ന്യൂഡൽഹി: ആന്ധ്രാപ്രദേശിൽ തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമസംഭവങ്ങളെത്തുടർന്ന് ജൂൺ നാലിന് നടക്കുന്ന വോട്ടെണ്ണലിന് ശേഷം കേന്ദ്ര സേനയെ സംസ്ഥാനത്ത് നിലനിർത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. ഭാവിയിൽ ഇത്തരം അക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ ചീഫ് സെക്രട്ടറിക്കും പോലീസ് ഡയറക്‌ടർ ജനറലിനും നിർദ്ദേശം നൽകുന്നതായും ഇത്തരത്തിലുളള സാഹചര്യം ഒഴിവാക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ എല്ലാ എസ് പിമാരെയും ചുമതലപ്പെടുത്തണമെന്നും ഇലക്ഷൻ കമ്മീഷൻ പറഞ്ഞു.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്‌ത അക്രമ സംഭവങ്ങളിൽ വിശദീകരണം തേടാൻ തെരഞ്ഞെടുപ്പ് അതോറിറ്റി ചീഫ് സെക്രട്ടറി കെ എസ് ജവഹർ റെഡ്ഡിയെയും ഡിജിപി ഹരീഷ് ഗുപ്‌തയെയും നിർവാഞ്ചൻ സദനിലേക്ക് വിളിപ്പിച്ചിരുന്നു. ഫല പ്രഖ്യാപനത്തിന് ശേഷമുള്ള അക്രമങ്ങൾ നിയന്ത്രിക്കുന്നതിനായി ആന്ധ്രാപ്രദേശിലെ 25 സിഎപിഎഫ് (കേന്ദ്ര സായുധ പോലീസ് സേന) കമ്പനികളെ വോട്ടെണ്ണലിന് ശേഷം 15 ദിവസത്തേക്ക് നിർത്താൻ ആഭ്യന്തര മന്ത്രാലയത്തിന് നിർദ്ദേശം നൽകാൻ കമ്മീഷൻ തീരുമാനിച്ചുവെന്ന് പോൾ പാനൽ പറഞ്ഞു.
വോട്ടെണ്ണൽ കഴിഞ്ഞ് 15 ദിവസത്തേക്ക് കേന്ദ്രസേനയെ നിർത്തണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്‌ച ലോക്‌സഭ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ഒരേസമയം നടന്ന ആന്ധ്രാപ്രദേശിൻ്റെ ചില ഭാഗങ്ങളിൽ തെരഞ്ഞെടുപ്പിന് ശേഷം അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. സംഭവത്തിൽ ഭരണകക്ഷിയായ വൈഎസ്ആർസിപിയും ടിഡിപിയുടെയും നേതാക്കൾ പരസ്‌പരം ആരോപണങ്ങൾ ഉന്നയിച്ചു.
Also Read : ബിജെപിക്ക് 400 സീറ്റുകൾ ലഭിച്ചാൽ വാരണാസിയിലും മഥുരയിലും ക്ഷേത്രങ്ങൾ: ഹിമന്ത ബിശ്വ ശർമ്മ