ETV Bharat / bharat

കര്‍ഷക നേതാക്കളെ കേസെടുത്ത് ജയിലില്‍ അടയ്‌ക്കാനുള്ള നീക്കം; പിന്തിരിഞ്ഞ് ഹരിയാന പൊലീസ്

author img

By ETV Bharat Kerala Team

Published : Feb 23, 2024, 3:28 PM IST

അക്രമം തടയുന്നതിന്‍റെ ഭാഗമായി കര്‍ഷക സംഘടന നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാനുള്ള അംബാല പൊലീസിന്‍റെ നീക്കത്തില്‍ നിന്ന് ഹരിയാന പൊലീസ് പിന്മാറി.

NSA against farmer leaders  Haryana Police withdraws move  farmers protest delhi chalo march  കര്‍ഷക പ്രതിഷേധം  ഹരിയാന പൊലീസ്
NSA against farmer leaders

ചണ്ഡിഗഢ് : പ്രക്ഷോഭം നടത്തുന്ന കര്‍ഷക നേതാക്കള്‍ക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്താനുള്ള തീരുമാനം പുനപരിശോധിക്കുന്നതായി ഹരിയാന പൊലീസ് (Haryana Police) അറിയിച്ചു. അക്രമം തടയുന്നതിന്‍റെ ഭാഗമായി സമരമുഖത്തുള്ള കര്‍ഷക സംഘടന നേതാക്കള്‍ക്കെതിരെ ദേശീയ സുരക്ഷ നിയമത്തിലെ രണ്ട്, മൂന്ന് വകുപ്പുകള്‍ പ്രകാരം കേസെടുത്ത് തടവിലാക്കാന്‍ നടപടി കൈക്കൊള്ളുന്നതായി അംബാല പൊലീസ് വ്യക്തമാക്കിയതിന്‍റെ തുടര്‍ച്ചയായാണ് നീക്കത്തില്‍ നിന്ന് പിന്മാറുന്നതായി ഹരിയാന പൊലീസ് അറിയിച്ചത്.

അംബാല റേഞ്ച് ഐജി സിബാഷ് കബിരാജാണ് കര്‍ഷക നേതാക്കള്‍ക്കെതിരെ ദേശീയ സുരക്ഷ നിയമം പ്രയോഗിക്കുമെന്ന നേരത്തേയെടുത്ത തീരുമാനം വേണ്ടെന്നു വയ്‌ക്കുകയാണെന്ന് അറിയിച്ചത്. സമരം ചെയ്യുന്ന കര്‍ഷകരോടും നേതാക്കളോടും പ്രക്ഷോഭം സമാധാനപരമായിരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ക്രമസമാധാന പാലനത്തില്‍ പൊലീസുമായി സഹകരിക്കണമെന്നും ഐജി ആവശ്യപ്പെട്ടു. ശംഭു അതിര്‍ത്തിയില്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ പൊളിക്കാന്‍ കര്‍ഷകര്‍ ശ്രമിക്കുന്നതായി പൊലീസ് ആരോപിച്ചു (Farmer's protest).

പൊലീസിനു നേരേ നിരന്തരം കല്ലേറു നടത്തി ക്രമസമാധാന പ്രശ്‌നം സൃഷ്‌ടിക്കാനും സംഘര്‍ഷാന്തരീക്ഷമുണ്ടാക്കാനും സമരം ചെയ്യുന്ന കര്‍ഷകര്‍ ശ്രമിക്കുകയാണെന്ന് ഹരിയാന പൊലീസ് പുറത്തിറക്കിയ പ്രസ്‌താവനയില്‍ ആരോപിക്കുന്നു. "സര്‍ക്കാര്‍, സ്വകാര്യ വസ്‌തുവകകള്‍ക്ക് പ്രക്ഷോഭകര്‍ കേടുപാടു വരുത്തി. 30 പൊലീസുകാര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ട്. സമുദായ സൗഹാര്‍ദം തകര്‍ക്കുന്ന തരത്തില്‍ അങ്ങേയറ്റം പ്രകോപനപരമായ പോസ്റ്റുകളാണ് ഫേസ്ബുക്ക്, വാട്‌സ്‌ആപ്പ്, ഇന്‍സ്റ്റഗ്രാം, ടെലഗ്രാം എന്നിവ വഴി പ്രചരിപ്പിക്കുന്നത്." -പ്രസ്‌താവനയില്‍ പറയുന്നു.

നാശ നഷ്‌ടങ്ങള്‍ തിട്ടപ്പെടുത്തി വരികയാണ്. പ്രക്ഷോഭകര്‍ വരുത്തിയ നാശ നഷ്‌ടങ്ങള്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരുടെ സ്വത്തു വകകള്‍ പിടിച്ചെടുത്ത് ഈടാക്കുമെന്ന് മറ്റൊരു പ്രസ്‌താവനയില്‍ പൊലീസ് വ്യക്തമാക്കി. കാര്‍ഷിക വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പുനല്‍കാന്‍ നിയമപരമായ ഗ്യാരണ്ടി നല്‍കണമെന്നും കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ട് സംയുക്ത കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്‌ദൂര്‍ മോര്‍ച്ചയുമാണ് ഡല്‍ഹി ചലോ മാര്‍ച്ചുമായി പ്രക്ഷോഭ രംഗത്തുള്ളത് (Delhi chalo march).

കനൗരി അതിര്‍ത്തിയില്‍ പൊലീസ് വെടിവയ്‌പ്പില്‍ ഒരു യുവ കര്‍ഷകന്‍ കൊല്ലപ്പെടുകയും സംഘര്‍ഷത്തില്‍ 12 പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തതിനെ തുടര്‍ന്ന് കര്‍ഷക സംഘടനകള്‍ ഡല്‍ഹി ചലോ മാര്‍ച്ച് ബുധനാഴ്‌ച തൊട്ട് നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. പുതിയ പ്രക്ഷോഭ പരിപാടികള്‍ വെള്ളിയാഴ്‌ച (23-2-2024) വൈകിട്ട് പ്രഖ്യാപിക്കുമെന്നായിരുന്നു കര്‍ഷക സംഘടന നേതാക്കള്‍ അറിയിച്ചത്. ആയിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹി ചലോ മാര്‍ച്ചിനായി കനൗരി ശംഭു അതിര്‍ത്തികളിലായി തമ്പടിച്ചിരിക്കുന്നത്. ട്രാക്റ്ററുകളും ട്രോളികളും ട്രക്കുകളുമായാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് കടക്കാന്‍ അതിര്‍ത്തികളില്‍ കാത്തിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.