ETV Bharat / bharat

പുത്തന്‍ കണ്ടെത്തലുകള്‍ 'വികസിത ഭാരത'ത്തിലേക്കുള്ള പാത, വികസനത്തിന്‍റെ ഇന്ത്യന്‍ മാതൃക... - Innovation to Vikasit Bharat

author img

By ETV Bharat Kerala Team

Published : Apr 4, 2024, 9:05 AM IST

Updated : Apr 4, 2024, 10:00 AM IST

ഇന്ത്യന്‍ പേറ്റന്‍റുകളുടെ വളര്‍ച്ച വിശകലനം ചെയ്യുകയാണ് ലേഖകന്‍ ഈ ലേഖനത്തില്‍. വികസിത ഭാരതമെന്ന ലക്ഷ്യത്തിലൂന്നിയുള്ള പ്രയാണത്തില്‍ ഇത് എത്രമാത്രം ഗുണകരമാകുമെന്നും ലേഖകന്‍ പരിശോധിക്കുന്നു. മുംബൈ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിലെ ധനശാസ്‌ത്ര വിഭാഗം പ്രൊഫസര്‍ ഡോ. എം വെങ്കടേശ്വരലുവിന്‍റെ ലേഖനത്തിലേക്ക്.....

INNOVATION TO VIKASITÂ BHARAT  PATENT  INTELLECTUAL PROPERTY RIGHTS  KNOWLEDGE ECONOMY
Innovation is the way to vikasit Bharat by Dr.M Venkadeswaralu

2023 -24 വര്‍ഷത്തില്‍ ഒരു ലക്ഷം പേറ്റന്‍റുകള്‍ നല്‍കിയതായി വ്യവസായ-വാണിജ്യമന്ത്രാലയം. ആദ്യമായാണ് ഇത്രയധികം പേറ്റന്‍റുകള്‍ ഒരു വര്‍ഷം നല്‍കുന്നത്. ഈ സാമ്പത്തിക വര്‍ഷം മാത്രം പേറ്റന്‍റ് ഓഫിസില്‍ എത്തിയത് 90,300 അപേക്ഷകളാണ്. ഇതും എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഈ പശ്ചാത്തലത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തെ രാജ്യത്തെ കണ്ടുപിടുത്തങ്ങളുടെയും ബൗദ്ധിക സ്വത്തവകാശങ്ങളെയും വിശകലനം ചെയ്യുകയാണ് ലേഖകന്‍.

  • കണ്ടുപിടിത്തങ്ങളും സമ്പദ്ഘടനയും

കഴിഞ്ഞ അന്‍പത് കൊല്ലത്തിനിടെ ലോകം കാര്‍ഷിക സമ്പദ്ഘടനയില്‍ നിന്ന് വ്യവസായിക സമ്പദ്ഘടനയായി പരിണമിച്ചു. ഇപ്പോഴിത് വൈജ്ഞാനിക സമ്പദ്ഘടനയിലേക്കുള്ള പ്രയാണത്തിലാണ്. കണ്ടുപിടിത്തങ്ങളും ബൗദ്ധികസ്വത്തുക്കളും വൈജ്ഞാനിക സമ്പദ്ഘടനയില്‍ വളരെ നിര്‍ണായകമാണ്. കണ്ടുപിടിത്തങ്ങള്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് വളരെ അത്യന്താപേക്ഷിതമാണ്, ജീവിത നിലവാരം ഉയര്‍ത്താനും സമൂഹത്തിന്‍റെ ദീര്‍ഘകാല സുസ്ഥിരതയ്ക്കും മത്സരക്ഷമതയ്ക്കും പ്രത്യേകിച്ച്.

കണ്ടെത്തലുകളെ പേറ്റന്‍റ് നല്‍കി സംരക്ഷിക്കേണ്ടതും നിര്‍ണായകമാണ്. പേറ്റന്‍റ് നല്‍കുന്നതിലൂടെ ആര്‍ ആന്‍ഡ് ഡി നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നു. സാങ്കേതികത കൈമാറ്റത്തെ ഫലപ്രദമാക്കുന്നു, രാജ്യാന്തര വാണിജ്യത്തെയും സാങ്കേതിക നേതൃത്വത്തെയും പ്രോത്സാഹിപ്പിക്കുന്നു. ബൗദ്ധിക സ്വത്തുക്കള്‍ക്ക് വാണിജ്യമേഖലയില്‍ സമ്പദ്ഘടനയുടെ വരുമാനത്തില്‍ നിര്‍ണായക സ്ഥാനമാണുള്ളത്. സമ്പദ്ഘടനയുടെ ആകെയുള്ള പ്രകടനത്തിന്‍റെ രണ്ട് പ്രധാന സൂചികകളായ മൊത്ത ആഭ്യന്തര ഉത്പാദനം, തൊഴില്‍ എന്നിവയുമായി ഇതിനെ ബന്ധപ്പെടുത്തിയിരിക്കുന്നു.

രണ്ട് കൊല്ലം കൊണ്ട് രാജ്യത്തെ അഞ്ച് ലക്ഷം കോടി ഡോളര്‍ ആസ്‌തിയുള്ള സമ്പദ്ഘടനയാക്കുകയാണ് ലക്ഷ്യം. 2047ഓടെ ജപ്പാനെയും ജര്‍മ്മനിയെയും പിന്തള്ളി ഇത് 35 ലക്ഷം കോടി ഡോളറാക്കാനും ലക്ഷ്യമിടുന്നു. അതായത് പ്രതിശീര്‍ഷ വരുമാനം 26,000 ഡോളറിലെത്തിക്കുക, എന്ന് വച്ചാല്‍ ഇപ്പോഴത്തേതിന്‍റെ ഏകദേശം പതിമൂന്ന് മടങ്ങ്. മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തി എന്ന ലക്ഷ്യത്തിലേക്ക് എത്തണമെങ്കില്‍ ഇന്ത്യയ്ക്ക് ബൗദ്ധിക സ്വത്തുക്കളുടെ വാണിജ്യം തീവ്രമാക്കേണ്ടതുണ്ട്. ഇതില്‍ നിന്ന് മൊത്ത ആഭ്യന്തര ഉത്പാദനത്തിലേക്ക് സംഭാവനകളെത്തണം. അത് അമേരിക്കയുടേതിന് സമാനമാകുകയും വേണം. അമേരിക്കയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്‍റെ 41 ശതമാനവും എത്തുന്നത് ബൗദ്ധിക സ്വത്ത് സംരക്ഷണത്തിലൂടെയാണ്. തൊഴില്‍ സേനയുടെ മൂന്നിലൊന്നും ഇതിനായി വിനിയോഗിക്കുന്നു.

മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ്ഘടനയെന്ന ലക്ഷ്യത്തിലേക്ക് നമുക്ക് എത്തണമെങ്കില്‍ നമ്മള്‍ നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും കഴിയുന്നത്ര വേഗത്തില്‍ നാം നേരിട്ടേ മതിയാകൂ. ബൗദ്ധിക സ്വത്ത് സൂചികയില്‍ അമേരിക്ക എന്നും ഒന്നാം സ്ഥാനത്താണ്. നമ്മുടെ സ്ഥാനം ഇക്കൊല്ലം 42-ാമതാണ്.

  • ആഗോള സാഹചര്യം

ലോകമെമ്പാടും ബൗദ്ധിക സ്വത്ത് അവകാശ അപേക്ഷകളില്‍ 2013നും 2023നുമിടയില്‍ അറുപത് ശതമാനത്തിലേറെ വര്‍ധനയുണ്ടായി. പേറ്റന്‍റുകളിലും വാണിജ്യ രൂപകല്‍പ്പനയിലൂടെയുമാണത്. 2014ല്‍ നിന്ന് 2023ലെത്തുമ്പോള്‍ പ്രസിദ്ധീകരിക്കപ്പെട്ട പേറ്റന്‍റുകളുടെ എണ്ണം 4.65 ലക്ഷത്തിലെത്തി. 2004-2013വര്‍ഷങ്ങളില്‍ നിന്ന് 44 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.

  • ചില കണക്കുകള്‍

2023ലെ വിപ്പോ റിപ്പോര്‍ട്ട് പ്രകാരം ചൈനയ്ക്കാണ് ഏറ്റവും കൂടുതല്‍ പേറ്റന്‍റുകളുള്ളത്. 1,619,268 പേറ്റന്‍റുകളാണ് ചൈനയ്ക്ക് ലഭിച്ചത്. 2.1 ശതമാനമാണ് പ്രതിവര്‍ഷ വര്‍ധന. തൊട്ടുപിന്നാലെ അമേരിക്കയുണ്ട്. 594,340 പേറ്റന്‍റുകളാണ് ഇവര്‍ക്ക് കിട്ടിയത്. 0.5 ശതമാനമാണ് അമേരിക്കന്‍ പേറ്റന്‍റുകളുടെ പ്രതിവര്‍ഷ വര്‍ധന.

ജപ്പാനാണ് മൂന്നാം സ്ഥാനത്ത്. 289,530 ആണ് ഇവരുടെ പേറ്റന്‍റുകളുടെ എണ്ണം. നാലാം സ്ഥാനത്തുള്ള കൊറിയയ്ക്ക് 237,633 പേറ്റന്‍റുകളുണ്ട്. 0.2 ശതമാനമാണ് ഇവരുടെ പ്രതിവര്‍ഷ വളര്‍ച്ചാനിരക്ക്. യൂറോപ്യന്‍ പേറ്റന്‍റ് ഓഫിസ് നല്‍കിയത് 193,610 പേറ്റന്‍റുകളാണ്. പ്രതിവര്‍ഷ വളര്‍ച്ചാനിരക്ക് 2.6 ശതമാനവും. ഇന്ത്യയാണ് ആറാമതുള്ളത്. നമ്മുടെ പ്രതിവര്‍ഷ വളര്‍ച്ചാനിരക്ക് പതിനേഴ് ശതമാനമാണ്.

  • ബൗദ്ധിക സ്വത്താവകാശത്തില്‍ ഇന്ത്യയുടെ വളര്‍ച്ച

ഇന്ത്യയുടെ യാത്ര ശ്രദ്ധേയമാണ്. കഴിഞ്ഞ പത്ത് കൊല്ലത്തിനിടെ 25.2 ശതമാനം വര്‍ധനയാണ് ഈ രംഗത്ത് നമ്മുടെ രാജ്യത്തിനുണ്ടായത്. നാം വളരെ വേഗത്തില്‍ ചൈനയെ മറികടന്നു. കഴിഞ്ഞ പത്ത് കൊല്ലത്തിനിടെ പേറ്റന്‍റ് അപേക്ഷകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ടായി. 2013-14ല്‍ ആകെ പേറ്റന്‍റ് അപേക്ഷകളുടെ എണ്ണം 42591 ആയിരുന്നു. ഇതില്‍ 10941എണ്ണം ഇന്ത്യക്കാരുടേത് ആയിരുന്നു. ഇന്ത്യക്കാരുടെ അപേക്ഷകളുടെ ക്രമാനുഗതമായ വര്‍ധനയുണ്ടായി.

ഒന്‍പത് കൊല്ലത്തിനിടെ അതായത് 2022-23ല്‍ 82,811 പേറ്റന്‍റ് അപേക്ഷകള്‍ നല്‍കപ്പെട്ടപ്പോള്‍ അതില്‍ 43,301 എണ്ണവും ഇന്ത്യക്കാരുടേത് ആയിരുന്നു. അഥവ ഇന്ത്യക്കാരുടെ പങ്കാളിത്തം 2013-13ലെ 25.69 ശതമാനത്തില്‍ നിന്ന് 2022-23ല്‍ 52.29 ശതമാനമായി വര്‍ധിച്ചു. അതുപോലെ തന്നെ കിട്ടിയ പേറ്റന്‍റുകളുടെ എണ്ണം 2013-14ലെ 9.92 ശതമാനത്തില്‍ നിന്ന് 2022-23ല്‍ 41.22 ശതമാനമായി വര്‍ധിച്ചു.

2023 ഡിസംബര്‍ വരെ ഇന്ത്യ 8.40 ലക്ഷം പേറ്റന്‍റുകള്‍ പ്രസിദ്ധീകരിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. അതായത് 2014-15 മുതല്‍ 2022-23 വരെ നിത്യവും ശരാശരി 127 പേറ്റന്‍റുകള്‍ വീതം പ്രസിദ്ധീകരിച്ചുവെന്ന് അര്‍ഥം. 2004-2013 വര്‍ഷത്തില്‍ ഇത് 89 എന്ന തോതിലായിരുന്നു. 2.30 ലക്ഷമാണ് ഇന്ത്യക്കാരായ അപേക്ഷകരുടെ എണ്ണം. അമേരിക്കയും ജപ്പാനുമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.

  • കണ്ടെത്തല്‍ മേഖലകള്‍

പരമ്പരാഗത മേഖലകളായ യന്ത്ര-രസതന്ത്ര മേഖലകളിലെ കണ്ടുപിടിത്തങ്ങള്‍ യഥാക്രമം 20, 16 ശതമാനമാണ്. പുതുയുഗ സാങ്കേതികതകളായ കമ്പ്യൂട്ടര്‍, ഇലക്‌ട്രോണിക്‌സ്, ആശയവിനിമയ മേഖലകളില്‍ യഥാക്രമം 11, 10, 9 ശതമാനം വീതമാണ് ഇത്. വസ്‌ത്ര, ഭക്ഷ്യ, പൗര മേഖലകളില്‍ നിന്നുള്ള കണ്ടുപിടിത്തം ഒരു ശതമാനം വീതമാണ്.

  • സംസ്ഥാനങ്ങളിലെ കണ്ടുപിടിത്തങ്ങള്‍

2013-14 മുതല്‍ 2022-23 വരെ 7.2 ശതമാനം സംഭാവനയുമായി ഉത്തര്‍പ്രദേശാണ് മുന്നിട്ട് നില്‍ക്കുന്നത്. ഗുജറാത്തിനെയും തെലങ്കാനയെയും പിന്നിലാക്കിയാണ് ഉത്തര്‍പ്രദേശിന്‍റെ ഈ നേട്ടം. പഞ്ചാബാകട്ടെ ഇക്കാര്യത്തില്‍ മികച്ച മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. 5.8 ശതമാനമാണ് പഞ്ചാബിന്‍റെ പങ്കാളിത്തം.

സംരംഭകത്വത്തില്‍ മുന്നിട്ട് നില്‍ക്കുന്ന ഗുജറാത്താകട്ടെ ഇക്കാര്യത്തില്‍ മൂന്നാം സ്ഥാനത്താണ്. കേവലം 4.6 ശതമാനം മാത്രമാണ് സംഭാവന. വാണിജ്യ അടിസ്ഥാന സൗകര്യങ്ങളില്‍ തെലങ്കാന സര്‍ക്കാര്‍ വന്‍ മാറ്റങ്ങളാണ് നടപ്പാക്കിയിട്ടുള്ളത്. തത്ഫലമായി 2004-2013ലെ ഒരുശതമാനം പേറ്റന്‍റ് എന്നത് 2014-2023ല്‍ നാല് ശതമാനത്തിലെത്തി.

തങ്ങളുടെ ബൗദ്ധിക സ്വത്ത് പരിസ്ഥിതിയില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സംസ്ഥാനത്തിന് സാധിക്കും. ഏറ്റവും കുറവ് സംഭാവന ഇക്കാര്യത്തില്‍ ഹിമാചലിനാണ്. 0.3 ശതമാനം മാത്രമാണ് ഹിമാചല്‍ ബൗദ്ധികസ്വത്ത് രംഗത്ത് സംഭാവന ചെയ്‌തിട്ടുള്ളത്. ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നായ ആന്ധ്രാപ്രദേശിന് ഈ പട്ടികയില്‍ ഇടം കണ്ടെത്താനായിട്ടില്ലെന്നതും ദൗര്‍ഭാഗ്യകരമാണ്.

  • ഘടകങ്ങള്‍

ഇന്ത്യ എങ്ങനെയാണ് തങ്ങളുടെ ബൗദ്ധിക സ്വത്ത് പരിസ്ഥിതി മാറ്റി മറിച്ചത് എന്നറിയുന്നത് രസകരമായിരിക്കും. 2013ന് മുമ്പ് നമ്മുടെ ബൗദ്ധിക സ്വത്ത് നിഷ്‌ഫലവും നിഷ്ക്രിയവുമായിരുന്നു. 2014ല്‍ മോദി അധികാരത്തിലെത്തിയതോടെ ഇതിന് ജീവന്‍ വച്ച് തുടങ്ങി. സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പല ഭരണ-നിയമ പരിഷ്ക്കാരങ്ങളുടെ ഫലമായാണ് ഇത് സംഭവിച്ചത്.

എല്ലാ മാറ്റങ്ങള്‍ക്കും നടപ്പാക്കല്‍ മുതല്‍ ഫലസിദ്ധി വരെ കാലതാമസമുണ്ടാകാറുണ്ട്. എന്നാല്‍ ബൗദ്ധിക സ്വത്ത് വിഷയത്തില്‍ അതുണ്ടായില്ല. ഇത് പെട്ടെന്ന് തന്നെ ഫലം തന്നു. നടപ്പാക്കാന്‍ വളരെ ചുരുങ്ങിയ സമയം മാത്രമേ വേണ്ടി വന്നുള്ളൂ. നടപ്പാക്കലും കാര്യക്ഷമമായി.

ഭരണപരിഷ്‌കാരങ്ങള്‍ : ബൗദ്ധിക സ്വത്ത് വാഴ്‌ചയ്ക്ക് ഇരട്ട സമീപനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. ഒന്ന് ഭരണപരിഷ്‌കാര നടപടികള്‍. ഇത് മുഴുവന്‍ പരിസ്ഥിതിയുടെയും കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു. ഉദ്യോഗസ്ഥതല ഇടപെടല്‍ കുറയ്ക്കുക എന്നതും അധികൃതര്‍ ലക്ഷ്യമിട്ടു. പേറ്റന്‍റിന് അപേക്ഷിക്കുകയും അത് ലഭിക്കുകയും ചെയ്യുന്നതിനുള്ള സമയം 2013 വരെ 68.4 മാസമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് കേവലം 15 മാസമായി ചുരുക്കാനായിരിക്കുന്നു.

പേറ്റന്‍റിന് അപേക്ഷ നല്‍കുന്നതിനും അത് കിട്ടുന്നതിനുമുള്ള സമയം ഓരോന്നിനും വ്യത്യസ്‌തമായിരിക്കും. എന്നാല്‍ അപേക്ഷ കൈകാര്യം ചെയ്യുന്നതിനുള്ള സമയത്തില്‍ സര്‍ക്കാര്‍ നിര്‍ണായകമായ കുറവ് വരുത്തി. വളരെ വേഗത്തില്‍ തന്നെ ഇതിന്‍റെ കാര്യങ്ങള്‍ മുന്നോട്ട് നീക്കാനായി. രസതന്ത്രവുമായി ബന്ധപ്പെട്ട പേറ്റന്‍റുകള്‍ക്ക് 2014ന് മുമ്പ് 64.3 മാസം വരെ എടുത്തിരുന്നെങ്കില്‍ ഇപ്പോഴിത് കേവലം 30.9 മാസമായി ചുരുക്കാനായി. ഏതായത് മൊത്തം 33.5 മാസം കുറഞ്ഞ് കിട്ടി. സമാനമായി പോളിമറുമായി ബന്ധപ്പെട്ട പേറ്റന്‍റിന്‍റെ സമയം 35.5 മാസമായി ചുരുങ്ങി.

ഭരണപരമായ പരിഷ്‌കാരങ്ങള്‍ : പേറ്റന്‍റ് ഭേദഗതി നിയമം 2016ല്‍ സര്‍ക്കാര്‍ പുതിയ വിഭാഗം ഉള്‍പ്പെടുത്തി. സ്റ്റാര്‍ട്ട് അപ് ആപ്ലിക്കന്‍റ്. ഫീസില്‍ 80 ശതമാനം ഇളവും നല്‍കി. സ്റ്റാര്‍ട്ടപ്പുകള്‍ പരിശോധന പ്രക്രിയയും വേഗത്തിലാക്കി. ഇതുപോലെ തന്നെ 2019ലെ പേറ്റന്‍റ് ഭേദഗതി നിയമത്തിലൂടെ സര്‍ക്കാര്‍ ചെറുകിട സ്ഥാപനങ്ങളുടെ പരിശോധനയും വേഗത്തിലാക്കി. 2020-21 വര്‍ഷങ്ങളിലെ പേറ്റന്‍റ് ഭേദഗതി നിയമത്തിലൂടെ ചെറുകിട- വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഫീസിലും എണ്‍പത് ശതമാനം ഇളവ് നല്‍കി.

ഇക്കഴിഞ്ഞ മാര്‍ച്ച് പതിനഞ്ചിന് പേറ്റന്‍റ് ഭേദഗതി നിയമം 2024 വാണിജ്യ മന്ത്രാലയം വിജ്ഞാപനം ചെയ്‌തു. കണ്ടുപിടുത്തങ്ങള്‍ക്കും സാമ്പത്തിക വികസനത്തിനും നിര്‍ണായക നാഴികകല്ലാകുന്ന ഭേദഗതിയാണിത്. പേറ്റന്‍റ് ലഭിക്കുന്നതിനുള്ള നടപടികള്‍ ഇതിലൂടെ ലളിതമാക്കി. ഇത് കണ്ടുപിടുത്തക്കാര്‍ക്കും സ്രഷ്‌ടാക്കള്‍ക്കും ഏറെ ഗുണകരമാകും. ശാസ്‌ത്ര -സാങ്കേതികതയിലൂടെ സാമ്പത്തിക വികസനം ലക്ഷ്യമിട്ടാണ് ഈ മാറ്റങ്ങള്‍ കൊണ്ടു വന്നിരിക്കുന്നത്. വികസിത് ഭാരതമെന്ന സങ്കല്‍പ്പത്തിലേക്കുള്ള പ്രയാണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയെന്ന ലക്ഷ്യം. 2047ഓടെ 35 ലക്ഷം കോടി ഡോളറിന്‍റെ ആസ്‌തിയുള്ള ഇന്ത്യയെന്ന ലക്ഷ്യം.

Also Read: ഇന്ത്യ -മിഡില്‍ ഈസ്റ്റ്- യൂറോപ്പ് സാമ്പത്തിക ഇടനാഴി; ഭൗമരാഷ്ട്രീയ സാമ്പത്തിക പ്രത്യാഘാതങ്ങള്‍

കണ്ടെത്തലുകളെയും സര്‍ഗാത്മകതയെയും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട ഭരണ നിയമ പരിഷ്ക്കാരങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈ എടുത്തിരിക്കുന്നത്. അതിവേഗത്തിലും സുഗമമായും കൂടുതല്‍ കാര്യക്ഷമമായുമുള്ള ബൗദ്ധിക സ്വത്തവകാശ നടപടികള്‍ ഇന്ത്യന്‍ സ്രഷ്‌ടാക്കളെയും കണ്ടുപിടുത്തക്കാരെയും മാത്രമല്ല സഹായിക്കുക മറിച്ച് ആഗോളതലത്തിലുള്ള ബൗദ്ധിക സ്വത്തവകാശ സംരക്ഷണത്തിനും ഇത് സഹായകമാകും.

2021ലെ ട്രൈബ്യൂണല്‍ പരിഷ്‌കാര നിയമം ഇന്ത്യയുടെ ബൗദ്ധിക സ്വത്തവകാശ അപ്പലേറ്റ് ബോര്‍ഡ്(ഐപിഎബി) പോലുള്ള നിരവധി ട്രൈബ്യൂണലുകളെ ഇല്ലാതാക്കി. പകരം രാജ്യത്തെ വാണിജ്യകോടതികളെയും ഹൈക്കോടതികളെയും ഈ ചുമതലകള്‍ ഏല്‍പ്പിച്ചു. ഇത് ആശങ്ക ഉയര്‍ത്തുന്ന കാര്യമാണ്. കാരണം നമ്മുടെ നീതിന്യായ സംവിധാനങ്ങള്‍ ഇപ്പോള്‍ തന്നെ വഹിക്കാവുന്നതിലേറെ കാര്യങ്ങളാണ് കൈകാര്യം ചെയ്യുന്നത്. അതിന് തക്ക മനുഷ്യവിഭവ ശേഷിയും അവര്‍ക്കില്ല. അത് കൊണ്ട് തന്നെ ബൗദ്ധിക സ്വത്ത് അവകാശ തര്‍ക്കത്തില്‍ അവര്‍ക്ക് എത്രമാത്രം ഫലപ്രദമായി ഇടപെടനാകുമെന്നത് ഒരു തര്‍ക്ക വിഷയമാണ്.

ലേഖനത്തിലെ കാഴ്‌ചപ്പാടുകള്‍ തികച്ചും വ്യക്തിപരമാണ്. സ്ഥാപനത്തിന് ഇതില്‍ യാതൊരു ബന്ധവുമില്ല.

Last Updated : Apr 4, 2024, 10:00 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.