പാലാ കൊട്ടാരമറ്റം കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിന് ബോംബ് ഭീഷണി; കത്തുകള്‍ പൊലീസിന് കൈമാറി
കോട്ടയം: പാലാ കൊട്ടാരമറ്റം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് ബോംബ് ഭീഷണി. ശനിയാഴ്‌ച രാവിലെയാണ് കോട്ടയത്തെ സ്റ്റേഷൻ മാസ്റ്റർ ഓഫിസിൽ ഭീഷണി സന്ദേശം അടങ്ങിയ കത്ത് ലഭിച്ചത്. സ്റ്റാൻഡിൽ രണ്ട് മൂന്ന് ഇടങ്ങളില്‍ ബോംബ് വയ്ക്കുമെന്ന് ഭീഷണി കത്തിൽ പറയുന്നു.
ഭീഷണി കത്ത് ലഭിച്ചതിനെ തുടർന്ന്, വിവരം അറിഞ്ഞ അധികൃതർ കത്ത് കോട്ടയം വെസ്റ്റ് പൊലീസിനു കൈമാറി. കത്ത് എത്തിച്ചതിനു പിന്നാലെ ജീവനക്കാർ അടക്കം പരിഭ്രാന്തരായി മാറി. ആദ്യത്തെ കത്ത് കണ്ടെത്തി നിമിഷങ്ങൾക്കക്കം മറ്റൊരു കത്ത് കൂടി കണ്ടെത്തിയിട്ടുണ്ട്. ഈ രണ്ടു കത്തുകളും പൊലീസിനു കൈമാറി.
രണ്ടിലും പാല കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ബോംബ് വച്ച് തകർക്കുമെന്ന ഭീഷണിയാണ് ഉള്ളത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ സ്വീകരണത്തിനായി കൊട്ടാരമറ്റം മുനിസിപ്പിൽ ബസ് സ്റ്റാൻഡിലാണ് വേദിയൊരുക്കിയിരിക്കുന്നത്. ഇന്ന് ജാഥ പാലായിൽ എത്തിച്ചേരും.
ബസ് സ്റ്റാൻഡ് സ്വീകരണ സമ്മേളനത്തിന് വിട്ടുകൊടുത്തതിനെ എതിർത്ത് അഭിഭാഷകനായ ചന്ദ്രചൂഡൻ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി ഇത് തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബോംബ് ഭീഷണിയുണ്ടായിരിക്കുന്നത്.