Governor On Kalamassery Blast : 'കളമശ്ശേരി സ്ഫോടനം മനുഷ്യത്വത്തിന് നിരക്കാത്ത കുറ്റകൃത്യം'; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
Published : Oct 29, 2023, 8:30 PM IST
|Updated : Oct 30, 2023, 11:10 PM IST
തിരുവനന്തപുരം : കളമശ്ശേരി സ്ഫോടനം സമാധാന അന്തരീക്ഷം തകർത്തുവെന്നും ഭീകര ബന്ധമുണ്ടോ എന്നത് തനിക്ക് പറയാൻ കഴിയില്ലന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Governor On Kalamassery Blast). സ്ഫോടനം നടന്ന കളമശ്ശേരിയിലേക്ക് പോകുന്നതിനിടെയാണ് ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചത്. മനുഷ്യത്വത്തിന് നിരക്കാത്ത കുറ്റകൃത്യമാണെന്നും നടന്നത് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത കാര്യമാണെന്നും ഹൃദയഭേദകമായ സാഹചര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം സ്‌ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റ് രണ്ട് പേർ മരിച്ചു. സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ പരിക്കേറ്റവരെ ആരോഗ്യമന്ത്രി വീണ ജോർജ്, മന്ത്രിമാരായ വിഎൻ വാസവൻ, ആന്‍റണി രാജു, കെ രാജൻ, വി അബ്‌ദുറഹ്‌മാൻ എന്നിവർ സന്ദർശിച്ചിരുന്നു (Ministers visited the injured). പരിക്കേറ്റവർ കളമശ്ശേരി മെഡിക്കല്‍ കോളജ്, ആസ്‌റ്റർ മെഡിസിറ്റി, സൺറൈസ്, രാജഗിരി എന്നീ ആശുപത്രികളിൽ ചികിത്സയിലാണ്. സ്‌ഫോടനത്തിൽ ആകെ ചികിത്സ തേടിയത് 52 പേരെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു. കൺവെൻഷൻ സെന്‍ററില്‍ പ്രാർഥന തുടങ്ങി മിനിട്ടുകൾക്കുള്ളിലാണ് സ്ഫോടനമുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ കൺവെൻഷൻ സെന്‍ററില്‍ രണ്ടായിരത്തോളം പേരായിരുന്നു പങ്കെടുത്തത്.