ന്യൂഡൽഹി: 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് ആറാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഡല്‍ഹിയിലെ ഏഴ് ലോക്‌സഭ സീറ്റുകളിലാണ് ബിജെപിയുടെയും ആം ആദ്‌മി പാര്‍ട്ടിയുടെയും ശ്രദ്ധ. കേന്ദ്രം ഭരിക്കുന്ന ബിജെപി ഒരു ക്ലീന്‍ സ്വീപ്പ് ലക്ഷ്യമിടുമ്പോള്‍ ആം ആദ്‌മി തങ്ങളുടെ ഡൽഹിയിൽ നിന്നുള്ള ആദ്യ ലോക്‌സഭ എംപിയെ അയക്കാനാകുമെന്നുള്ള പ്രതീക്ഷയിലാണ്.
2014-ലെയും 2019-ലെയും പൊതു തെരഞ്ഞെടുപ്പുകളിൽ ഡല്‍ഹിയിലെ ഏഴ് സീറ്റുകളിലും ബിജെപിയാണ് വിജയിച്ചത്. 2015-ലും 2013-ലും (49 ദിവസത്തേക്ക്) ഭരണകക്ഷിയായിട്ടും എഎപിക്ക് ഒരു സീറ്റ് പോലും നേടാനായിരുന്നില്ല.
ഇത്തവണ എഎപിയും കോൺഗ്രസും ഇന്ത്യ സഖ്യത്തിലെ പങ്കാളികളായി മത്സരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. എഎപി നാല് സീറ്റുകളിലും കോണ്‍ഗ്രസ് മൂന്ന് സീറ്റുകളിലുമാണ് മത്സരിക്കുന്നത്. സീറ്റ് വിഭജനത്തിന്‍റെ ഭാഗമായി ഹരിയാനയിൽ ഒരു സീറ്റിലും ബിജെപി ഭരിക്കുന്ന ഗുജറാത്തിൽ രണ്ട് സീറ്റിലും എഎപി ഇത്തവണ മത്സരിക്കുന്നുണ്ട്. എങ്കിലും എഎപി ഭരിക്കുന്ന പഞ്ചാബിൽ സൗഹൃദ പോരാട്ടമാണ് ഇരു പാർട്ടികളും തെരഞ്ഞെടുത്തത്.
കിഴക്കൻ ഡൽഹി, വെസ്റ്റ് ഡൽഹി, സൗത്ത് ഡൽഹി, ന്യൂഡൽഹി എന്നിവിടങ്ങളില്‍ എഎപിയും വടക്കുകിഴക്കൻ ഡൽഹി, വടക്കുപടിഞ്ഞാറൻ ഡൽഹി, ചാന്ദ്‌നി ചൗക്ക് എന്നിവിടങ്ങളില്‍ കോൺഗ്രസും സ്ഥാനാർഥികളെ നിർത്തി. കിഴക്കൻ ഡൽഹിയിൽ കുൽദീപ് കുമാർ, ദക്ഷിണ ഡൽഹിയിൽ സാഹിറാം പെഹൽവാൻ, പശ്ചിമ ഡൽഹിയിൽ മഹാബൽ മിശ്ര, ന്യൂഡൽഹിയിൽ സോമനാഥ് ഭാരതി എന്നിവരാണ് എഎപി സ്ഥാനാർഥികൾ. വടക്ക്-പടിഞ്ഞാറൻ ഡൽഹിയിൽ ഉദിത് രാജ് (സംവരണ സീറ്റ്), ചാന്ദ്‌നി ചൗക്കിൽ ജയ് പ്രകാശ് അഗർവാള്‍, വടക്ക്-കിഴക്കൻ ഡൽഹിയിൽ ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്‍റ് കനയ്യ കുമാര്‍ എന്നിവര്‍ കോൺഗ്രസിന്‍റെ സ്ഥാനാര്‍ഥികളാണ്.
ആറാം ഘട്ടത്തില്‍ വിധിയെഴുതുന്ന ഡല്‍ഹിയിലെ മണ്ഡലങ്ങള്‍ ഇവ
മണ്ഡലങ്ങള്‍ | സ്ഥാനാര്‍ത്ഥികള്‍ | നിലവിലെ എംപി | ||
1. | ചാന്ദ്നിചൗക്ക് | പ്രവീണ്‍ ഖണ്ഡേല്‍വാള്‍(ബിജെപി) ജയപ്രകാശ് അഗര്‍വാള്‍(കോണ്‍ഗ്രസ്) | ഡോ.ഹര്‍ഷ് വര്‍ദ്ധന്‍(ബിജെപി) | |
2. | നോര്‍ത്ത് ഈസ്‌റ്റ് ഡല്‍ഹി | മനോജ് തിവാരി(ബിജെപി) കനയ്യകുമാര്‍(കോണ്‍ഗ്രസ്) | മനോജ് തിവാരി(ബിജെപി) | |
3. | ഈസ്‌റ്റ് ഡല്‍ഹി | കുല്‍ദീപ് കുമാര്‍(എഎപി) ഹര്‍ഷ് മല്‍ഹോത്ര(ബിജെപി) | ഗൗതം ഗംഭീര്‍ (ബിജെപി) | |
4. | ന്യൂഡല്‍ഹി | ബാന്‍സുരി സ്വരാജ്(ബിജെപി) സോമനാഥ് ഭാരതി(എഎപി) രാജ്‌കുമാര്‍ ആനന്ദ്(ബിഎസ്‌പി) | മീനാക്ഷി ലേഖി (ബിജെപി) | |
5. | നോര്‍ത്ത് വെസ്‌റ്റ് ഡല്‍ഹി | യോഗീന്ദര്‍ ചന്ദോലിയ(ബിജെപി) ഉദിത് രാജ് (കോണ്‍ഗ്രസ്) | ഹന്‍സ് രാജ് ഹന്‍സ് (ബിജെപി) | |
6. | വെസ്‌റ്റ് ഡല്‍ഹി | കമല്‍ജീത്ത് ശെഹ്റാവത്ത്(ബിജെപി) മഹാബല്‍മിശ്ര(എഎപി) | പര്‍വേഷ് സാഹിബ് സിങ് വര്‍മ്മ(ബിജെപി) | |
7. | സൗത്ത് ഡല്‍ഹി | രണ്‍വീര്‍ സിങ്ങ് ബിധുരി(ബിജെപി) സഹി റാം പഹല്‍വാന്‍(എഎപി) | രമേഷ് ബിധുരി(ബിജെപി) |
2019 ലെ തെരഞ്ഞെടുപ്പ് തൂത്തുവാരിയ ബിജെപി, ഇത്തവണ ഡൽഹിയിലെ ഏഴ് എംപിമാരിൽ ആറ് പേരെയും ഒഴിവാക്കി. വടക്കുകിഴക്കൻ ഡൽഹിയിലെ സിറ്റിങ് എംപിയും നടനുമായ മനോജ് തിവാരി മാത്രമാണ് വീണ്ടും മത്സരിക്കുന്നത്.
ചാന്ദ്‌നി ചൗക്കിൽ പ്രവീൺ ഖണ്ഡേൽവാൾ, കിഴക്കൻ ഡൽഹിയിൽ ഹർഷ് ദീപ് മൽഹോത്ര, വടക്ക്-പടിഞ്ഞാറൻ ഡൽഹിയിൽ യോഗേന്ദർ ചന്ദോലിയ, ദക്ഷിണ ഡൽഹിയിൽ നിന്ന് രാംവീർ സിങ് ഭിദുരി, പശ്ചിമ ഡൽഹിയിൽ നിന്ന് കമൽജീത് സിങ് സെഹ്‌രാവത്, ന്യൂഡൽഹിയിൽ അന്തരിച്ച മുതിർന്ന ബിജെപി നേതാവ് സുഷമ സ്വരാജിന്‍റെ മകൾ ബൻസുരി സ്വരാജ്. എന്നിവരാണ് ബിജെപിയുടെ പുതിയ സ്ഥാനാർഥി പട്ടികയിലെ ആറ് പേര്‍.
ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എഎപിക്ക് ഏറ്റ കനത്ത തിരിച്ചടി ആയിരുന്നു ഡൽഹി മദ്യ നയ അഴിമതി കേസുമായി ബന്ധപ്പെട്ട കെജ്‌രിവാളിന്‍റെ അറസ്റ്റ്. സഞ്ജയ് സിങ്, മനീഷ് സിസോദിയ, സത്യേന്ദർ ജെയിൻ തുടങ്ങിയ നേതാക്കളും അഴിമതി ആരോപണങ്ങളിൽ ഇപ്പോള്‍ ജയിലിലാണ്. മദ്യനയ അഴിമതിക്കേസിൽ കെജ്‌രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിൽ ആം ആദ്‌മി പാർട്ടി ആഹ്ലാദിക്കുമ്പോഴും, സംഭവത്തിൽ എഎപിയെ പ്രതിയാക്കി ഇഡി കുറ്റപത്രം സമർപ്പിച്ചത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുന്ന കാര്യമാണ്.
അതേസമയം, ജൂൺ ഒന്നു വരെ കെജ്‌രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടർന്ന് എഎപി ക്യാമ്പ് വലിയ ഉത്സാഹത്തിലാണ്. ഒരു മാസത്തിലേറെയായി തിഹാർ ജയിലിൽ കിടന്ന എഎപി അധ്യക്ഷന്‍ പുറത്തിറങ്ങിയത് ആം ആദ്‌മിയുടെ പ്രചാരണത്തിന് വേഗം കൂട്ടിയിട്ടുണ്ട്. പാർട്ടിയുടെയും സഖ്യകക്ഷിയായ കോൺഗ്രസിന്‍റെയും സ്ഥാനാർഥികൾക്കായി ഡൽഹിയിൽ റോഡ്‌ഷോകൾക്കും പൊതുയോഗങ്ങൾക്കും നേതൃത്വം നല്‍കിയതിന് പുറമേ, ജാർഖണ്ഡ്, മഹാരാഷ്‌ട്ര, പഞ്ചാബ് എന്നിവിടങ്ങളിലും കെജ്‌രിവാൾ റാലികള്‍ നടത്തി.
ആം ആദ്‌മി പാർട്ടിയുടെ പ്രചാരണം കൊഴുത്തുവരവേയാണ് സ്വാതി മലിവാൾ ആക്രമണ കേസ് പുതിയ രാഷ്‌ട്രീയ കോലാഹലങ്ങളുണ്ടാക്കുന്നത്. മുഖ്യമന്ത്രി കെജ്‌രിവാളിന്‍റെ വസതിയിൽ വച്ച് അദ്ദേഹത്തിന്‍റെ മുൻ പിഎ ബിഭവ് കുമാർ ആക്രമിച്ചു എഎപി രാജ്യസഭ എംപി സ്വാതി മലിവാളിന്‍റെ ആരോപണം. എന്നാല്‍ ആരോപണങ്ങളെല്ലാം തള്ളിയ എഎപി, ഇപ്പോള്‍ ഉയര്‍ന്ന ആരോപണം ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമാണ് എന്നാണ് ആരോപിക്കുന്നത്. എങ്കിലും കേസില്‍ ബിഭവ് കുമാര്‍ അറസ്റ്റിലായിട്ടുണ്ട്. അതിനിടെ, മലിവാൾ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘ(എസ്ഐടി)ത്തെയും രൂപീകരിച്ചു.
ഇത്തരം പലവിധ കാരണങ്ങളാല്‍ ദേശീയ തലസ്ഥാനം രാഷ്‌ട്രീയ പ്രക്ഷുബ്‌ധതയില്‍ തിളച്ചു മറിയുമ്പോള്‍ ആ ചൂട് തെരഞ്ഞെടുപ്പിലും ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.