ETV Bharat / bharat

ഡൽഹി ചലോ മാർച്ച്; മാർച്ച് 6 ന് പുനരാരംഭിക്കും; റെയിൽവേ ട്രാക്കുകൾ ഉപരോധിക്കുമെന്നും കര്‍ഷക സംഘടനകള്‍

author img

By ETV Bharat Kerala Team

Published : Mar 3, 2024, 8:29 PM IST

Delhi Chalo Protest  Farmers Protest  സർവൻ സിംഗ് പന്ദർ  കർഷക സമരം  BJP government
Farmers To Resume 'Delhi Chalo' Protest On March 6, Block Rail Tracks On March 10

മാർച്ച് 6 ന് തലസ്ഥാനത്തേക്കുള്ള മാർച്ച് പുനരാരംഭിക്കാൻ തീരുമാനിച്ചതായി കർഷക നേതാവ് സർവൻ സിംഗ് പന്ദർ

ചണ്ഡീഗഡ്: മാർച്ച് 6 ന് ഡൽഹി ചലോ മാർച്ച് പുനരാരംഭിക്കാൻ ഒരുങ്ങി കർഷകർ (The Farmers Are Set To Resume Their 'Delhi Chalo' March On March 6). ചൊവ്വാഴ്‌ച മുതലാണ് രാജ്യ തലസ്ഥാനത്തേക്കുള്ള മാർച്ച് പുനരാരംഭിക്കാൻ ആഹ്വാനം ചെയ്‌തത്. മാർച്ച് 10 ന് റെയിൽവേ ട്രാക്കുകളിൽ ഉപരോധം നടത്താനും ആഹ്വാനം ചെയ്‌തതായി കർഷക നേതാവ് സർവൻ സിംഗ് പന്ദർ അറിയിച്ചു.

ഫെബ്രുവരി 13 മുതൽ ആയിരക്കണക്കിന് കർഷകരാണ് പഞ്ചാബ്-ഹരിയാന അതിർത്തിയിലെ ശംഭു, ഖനൗരി എന്നിവിടങ്ങളിൽ തമ്പടിച്ചിരിക്കുന്നത്. ഖനൗരിയിൽ വച്ച് കർഷകരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവ കർഷകൻ കൊല്ലപ്പെട്ടതിനെ തുടർന്ന് ഫെബ്രുവരി 29 വരെ മാർച്ച് നിർത്തിവച്ചിരുന്നു. എന്നാൽ അതിനു ശേഷവും അതിർത്തിയിൽ തന്നെ തുടരുകയായിരുന്നു കർഷകർ.

"മാർച്ച് 6 ന് തലസ്ഥാനത്തേക്കുള്ള മാർച്ച് പുനരാരംഭിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. മാർച്ച് 10 ന് രാജ്യത്തുടനീളം ഉച്ചയ്ക്ക് 12 മണി മുതൽ 4 വരെ റെയിൽവേ ട്രക്കുകൾ ഉപരോധിക്കും. സമരത്തിലേക്ക് ട്രാക്‌ടർ ട്രോളിയിൽ എത്താൻ കഴിയാത്ത ദൂരെ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ ട്രെയിനുകളിലും മറ്റ് വാഹനങ്ങളിലും ഡൽഹിയിൽ എത്തിച്ചേരണം. ആവശ്യങ്ങൾ നിറവേറ്റുന്നതുവരെ തങ്ങൾ സമരം തുടരും" പാന്ദേർ അറിയിച്ചു.

കൊല്ലപ്പെട്ട യുവ കർഷകൻ ശുഭകരൻ സിംഗിനായി നടത്തിയ പ്രത്യേക പ്രാർത്ഥന ചടങ്ങിൽ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കേന്ദ്രവുമായി നടത്തിയ നാല് റൗണ്ട് ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് മാർച്ച് പുനനരാരംഭിക്കാൻ തീരുമാനിച്ചത്.

അതേസമയം കർഷകരുടെ പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് അറിയിച്ച് കേന്ദ്ര കൃഷി മന്ത്രി അർജുൻ മുണ്ട ഈ അടുത്തിടെ പ്രതികരിച്ചിരുന്നു. എന്നാൽ ഇപ്പോൾ കർഷകരുമായി വീണ്ടും ചർച്ച നടത്താൻ പദ്ധതി ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നിലവിലെ സമരകേന്ദ്രങ്ങളിൽ സമരം ശക്തമാക്കും. തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നത് വരെ സമരം തുടരും. പഞ്ചാബിലെ എല്ലാ പഞ്ചായത്തുകളും കർഷകരുടെ ആവശ്യങ്ങളെ പിന്തുണച്ച് പ്രമേയം പാസാക്കണം. എല്ലാ ഗ്രാമങ്ങളിൽ നിന്നും ഒരു ട്രാക്‌ടർ ട്രോളി പ്രതിഷേധ അതിർത്തിയിലെത്തുമെന്നും പാന്ദേർ പറഞ്ഞു.

"നിലവിലെ പ്രക്ഷോഭം പഞ്ചാബിൽ മാത്രമായി ഒതുങ്ങുന്നതാണെന്നും രണ്ട് ഫോറങ്ങൾ മാത്രമാണ് പോരാട്ടത്തിന് നേതൃത്വം നൽകുന്നതെന്നും തെറ്റുധരിപ്പിക്കാനുള്ള ശ്രമങ്ങൾ കേന്ദ്രത്തിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകുന്നു. എന്നാൽ രാജ്യത്തെ 200 ലധികം സംഘടനകൾ ഈ രണ്ട് ഫോറങ്ങളുടെയും ഭാഗമാണെന്ന് പാന്ദേർ വ്യക്തമാക്കി.

കർഷകരുടെ പ്രശ്‌നം പരിഹരിക്കാൻ കേന്ദ്രസർക്കാരിന് താൽപ്പര്യമില്ല. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ബിജെപി ഭിന്നിപ്പിക്കുന്ന രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.