കൊല്ലത്ത് ആശുപത്രി ജീവനക്കാരിക്ക് നേരെ ഭര്‍ത്താവിന്‍റെ ആസിഡ് ആക്രമണം ; യുവതിക്ക് ഗുരുതര പൊള്ളല്‍, അക്രമി പൊലീസ് പിടിയില്‍
കൊല്ലം: ആശുപത്രി ജീവനക്കാരിക്ക് നേരെ ഭര്‍ത്താവിന്‍റെ ആസിഡ് ആക്രമണം. പുനലൂർ താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗം ജീവനക്കാരി നീതുവിന് നേരെയാണ് ഭർത്താവ് വിപിന്‍ ആസിഡ് ഒഴിച്ചത്. ഇന്നലെ ആയിരുന്നു സംഭവം. മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ നീതു പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കൊട്ടാരക്കര വെട്ടിക്കവല കണ്ണങ്കോട് സ്വദേശിയാണ് വിപിന്‍. വിപിനും നീതുവും ആശുപത്രിയുടെ സമീപം സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു. ഇതിനിടെ ഇരുവരും തമ്മില്‍ വാക്ക് തർക്കം ഉണ്ടാവുകയും വിപിൻ കയ്യിൽ കരുതിയിരുന്ന ആസിഡ് നീതുവിന്‍റെ മുഖത്തേക്ക് ഒഴിക്കുകയുമായിരുന്നു. ആക്രമണശേഷം സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ട പ്രതിയെ ഞായറാഴ്‌ച രാത്രിയോടെ പുനലൂർ പൊലീസ് പിടികൂടി.
അതേസമയം നീതുവിന്‍റെ നില ഗുരുതരമായി തുടരുകയാണ്. ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടായില്ലെങ്കിൽ പാരിപ്പള്ളി മെഡിക്കൽ കോളജിൽ നിന്നും നീതുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുമെന്നാണ് ഡോക്‌ടർമാർ നൽകുന്ന സൂചന.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കണ്ണൂര്‍ തളിപ്പറമ്പില്‍ കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം നടന്നിരുന്നു. കൂവോട് സ്വദേശിനി ഷാഹിദയ്‌ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ സര്‍ സയ്യിദ് കോളജ് ലാബ് ജീവനക്കാരന്‍ അഷ്‌കറിനെ പൊലീസ് പിടികൂടിയിരുന്നു. മുന്‍സിഫ് കോടതി ജീവനക്കാരിയാണ് ഷാഹിദ. ആക്രമണത്തില്‍ ഷാഹിദയ്‌ക്കും ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകനും സമീപത്ത് പത്രം വില്‍ക്കുകയായിരുന്ന യുവാവിനും പരിക്കേറ്റിരുന്നു.