ETV Bharat / state

കണ്ണീര്‍ തോരാതെ പുത്തുമല; ദുരന്തത്തിന് ഇന്ന് മൂന്ന് വയസ്, അഞ്ച് പേര്‍ ഇന്നും കാണാമറയത്ത്

author img

By

Published : Aug 8, 2022, 1:15 PM IST

പുത്തുമല  വയനാട് പുത്തുമല ദുരന്തം  Wayanad puthumala disaster  wayanad  wayanad rain disaster  വയനാട് വാര്‍ത്തകള്‍  ജില്ലാ വാര്‍ത്തകള്‍  പ്രാദേശിക വാര്‍ത്തകള്‍  മഴക്കൊടുതി  മഴ വാര്‍ത്ത  rain news  പുത്തുമല ദുരന്തത്തിന് മൂന്ന് വയസ്സ്
പുത്തുമല ദുരന്തത്തിന് മൂന്ന് വയസ്

വയനാട് പുത്തുമലയില്‍ മലവെള്ളം കുത്തിയൊഴുകി എത്തിയപ്പോള്‍ ഉറക്കത്തില്‍ ജീവന്‍ നഷ്‌ടമായത് 17 പേര്‍ക്ക്. ഇനിയുമൊരു ദുരന്തം കൂടി താങ്ങാന്‍ പുത്തുമലക്കാവില്ല.

വയനാട്: 2019 ഓഗസ്റ്റ് എട്ടിന് രാത്രിയാണ് പുത്തുമലയ്ക്ക് മുകളില്‍ ആ ദുരന്തം പെയ്തിറങ്ങിയത്. പതിനേഴ്‌ പേരുടെ ജീവനെടുത്ത പുത്തുമല ദുരന്തത്തിന് ഇന്ന് മൂന്ന് വയസ്. ആര്‍ത്തുല്ലസിച്ച് പെയ്ത മഴയില്‍ ഉരുള്‍പൊട്ടി ഒഴുകിയെത്തിയ മണ്ണും പാറക്കൂട്ടങ്ങളും വെള്ളവും മേപ്പാടി പച്ചക്കാട് താഴ്‌വാരത്തെ പുത്തുമലയെ അപ്പാടെ തകര്‍ത്തു.

പുത്തുമല ദുരന്തത്തിന് മൂന്ന് വയസ്

ഓടി രക്ഷപ്പെടാന്‍ പോലും കഴിയാത്ത നിസഹായരായ ജനങ്ങള്‍. എന്ത് സംഭവിക്കുന്നുവെന്നു പോലും മനസിലാവാത്ത പിഞ്ചു ബാല്യങ്ങള്‍. ഒറ്റ നിമിഷമെന്ന പോലെ ഒഴുകിയെത്തിയ ആ ദുരന്തം എല്ലാം തകര്‍ത്തെറിഞ്ഞ് കടന്നു പോയി. ദുരന്തത്തില്‍ പെട്ട് മേഖലയിലെ 58 വീടുകള്‍ പൂര്‍ണമായും 22 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

ദുരന്ത ശേഷം നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ 12 പേരുടെ മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ നിന്നും കണ്ടെത്തി. എന്നാല്‍ ദുരന്തത്തില്‍ കാണാതായ അഞ്ചു പേര്‍ എവിടെയെന്നത് വയനാടിന്‍റെ നെഞ്ചില്‍ നിന്നുയരുന്ന നൊമ്പരമേറിയ ചോദ്യമായി ഇന്നും അവശേഷിക്കുകയാണ്. ദുരന്ത പ്രതികരണ സേനാംഗങ്ങളും നാട്ടുകാരുമടക്കം ദിവസങ്ങളോളം തെരച്ചില്‍ നടത്തിയിട്ടും അഞ്ച് പേര്‍ പുത്തുമലയിലെ മണ്ണറകള്‍ക്കുള്ളിലെവിടെയോ പുതഞ്ഞ് കിടപ്പുണ്ട്.

പാഞ്ഞെത്തിയ ദുരന്തത്തില്‍ മേഖലയിലെ ഏക്കര്‍ കണക്കിന് കൃഷിയിടത്തോടൊപ്പം അനേകം പേരുടെ സ്വപ്‌നങ്ങളും കുത്തൊഴുക്കില്‍പ്പെട്ട് മണ്ണിനടിയിലായി. താഴ്‌വാരത്തെ ആരാധനാലയങ്ങള്‍, ക്വാര്‍ട്ടേഴ്‌സുകള്‍, വാഹനങ്ങള്‍, എസ്റ്റേറ്റ് പാടി, കാന്‍റീൻ, പോസ്റ്റ് ഓഫിസ് തുടങ്ങി എല്ലാം ഇപ്പോള്‍ ഓര്‍മകള്‍ മാത്രം. ദുരന്തത്തില്‍പ്പെട്ട് അനാഥരായ ബാല്യങ്ങളും മക്കള്‍ നഷ്ടപ്പെട്ട മാതാപിതാക്കളും ഇന്നും പുത്തുമലയുള്ള ഒരിക്കലും മറാക്കാനാവാത്ത നൊമ്പരങ്ങളാണ്.

പുത്തുമലയുടെ കണ്ണീര്‍ ഇനിയും തോര്‍ന്നിട്ടില്ല. എന്നാല്‍ പുത്തുമലയില്‍ ഇന്നും അവശേഷിക്കുന്ന ചില ജീവിതങ്ങളുണ്ട്. ഈ പെരുമഴക്കാലം അവരെ ഭയപ്പെടുത്തുന്നുമുണ്ട്. ദുരന്തത്തില്‍പ്പെട്ട നിരവധി പേരെ മറ്റിടങ്ങളിലേക്ക് പുനരധിവസിപ്പിച്ചു. എന്നാലും ഉറ്റവര്‍ക്കൊപ്പം ജീവിച്ചിരുന്ന ആ സന്തോഷ നിമിഷങ്ങള്‍ ഇനിയൊരിക്കലും ആര്‍ക്കും അവര്‍ക്ക് തിരികെ നല്‍കാനാവില്ല. എന്നാലും അവരുടെയെല്ലാം ഓര്‍മകള്‍ ഉറങ്ങുന്ന പുത്തുമല ദുരന്ത ഭൂമിയായി ഇന്നും അവശേഷിക്കുകയാണ്.

also read: കോട്ടയത്ത് വന്‍ മഴക്കെടുതി; വൈക്കം മേഖലയില്‍ മത്സ്യകൃഷി നശിച്ചു, കര്‍ഷകര്‍ ദുരിതത്തില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.