ലക്ക്‌നൗ : ഉത്തര്‍പ്രദേശിലെ ജൗണ്‍പൂരില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കാനിരിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ അഭിഷേക് സിങ്ങിന്‍റെ രാജി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. യുപി കേഡര്‍ 2011 ബാച്ചിൽ നിന്നുള്ള അഭിഷേക് സിങ് 2023 ഫെബ്രുവരി മുതൽ സസ്‌പെൻഷനിലാണ്. മേലുദ്യോഗസ്ഥരെ അറിയിക്കാതെ 82 ദിവസത്തേക്ക് ഡ്യൂട്ടിയിൽ നിന്ന് വിട്ടുനിന്നതിനെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍ ലഭിച്ചത്. മറ്റ് നിരവധി വിവാദങ്ങളിലും അഭിഷേക് സിങ് പെട്ടിട്ടുണ്ട്.
സിനിമാ നടനാകാനായിരുന്നു അഭിഷേക് സിങ്ങിന്‍റെ ആഗ്രഹം. കഴിഞ്ഞ നവംബറിൽ അഭിഷേക് സിങ്ങും സണ്ണി ലിയോണും ഗംഗ ആരതിയിൽ പങ്കെടുക്കാൻ വാരണാസിയിൽ എത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. രാജിക്ക് പിന്നാലെ സജീവ രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങാനൊരുങ്ങുകയാണ് അഭിഷേക്.
സസ്‌പെൻഷനിലായിരുന്നതിനാല്‍ അഭിഷേക് സിങ്ങിന്‍റെ രാജിക്കത്ത് കേന്ദ്രം അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന് സംസ്ഥാന നിയമന-പേഴ്‌സണൽ വകുപ്പ്, കേന്ദ്ര സർക്കാരിന്‍റെ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് പേഴ്‌സണല്‍ ആന്‍റ് ട്രെയിനിങ്ങിന് ശുപാർശ അയച്ചു.ഇതിനെ തുടര്‍ന്നാണ് രാജി അംഗീകരിക്കപ്പെട്ടത്. അഭിഷേക് സിങ്ങിന്‍റെ ഭാര്യ ദുർഗ ശക്തി നാഗ്‌പാൽ ഐഎഎസ് നിലവിൽ ജില്ലാ മജിസ്‌ട്രേറ്റാണ്.