ബെംഗളൂരു : ആത്മഹത്യാഭീഷണി മുഴക്കി ഭാര്യയെ വീഡിയോ കോൾ ചെയ്യുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി യുവാവ് മരിച്ചു. ബെംഗളൂരുവിലെ ബഗലഗുണ്ടെ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ഇന്നലെ(മെയ് 15) ആണ് സംഭവം. ബിഹാർ സ്വദേശി അമിത് കുമാർ (28) ആണ് മരിച്ചത്.
ജിം പരിശീലകനായി ബെംഗളൂരുവിൽ ജോലി ചെയ്യുന്ന അമിത് കുമാറും ഭാര്യയും തമ്മിൽ വഴക്കുണ്ടാകാറുണ്ട്. ഇതിനെ തുടർന്ന് ഭാര്യ ഇയാളെ ഉപേക്ഷിച്ച് പോവുകയായിരുന്നു. അമിത് കുമാർ ഭാര്യയെ വിളിച്ച് വീട്ടിലേക്ക് മടങ്ങാൻ പലതവണ അഭ്യർഥിച്ചെങ്കിലും തയ്യാറാകാത്തതിനെ തുടർന്നാണ് ഭാര്യയെ പേടിപ്പിക്കാനായി ആത്മഹത്യാഭീഷണിയുമായി വീഡിയോ കോൾ ചെയ്‌തത്.
ഭാര്യ തിരികെ വന്നില്ലെങ്കിൽ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞാണ് ഇയാൾ ഭീഷണിപ്പെടുത്തിയത്. ഇതിനിടയിൽ അബദ്ധത്തിൽ കഴുത്തില്‍ കയര്‍ കുരുങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ബെംഗളൂരു വിക്ടോറിയ ആശുപത്രിയിലേക്ക് അയച്ചു. സംഭവത്തിൽ ബഗലഗുണ്ടെ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
ഒരു വർഷം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു. ദമ്പതികൾക്കിടയിൽ വഴക്ക് പതിവായിരുന്നു. ഭാര്യ നഴ്‌സിങ് കോഴ്‌സിന് ചേർന്നതിന് ശേഷം സംശയ രോഗത്തെ തുടർന്ന് അമിത് വഴക്കിടാറുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ഭാര്യ മാറി താമസിച്ചതെന്നാണ് വിവരം.
ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821
Also Read: പോക്സോ കേസ് അതിജീവിതയുടെ മരണം ആത്മഹത്യയെന്ന് സംശയം ; സുഹൃത്തിനെ ചോദ്യം ചെയ്യും