കൊൽക്കത്ത: ത്രിപുരയിൽനിന്ന് പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെത്തിച്ച സിംഹങ്ങള്‍ക്ക് അക്ബര്‍, സീത എന്ന് പേരിട്ടതില്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി കൊല്‍ക്കത്ത ഹൈക്കോടതി (Calcutta High Court). മൃഗങ്ങള്‍ക്ക് ദൈവങ്ങളുടെയും പുരാണനായകരുടെയും പേരിടുന്നത് ശരിയായ പ്രവണതയല്ലെന്ന് കോടതി. മതേതര രാജ്യമായ ഇന്ത്യയില്‍ സിംഹങ്ങള്‍ക്ക് അക്ബര്‍ എന്നും സീത എന്നും പേരിട്ട് എന്തിന് വിവാദം ഉണ്ടാക്കുന്നുവെന്നും വേറെ എത്ര പേരുകളുണ്ടെന്നും കോടതി ചോദിച്ചു.
സിംഹത്തിന് സീതയെന്നു പേര് നല്‍കിയതില്‍ മാത്രമല്ല അക്ബര്‍ എന്നു പേരിട്ടതിലും കോടതി വിയോജിപ്പ് രേഖപ്പെടുത്തി. അക്ബര്‍ പ്രഗത്ഭനായ മുകള്‍ ചക്രവര്‍ത്തിയാണെന്നും, സീതയെന്നത് ഒരു വിഭാഗം വിശ്വാസികള്‍ ആരാധിക്കുന്ന ദൈവിക പ്രതിരൂപമാണെന്നും ജസ്റ്റിസ് സൗഗത ഭട്ടാചാര്യ ചൂണ്ടിക്കാട്ടി.
മൃഗങ്ങള്‍ക്ക് ദൈവത്തിന്‍റെയോ പുരാണനായകന്‍റെയോ സ്വാതന്ത്ര്യസമര സേനാനിയുടെയോ നൊബേൽ സമ്മാന ജേതാവിന്‍റെയോ പേരിടാമോ? സിംഹങ്ങള്‍ക്ക് ടാഗോര്‍ എന്നോ വിവേകാനന്ദന്‍ എന്നോ പേരിടുമോയെന്നും കോടതി ചോദിച്ചു (TheCalcutta High Court asked the West Bengal Zoo Authority to consider renaming the lioness and lion called 'Sita' and 'Akbar').
തങ്ങളല്ല, ത്രിപുര സര്‍ക്കാരാണ് സിംഹങ്ങള്‍ക്ക് അക്ബര്‍ എന്നും സീതയെന്നും പേരിട്ടതെന്ന് ബംഗാള്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സിംഹങ്ങളുടെ പേര് മാറ്റുന്നതിനേക്കുറിച്ച് ബംഗാള്‍ സര്‍ക്കാര്‍ ആലോചിക്കുകയാണെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് സിംഹങ്ങളുടെ പേരുമാറ്റുന്നതിന് വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയ കൊല്‍ക്കത്ത ഹൈക്കോടതി വിഎച്ച്പിയുടെ പരാതി പൊതുതാല്‍പര്യ ഹര്‍ജിയായി മാറ്റണമെന്നും നിര്‍ദേശിച്ചു.
ബംഗാളിൽ അല്ലാതെ തന്നെ നിരവധി വിവാദങ്ങളുണ്ട്. ഇതിനിടെ ഈ വിവാദം ഒഴിവാക്കണമായിരുന്നുവെന്നും കോടതി വിമര്‍ശിച്ചു. പശ്ചിമബംഗാളിലെ സിലിഗുരി സഫാരി പാര്‍ക്കിലെ 'സീത' എന്ന പെണ്‍ സിംഹത്തെ 'അക്ബര്‍' എന്ന് പേരുള്ള ആണ്‍സിംഹത്തിനൊപ്പം കൂട്ടിലിട്ടെന്ന് ആരോപിച്ച് വിശ്വഹിന്ദു പരിഷത്താണ് കൊല്‍ക്കത്ത ഹൈക്കോടതിയുടെ ജയ്‌പാല്‍ഗുരി സര്‍ക്യൂട്ട് ബെഞ്ചിനെ സമീപിച്ചത്.
Also Read : മദ്യലഹരിയില്‍ സെല്‍ഫിയെടുക്കാന്‍ കൂട്ടില്‍ കയറി, യുവാവിനെ കടിച്ചുകൊന്ന് സിംഹം ; തല ഭക്ഷിച്ചെന്ന് ജീവനക്കാർ