നിര്‍മ്മാണ നിയന്ത്രണവും ടൂറിസ നിരോധനവും ; ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളില്‍ പ്രതിഷേധം കനക്കുന്നു

By

Published : Aug 8, 2023, 10:39 AM IST

thumbnail

ഇടുക്കി:ചിന്നക്കനാല്‍ ശാന്തന്‍പാറ മേഖലകളില്‍ നിര്‍മ്മാണ നിയന്ത്രണവും ടൂറിസ നിരോധനവും ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധം. ജനവാസ മേഖലകളെ കാടാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നിലവില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന വിദഗ്‌ധ സമിതിയുടെ നീക്കമെന്നാണ് പ്രദേശവാസികളുടെ ആരോപണം. ഇതിനെതിരെ ബഹുജനപ്രക്ഷോഭങ്ങള്‍ ഉള്‍പ്പടെ നാട്ടുകാര്‍ സംഘടിപ്പിച്ചിരുന്നു. ജില്ലയിലെ ജനവാസ മേഖലകള്‍ വനമേഖലയാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന ആരോപണങ്ങള്‍ നിലനില്‍ക്കെയായിരുന്നു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആനയറങ്കലില്‍ ബോട്ടിങ്ങും നിര്‍ത്തിവയ്‌ക്കാനുമുള്ള കോടതി ഉത്തരവുണ്ടായത്. അരിക്കൊമ്പന്‍ വിഷയത്തില്‍ ഹൈക്കോടതി നിയമിച്ച വിദഗ്‌ധ സമിതിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഈ നടപടി. ജനവാസ മേഖലയെ വനമാക്കി മാറ്റുന്നതിനുള്ള ശ്രമത്തിന്‍റെ ഭാഗമായി ഘട്ടം ഘട്ടമായി ഇവിടെ കരിനിയമങ്ങള്‍ നടപ്പിലാക്കുകയാണെന്ന ആരോപണം സര്‍വകക്ഷി യോഗത്തില്‍ ഉയര്‍ന്നു. യോഗത്തില്‍ രൂപം നല്‍കിയ ആക്ഷന്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ ഇന്നലെയും (ഓഗസ്റ്റ് 07) പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അതേസമയം, കാട്ടാന സാന്നിധ്യമുള്ള മാട്ടുപ്പെട്ടി, തേക്കടി എന്നിവിടങ്ങളില്‍ ബോട്ടിങ്ങ് നടത്തുന്നതിന് എതിര്‍പ്പില്ലാത്ത വനംവകുപ്പ് ആനയിറങ്കലില്‍ വിരുദ്ധ നിലപാട് സ്വീകരിച്ചതിലും സര്‍വകക്ഷിയോഗം നീരസം അറിയിച്ചിരുന്നു. 2019 ജൂലൈയില്‍ ആനയിറങ്കല്‍ ജലാശയവും ചുറ്റുമുള്ള പ്രദേശങ്ങളും ഉള്‍പ്പെടുത്തി ഒരു ദേശീയോദ്യാനം സ്ഥാപിക്കുന്നതിന് വനം വകുപ്പ് സര്‍ക്കാരിന് നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. 28 മുതല്‍ 32 കാട്ടാനകളുള്ള മേഖലയില്‍ മനുഷ്യ - കാട്ടാന സംഘര്‍ഷം വ്യാപകമാണെന്നും ഇത് പരിഹരിക്കാന്‍ 1252 ഹെക്ടര്‍ സ്ഥലത്ത് പുതിയ ദേശീയോദ്യാനം കൊണ്ടുവരണമെന്നുമായിരുന്നു വനം വകുപ്പിന്‍റെ നിര്‍ദേശം. സര്‍ക്കാര്‍ വനം വകുപ്പ് നിര്‍ദേശം തള്ളിയെങ്കിലും ഈ പദ്ധതി വീണ്ടും ഉയര്‍ത്തിക്കൊണ്ട് വരാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ബോട്ടിങ് നിരോധിച്ചതെന്നും ആരോപണമുണ്ട്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.