Veena George On Kozhikode Nipa Concern നിപ സംശയം; കോഴിക്കോട് ജില്ലയില്‍ ജാഗ്രത നിർദേശം, കൂടുതൽ ഡോക്‌ടർമാരെത്തും, ആരോഗ്യമന്ത്രി ജില്ലയില്‍
![ETV Bharat Kerala Team](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg?imwidth=128)
Published : Sep 12, 2023, 11:47 AM IST
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/12-09-2023/640-480-19490475-thumbnail-16x9-veena-george-on-kozhikode-nipa-concern.jpg)
കോഴിക്കോട് : നിപ സംശയിക്കുന്ന കോഴിക്കോട്ടെ പനി മരണങ്ങളില്‍ (Kozhikode Nipa Suspected) ജില്ല മുഴുവൻ ജാഗ്രത പ്രഖ്യാപിച്ച് മന്ത്രി വീണ ജോർജ് (Health Minister Veena George). കൂടുതൽ ഡോക്‌ടർമാരെ മറ്റ് ജില്ലകളിൽ നിന്ന് കോഴിക്കോട് ജില്ലയില്‍ വിന്യസിയ്ക്കുമെന്നും മന്ത്രി പറഞ്ഞു. പനി ബാധിതരിൽ ഹൈ റിസ്‌ക് രോഗികളെ ഐസൊലേറ്റ് ചെയ്യും. പരിശോധന ഫലം ഇന്ന് വൈകുന്നേരത്തോടെ ലഭിക്കുമെന്നും മന്ത്രി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു (Veena George on Kozhikode Nipa Concern). സമയ നഷ്‌ടം ഒഴിവാക്കാനാണ് നിപയെന്ന് (Nipah) കണക്കിലെടുത്ത് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. മരിച്ചയാളുകളുടെ സമ്പർക്ക പട്ടിക തയ്യാറാക്കും. പ്രാഥമിക പട്ടികയിലുള്ളവരെ നിരീക്ഷണത്തിലാക്കും. രോഗ ബാധിതരെന്ന് സംശയിക്കുന്ന പ്രദേശങ്ങൾ ആരോഗ്യ വകുപ്പിന്‍റെ നിരീക്ഷണത്തിലാണ്. അഞ്ച് പേരുടെ സാമ്പിളുകൾ പരിശോധനയ്‌ക്ക് അയച്ചു. നിലവില്‍ ചികിത്സയിലുള്ള ഒൻപതു വയസുകാരന്‍റെ നില ഗുരുതരമെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ സമാന രീതിയിൽ മരണങ്ങൾ ഉണ്ടായോന്ന് അന്വേഷിക്കാനും മന്ത്രി നിർദേശം നൽകി. നിപ ബാധയെന്ന് സംശയിക്കുന്ന രണ്ട് മരണങ്ങളാണ് കോഴിക്കോട് സംഭവിച്ചത്. രോഗം സംശയിക്കുന്ന ആദ്യത്തെയാൾ മരിച്ചത് ഓഗസ്റ്റ് 30നാണ്. ഇയാൾ ചികിത്സയിലിരിക്കെ ഇതേ ആശുപത്രിയിൽ എത്തിയ ആളാണ് പിന്നീട് മരിച്ചത്. നിലവിൽ ഭയപ്പെടാനുള്ള സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുമ്പോഴും അതീവ ജാഗ്രത നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.