വടക്കുംനാഥന് മുന്നിൽ ഉപചാരം ചൊല്ലി പിരിഞ്ഞ് ഭഗവതിമാർ; തൃശൂർ പൂരത്തിന് സമാപനമായി, ഇനി അടുത്ത വരവിനായി ഒരു വർഷത്തെ കാത്തിരിപ്പ്

By

Published : May 1, 2023, 6:27 PM IST

thumbnail

തൃശൂർ: തിരുവമ്പാടി- പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ ഈ വർഷത്തെ തൃശൂർ പൂരത്തിന് സമാപനമായി. അടുത്ത മേടത്തിലെ ഒത്തു ചേരലിനായുള്ള കാത്തിരിപ്പാണ് ഇനി. രാവിലെ വടക്കുംനാഥ സന്നിധിയിലേക്ക് തിരുവമ്പാടി- പാറമേക്കാവ് ഭഗവതിമാർ എഴുന്നള്ളിയെത്തി.

മണികണ്‌ഠനാൽ പരിസരത്ത് നിന്നായിരുന്നു പാറമേക്കാവിന്‍റെ എഴുന്നള്ളത്ത്. കൊമ്പൻ എറണാകുളം ശിവകുമാറാണ് തിടമ്പേറ്റിയത്. നായ്‌ക്കനാലിൽ നിന്നും തിരുവമ്പാടി ചന്ദ്രശേഖരന്‍റെ ശിരസിലേറി തിരുവമ്പാടി ഭഗവതിയും വടക്കുംനാഥനിലേക്ക് എത്തി. 15 ആനകൾ വീതം പാണ്ടി മേളത്തിന്‍റെ അകമ്പടിയോടെ അണിനിരന്നു. 

തുടർന്ന് ശ്രീ മൂല സ്ഥാനത്ത് സംഗമം. പകൽ വെടിക്കെട്ടിന് ശേഷം തിടമ്പേറ്റിയ ഗജ വീരൻമാർ മുഖാമുഖം നിന്നു. അടുത്ത മേട മാസത്തിലെ പൂരത്തിന് കാണാം എന്ന വാക്കു നൽകി ഗജരാജൻമാർ തുമ്പിക്കൈ ഉയർത്തി ഉപചാരം ചൊല്ലി പിരിഞ്ഞു. 

also read: വാനിൽ വർണവിസ്‌മയം തീർത്ത് തൃശൂർ പൂരം വെടിക്കെട്ട് ; ആർപ്പുവിളിച്ച് കരിമരുന്ന് പ്രേമികൾ

ഇനി കാത്തിരിപ്പാണ്. അടുത്ത വർഷം ഏപ്രിൽ 19നാണ് പൂരം. 36 മണിക്കൂർ നേരത്തേക്കുള്ള വിസ്‌മയ വിരുന്നിനുള്ള ഒരുക്കം ഇന്ന് തുടങ്ങുകയായി. അതുവരെ ആരവങ്ങളൊഴിഞ്ഞ വടക്കുംനാഥന്‍റെ തിരുമുറ്റം കാത്തിരിക്കും... വർണ - നാദ സംഗമങ്ങളുടെ ദേവഭൂമിയായി മാറാൻ.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.