ETV Bharat / bharat

ഇന്ത്യന്‍ സൈനികന്‍ 6 പതിറ്റാണ്ടായി പാകിസ്ഥാനില്‍ യുദ്ധത്തടവില്‍; മോചിപ്പിക്കുമെന്ന പ്രതീക്ഷയോടെ കുടുംബം

author img

By ETV Bharat Kerala Team

Published : Mar 18, 2024, 7:01 PM IST

Indian soldier  War Prisoner  Pakistan Jail  National human rights commission
Army Jawan From Odisha passes 6 Decades as war prisoner in pakistan

1965ലെ ഇന്ത്യ-പാക് യുദ്ധത്തിനിടെയാണ് ആനന്ദ് പത്രി എന്ന സൈനികന്‍ പാകിസ്ഥാന്‍റെ തടവിലാകുന്നത്. നിലവില്‍ ലാഹോറിലെ കോട്-ലക്‌പത് സെൻട്രൽ ജയിലിൽ യുദ്ധത്തടവുകാരനായി കഴിയുകയാണ് ഇദ്ദേഹം.

ഭദ്രക്: ആനന്ദ് പത്രി എന്ന ഇന്ത്യന്‍ സൈനികന്‍ പാക്കിസ്ഥാനിലെ ജയിലിൽ കഴിയാന്‍ തുടങ്ങിയിട്ട് 60 വർഷം പിന്നിടുകയാണ്. 1965ലെ ഇന്ത്യ-പാക് യുദ്ധത്തിനിടെയാണ് ആനന്ദ് പത്രി തടവിലാകുന്നത്. നിലവില്‍ ലാഹോറിലെ കോട്-ലക്‌പത് സെൻട്രൽ ജയിലിൽ യുദ്ധത്തടവുകാരനായി കഴിയുകയാണ് ഇദ്ദേഹം. കുടുംബാംഗങ്ങൾ പലതവണ ശ്രമിച്ചെങ്കിലും ആനന്ദിനെ മോചിപ്പിക്കാനായില്ല.

അടുത്തിടെയാണ് ഇക്കാര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്ആർസി) കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്. ആവശ്യമെങ്കിൽ ദേശീയ മനുഷ്യാവകാശ പ്രവർത്തകനും സുപ്രീം കോടതി അഭിഭാഷകനുമായ രാധാകാന്ത് ത്രിപാഠിയുടെ സഹായം തേടാനും സൈനികന്‍റെ കുടുംബത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതോടെ ആനന്ദ് പത്രിയെ വീണ്ടും കാണാനാകും എന്ന പ്രതീക്ഷയിലാണ് കുടുംബം.

ഒഡീഷയിലെ ഭദ്രക് ജില്ലയിലെ ധാംനഗർ പൊലീസ് സ്‌റ്റേഷന് കീഴിലുള്ള കല്യാണി ഗ്രാമത്തിലാണ് ആനന്ദിന്‍റെ വീട്. കൊൽക്കത്തയിലെ ഇന്ത്യൻ ആർമി റിക്രൂട്ട്‌മെന്‍റ് സെന്‍ററിലൂടെയാണ് ആനന്ദ് സൈന്യത്തില്‍ പ്രവേശിക്കുന്നത്. തുടര്‍ന്ന് ഇന്ത്യൻ ആർമിയുടെ 31-ാം ബംഗാൾ എഞ്ചിനീയറിംഗ് റെജിമെന്‍റില്‍ ജവാനായി നിയമിതനായി. 1962ലും 1965ലും ചൈനയ്ക്കും പാക്കിസ്ഥാനുമെതിരെ നടന്ന യുദ്ധങ്ങളിൽ ആനന്ദും ഭാഗമായിരുന്നു.

2003 ഫെബ്രുവരി 7 ന്, ആനന്ദ് പാകിസ്ഥാൻ ജയിലിലാണെന്ന് കാണിച്ച് ആഭ്യന്തര വകുപ്പ് പത്രത്തിൽ അദ്ദേഹത്തിന്‍റെ ഫോട്ടോ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ അദ്ദേഹത്തിന്‍റെ പേര് നസീം ഗോപാൽ എന്നാണ് എന്ന് അറിയിച്ചു. ആനന്ദിന് മാനസിക സ്ഥിരത നഷ്‌ടപ്പെട്ടതിനാൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുമായില്ല.

പത്രത്തിലെ ഫോട്ടോ കണ്ട ഗ്രാമവാസികളും, പൂജാരിയായ ആനന്ദിന്‍റെ മകൻ വിദ്യാധർ പത്രിയും ആനന്ദിനെ തിരിച്ചറിഞ്ഞു. വിദ്യാധർ കൊൽക്കത്തയിലെ സാമൂഹ്യക്ഷേമ സംഘടനയായ ദിഗന്തയുടെ ഓഫീസിലെത്തി പശ്ചിമ ബംഗാൾ സ്‌റ്റേറ്റ് കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ അംഗവും ഇന്‍റര്‍നാഷണൽ ഹ്യൂമൻ റൈറ്റ്‌സ് കൗൺസിൽ ജനറൽ എഡിറ്ററുമായ ഉത്പൽ റോയിയെ വിവരം അറിയിച്ചു. തുടർന്ന്, 2004 ഫെബ്രുവരി 5 ന് ആനന്ദ് പത്രിയുടെ മോചനത്തിനായി ഉത്പൽ ഒഡീഷ സ്‌റ്റേറ്റ് സോൾജിയേഴ്‌സ് ബോർഡ് സെക്രട്ടറിക്കും ഡയറക്‌ടർക്കും ഒഡീഷ ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിക്കും കത്ത് അയച്ചു.

വിദ്യാധറും ഉത്പലും അന്നത്തെ വിദേശകാര്യമന്ത്രി പ്രണബ് മുഖർജി, വിദേശകാര്യ സെക്രട്ടറി ശിവശങ്കർ മേനോൻ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തി. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനെയും നിരവധി പ്രമുഖരെയും കണ്ട് ഇക്കാര്യം അറിയിച്ചു. അന്നത്തെ പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി അൻവർ ബർണി ഔദ്യോഗിക സന്ദർശനത്തിനായി ചണ്ഡീഗഢിൽ എത്തിയപ്പോൾ അദ്ദേഹത്തെ കണ്ടും വിവരമറിയിച്ചു. പിന്നീട് പാകിസ്ഥാന്‍റെ പ്രത്യേക ദൂതൻ ഹമീദ് അൻസാരി പരാനിയെ വിദ്യാധർ കാണുകയും യുദ്ധത്തടവ് നയം അനുസരിച്ച് പിതാവിനെ കൈമാറണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്‌തു. ആനന്ദിനെ വാഗാ അതിർത്തിയിൽ വെച്ച് കൈമാറുമെന്ന് അന്ന് പാകിസ്ഥാന്‍ വാഗ്‌ദാനം ചെയ്‌തിരുന്നു.

ആനന്ദിനെ പാകിസ്ഥാൻ ജയിലിൽ നിന്ന് മോചിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് 2006 നവംബർ 12-ന് ഒഡീഷ മുഖ്യമന്ത്രി, പ്രണബ് മുഖർജിക്ക് കത്ത് അയച്ചു. 2006 ഡിസംബർ 20ന് അന്നത്തെ വിദേശകാര്യ മന്ത്രാലയത്തിന്‍റെ ജോയിന്‍റ് സെക്രട്ടറിയും (പാകിസ്ഥാൻ ഡിവിഷൻ) മുഖ്യമന്ത്രിയും ഉത്പൽ റോയിയോട് വാഗാ അതിർത്തിയിലെത്തി ആനന്ദ് പത്രിയെ കൂട്ടിക്കൊണ്ടുവരാൻ അറിയിച്ചു.

തുടർന്ന് ഉത്പൽ റോയ് വിദ്യാധറിനൊപ്പം വാഗാ അതിർത്തിയിലേക്ക് പോയി. പാകിസ്ഥാൻ സർക്കാർ നിരവധി ഇന്ത്യൻ തടവുകാരെ മോചിപ്പിച്ചെങ്കിലും, ആനന്ദ് പത്രി അക്കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല. യുദ്ധത്തടവുകാരനായി അല്ലാതെ, ഇന്ത്യൻ പൗരനായ ഒരു തടവുകാരനായി ആനന്ദിനെ മോചിപ്പിക്കാനായിരുന്നു പാകിസ്ഥാന്‍റെ പദ്ധതി. ജനീവ നിയമം അനുസരിച്ച് ഒരു രാജ്യത്തിനും യുദ്ധത്തടവുകാരെ 12 വർഷത്തിൽ കൂടുതൽ തടവിൽ വയ്ക്കാൻ അനുവാദമില്ല. അത്കൊണ്ട് തന്നെ ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ആനന്ദ് പത്രിയെ യുദ്ധത്തടവുകാരനായി അംഗീകരിച്ചില്ല. ആനന്ദ് പത്രിയുടെ മോചനവും ഇതോടെ നീണ്ടു.

1965 മുതൽ പാക്കിസ്ഥാൻ ജയിലിൽ പറഞ്ഞറിയിക്കാനാവാത്ത യാതനകള്‍ അനുഭവിക്കുന്ന ജവാനെ എത്രയും വേഗം മോചിപ്പിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. 2023 ഓഗസ്‌റ്റില്‍, സംസ്ഥാന സർക്കാരിന്‍റെ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർമാരും ഒഎസ്എസ് കെ രവികുമാർ, അണ്ടർ സെക്രട്ടറി എന്നിവര്‍ ആനന്ദിനെ പറ്റിയുള്ള വിശദാംശങ്ങൾ നൽകാനും ആവശ്യമായ നടപടി സ്വീകരിക്കാനും പ്രതിരോധ വകുപ്പ് ജോയിന്‍റ് സെക്രട്ടറി പ്രാക്തൻ സേവാദിയോട് അഭ്യർത്ഥിച്ചു.

2020-ൽ ദേശീയ മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമായ രാധാകാന്ത് ത്രിപാഠി, മനുഷ്യാവകാശ കമ്മീഷനിൽ കേസ് ഫയൽ ചെയ്യുകയും എട്ട് ആഴ്‌ചയ്ക്കുള്ളിൽ നടപടിയെടുക്കാൻ കമ്മീഷൻ 2021 ജനുവരി 20-ന് വിദേശകാര്യ വകുപ്പിനോട് ഉത്തരവിടുകയും ചെയ്‌തിരുന്നു. കേസിൽ പുരോഗതിയില്ലെന്ന് കാണിച്ച് 2023 ൽ ത്രിപാഠി കമ്മീഷനില്‍ മറ്റൊരു കേസ് കൂടെ ഫയൽ ചെയ്‌തു.

2024 മാർച്ച് 8-ന് കേസ് കേട്ട മനുഷ്യാവകാശ കമ്മീഷന്‍ ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് ഏപ്രിൽ 15-നകം അറിയിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറിക്ക് നിർദ്ദേശം നൽകുകയായിരുന്നു. മനുഷ്യാവകാശ കമ്മീഷന്‍റെ ഉത്തരവ് വന്നതോടെ ആനന്ദിന് വൈകാതെ നാട്ടിലേക്ക് മടങ്ങാനാകുമെന്നാണ് കുടുംബാംഗങ്ങൾ പ്രതീക്ഷിക്കുന്നത്. അച്ഛൻ യുദ്ധത്തിന് പോകുമ്പോൾ അന്ന് ഏഴ് വയസുണ്ടായിരുന്ന മകന്‍ വിദ്യാധറും അച്ഛനെ കാണാനാകുമെന്ന പ്രതീക്ഷയിലാണ്.

Also Read : ഒന്നും ഒളിച്ചുവയ്‌ക്കണ്ട; ഇലക്‌ടറല്‍ ബോണ്ടില്‍ മുഴുവന്‍ വിവരങ്ങളും പുറത്തുവിടാന്‍ എസ്‌ബിഐയോട് സുപ്രീം കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.