യം ഫലം അറിയാനാകുന്ന മണ്ഡലമാണ് ലക്ഷദ്വീപ്. വെറും 57784 വോട്ടര്‍മാര്‍ മാത്രമുള്ള ലക്ഷദ്വീപില്‍ ഇത്തവണത്തെ മത്സര ചിത്രം തെളിഞ്ഞു. നാല് സ്ഥാനാര്‍ഥികള്‍ മാത്രമാണ് മത്സര രംഗത്തുള്ളത്.

നിലവിലെ എംപി മുഹമ്മദ് ഫൈസല്‍ പിപി ഇത്തവണ എന്‍സിപി ശരത്ചന്ദ്ര പവാര്‍ വിഭാഗത്തിന് വേണ്ടി മത്സരിക്കാനിറങ്ങുന്നു. കാഹളം മുഴക്കുന്ന മനുഷ്യനാണ് ചിഹ്നം. കഴിഞ്ഞ തവണ രണ്ടാമതെത്തിയ കോണ്‍ഗ്രസിലെ മൊഹമ്മദ് ഹംദുല്ല സെയ്‌ദ്‌ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്നു.

എന്‍സിപി സ്ഥാനാര്‍ഥിയായി ഘടികാരം അടയാളത്തില്‍ യൂസഫ് ടിപിയും മത്സരിക്കുന്നു. പിന്നെയുള്ളത് സ്വതന്ത്ര സ്ഥാനാര്‍ഥി കോയയാണ്. ഈ നാല് സ്ഥാനാര്‍ഥികളില്‍ നിന്ന് ദ്വീപുകാര്‍ ഇത്തവണ ജനപ്രതിനിധിയെ തെരഞ്ഞെടുക്കും. ഇന്ത്യ മുന്നണിയിലെ പ്രധാനകക്ഷികളായ കോണ്‍ഗ്രസും എന്‍സിപി പവാര്‍ വിഭാഗവും നേര്‍ക്കുനേര്‍ പോരടിക്കുന്നുവെന്ന സവിശേഷതയും ലക്ഷദ്വീപിനുണ്ട്.

ഏപ്രില്‍ 19ന് ആദ്യഘട്ടത്തിലാണ് ലക്ഷ ദ്വീപിലും പോളിങ്. ആന്ത്രോത്ത് ദ്വീപിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് (10668). കവരത്തിയില്‍ 9648 വോട്ടര്‍മാരും മിനിക്കോയ് ദ്വീപില്‍ 8602 വോട്ടര്‍മാരുമുണ്ട്. അമിനി 7158, അഗത്തി 6874 കടമത്ത് 4768, കല്‍പ്പേനി 3991, കില്‍ത്താനി 3789 ചെത്ലാത്ത് 2054 ബിത്ര 237 എന്നിങ്ങനെയാണ് വോട്ടര്‍മാരുടെ എണ്ണം. 10 ദ്വീപുകളിലുമായി ആകെ 55 പോളിങ് ബൂത്തുകളാണ് സജ്ജമാക്കുന്നത്. ആന്ത്രോത്തിലും കവരത്തിയിലും ഒമ്പത് വീതം ബൂത്തുകളുണ്ടാകും.

കഴിഞ്ഞ തവണ 8 സ്ഥാനാര്‍ഥികളാണുണ്ടായിരുന്നത്. എന്‍സിപി സ്ഥാനാര്‍ഥി മൊഹമ്മദ് ഫൈസല്‍ 22851 വോട്ടുകളും കോണ്‍ഗ്രസിലെ ഹംദുല്ല സെയ്‌ദ് 22028 വോട്ടുകളുമാണ് കഴിഞ്ഞ തവണ നേടിയത്. ലക്ഷദ്വീപ് സമൂഹത്തില്‍ എന്‍സിപിക്കും കോണ്‍ഗ്രസിനും 20,000ത്തിലധികം വോട്ടുകളുടെ ഉറച്ച അടിത്തറയുണ്ടെന്നതാണ് തെരഞ്ഞെടുപ്പ് ചരിത്രം വെളിവാക്കുന്നത്. തുടര്‍ച്ചയായ തെരഞ്ഞെടുപ്പുകളില്‍ 450 വോട്ട് കരസ്ഥമാക്കിക്കൊണ്ടിരുന്ന സിപിഎം ഇത്തവണ ദ്വീപില്‍ മല്‍സര രംഗത്തില്ല.

മുസ്‌ലീം ഭൂരിപക്ഷ മേഖലയെങ്കിലും 2009 മുതല്‍ ദ്വീപില്‍ മത്സരിക്കുന്ന ബിജെപിക്കും 250 വോട്ടുണ്ട്. ബിജെപി ഇത്തവണ സഖ്യ കക്ഷിയായ എന്‍സിപി അജിത് പവാര്‍ വിഭാഗത്തിനാണ് ലക്ഷദ്വീപ് സീറ്റ് നല്‍കിയിരിക്കുന്നത്. 1000ത്തിലേറെ വോട്ടുള്ള ജെഡിയുവും 150 ഓളം വോട്ടുള്ള സിപിഐയും ഇത്തവണ മത്സര രംഗത്തില്ല. വോട്ട് വിഹിതം ചെറുതെങ്കിലും ഈ കക്ഷികള്‍ക്കെല്ലാം ദ്വീപിലെ ജയ പരാജയങ്ങളെ സ്വാധീനിക്കാന്‍ സാധിക്കും.

കഴിഞ്ഞ തവണ എന്‍സിപിയിലെ മുഹമ്മദ് ഫൈസല്‍ പടിപ്പുര ജയിച്ചത് കേവലം 823 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍. പരാജയപ്പെടുത്തിയത് കോണ്‍ഗ്രസിലെ മുഹമ്മദ് ഹംദുല്ല സെയ്‌ദിനെയായിരുന്നു. 2014ലും ഇരുവരും തന്നെയായിരുന്നു നേര്‍ക്കുനേര്‍ മത്സരിച്ചത്. അന്ന് ഫൈസല്‍ ജയിച്ചത് 1535 വോട്ടുകളുടെ വ്യത്യാസത്തിലായിരുന്നു. 2009ല്‍ ഹംദുല്ല സെയ്‌ദ് കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചത് 2198 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു.

ഏറെക്കാലം ലക്ഷദ്വീപ് എംപിയും ലോക്‌സഭ ഡെപ്യൂട്ടി സ്‌പീക്കറുമൊക്കെയായിരുന്ന പിഎം സയീദിന്‍റെ മകന്‍ ഹംദുല്ല സെയ്‌ദ് തന്നെയാണ് ഇത്തവണയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ബിജെപിയുടെ പിന്തുണ എന്‍സിപി അജിത് പവാര്‍ പക്ഷത്തെ യൂസഫ് ടിപിക്കാണ്. എന്‍സിപിയുടെ ഒദ്യോഗിക ചിഹ്നമായ ഘടികാരമാണ് അജിത് പവാര്‍ പക്ഷത്തിന്‍റെ സ്ഥാനാര്‍ഥിക്ക് അനുവദിച്ച് കിട്ടിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത കാലത്ത് നടത്തിയ ദ്വീപ് സന്ദര്‍ശനം രാജ്യത്താകെയും വിദേശങ്ങളിലുമൊക്കെ ലക്ഷദ്വീപിന് വലിയ പെരുമയും പ്രചാരവും നേടിക്കൊടുത്തിരുന്നു. ഇത് ദ്വീപിലെ ടൂറിസം വികസനത്തിന് വലിയ ഉണര്‍വുണ്ടാക്കിയെന്നും ലക്ഷദ്വീപിന്‍റെ സമഗ്ര വികസനത്തിനുള്ള പദ്ധതികള്‍ മോദി നടപ്പാക്കുമെന്നും വാഗ്‌ദാനം നല്‍കിയാണ് ഇവിടെ എന്‍ഡിഎ പ്രചാരണം.

ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റര്‍ നടപ്പാക്കിയ ജനവിരുദ്ധ നയങ്ങള്‍ ദ്വീപ് നിവാസികളുടെ ജീവിതം ദുസ്സഹമാക്കിയെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസും എന്‍സിപിയും പ്രചാരണം നടത്തുന്നത്. റമദാന്‍ നോമ്പ് കാലമാണെങ്കിലും ഓരോ ദ്വീപിലുമെത്തി വോട്ടര്‍മാരെ നേരില്‍ കാണാന്‍ ശ്രമിക്കുകയാണ് സ്ഥാനാര്‍ഥികള്‍.

Last Updated :Apr 5, 2024, 1:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.