ETV Bharat / state

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; മദ്രസ അധ്യാപകന് 53 വർഷം കഠിന തടവ് വിധിച്ച് കോടതി

author img

By

Published : Mar 10, 2023, 11:04 PM IST

Pocso court issues 53 year imprisonment  imprisonment for Madrasa teacher  Madrasa teacher  Pocso Fasttrack court  പ്രായപൂർത്തിയാകാത്ത ആൺകുട്ടി  ആൺകുട്ടിയെ പീഡിപ്പിച്ചു  മദ്രസ അധ്യാപകന് 53 വർഷം കഠിന തടവ്  കഠിന തടവ് വിധിച്ച് കോടതി  പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച സംഭവത്തില്‍  മദ്രസ അധ്യാപകന്‍  പോക്സോ കോടതി  തൃശൂര്‍
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; മദ്രസ അധ്യാപകന് 53 വർഷം കഠിന തടവ്

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച സംഭവത്തില്‍ മദ്രസ അധ്യാപകന് 53 വർഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ച് ഫാസ്‌റ്റ്‌ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി

തൃശൂര്‍: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച മദ്രസ അധ്യാപകന് 53 വർഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പാലക്കാട് ഒറ്റപ്പാലം മുള്ളൂർ സ്വദേശി സിദ്ധിക്ക് (43) ബാഖവിയേയാണ് കോടതി ശിക്ഷിച്ചത്. കുന്നംകുളം ഫാസ്‌റ്റ്‌ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയുടെതാണ് ശിക്ഷാവിധി.

സംഭവം ഇങ്ങനെ: 2019 ജനുവരി മുതലാണ് പഴുന്നാനയിലും, പന്നിത്തടത്തെ മദ്രസയിലും വച്ച് ഇയാൾ തുടർച്ചയായി പലതവണ കുട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചത്. പീഡനത്തിനിരയായ കുട്ടി സ്‌കൂളിൽ ക്ലാസ് സമയത്ത് ഉറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട അധ്യാപകർ കാര്യങ്ങൾ തിരക്കിയപ്പോഴാണ് കുട്ടി വിവരങ്ങള്‍ തുറന്നുപറയുന്നത്. രാത്രി വളരെ വൈകിയ സമയങ്ങളിൽ പോലും അധ്യാപകന്‍ പീഡിപ്പിച്ചിരുന്നതായി കുട്ടി സ്‌കൂള്‍ അധ്യാപകരോട് വെളിപ്പെടുത്തി. തുടർന്ന് അധ്യാപകർ ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചതോടെ കുട്ടിയും മാതാപിതാക്കളും ചേർന്ന് കുന്നംകുളം പൊലീസില്‍ പരാതി നൽകുകയായിരുന്നു.

ഇതോടെയാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്. കേസില്‍ 21 സാക്ഷികളെ വിസ്‌തരിക്കുകയും 32 രേഖകളും തൊണ്ടിമുതലുകളും ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്‌തു. ഇതിനിടെ രണ്ടാം സാക്ഷി കൂറുമാറുകയും പ്രതിഭാഗം കേസ് അട്ടിമറിക്കുന്നതിനായി ഹാജരാക്കിയ സാക്ഷികളെയും നിരാകരിച്ചാണ് കോടതി വിധിന്യായം പുറപ്പെടുവിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ് ബിനോയിയും പ്രോസിക്യൂഷന് സഹായിക്കുന്നതിന് വേണ്ടി അഡ്വ.അമൃതയും ഹാജരായി. അതേസമയം കുന്നംകുളം പൊലീസ് സ്‌റ്റേഷൻ ഇൻസ്പെക്‌ടറായിരുന്ന കെ.ജി സുരേഷാണ് കേസ് രജിസ്‌റ്റർ ചെയ്‌ത്‌ അന്വേഷണം നടത്തി പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. മാത്രമല്ല പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി കുന്നംകുളം പോലീസ് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസര്‍ സുജിത്ത് കാട്ടിക്കുളവും പ്രവർത്തിച്ചിരുന്നു.

ഒരേ കോടതി, ഒരേ അഭിഭാഷകന്‍, എന്നാല്‍ പ്രതി വേറെ : ഇക്കഴിഞ്ഞ ഫെബ്രുവരി 28 ന് തൃശൂര്‍ ജില്ലയില്‍ തന്നെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 67 വർഷം കഠിന തടവും 80,000 രൂപ പിഴയും കോടതി വിധിച്ചിരുന്നു. കുന്നംകുളം ഫാസ്‌റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി തന്നെയാണ് പ്രതിയായ പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി റഷീദിന്(49) ശിക്ഷ വിധിച്ചത്. 2020 ഓഗസ്‌റ്റ് 25ന് വൈകിട്ട് നാല് മണിയോടെയാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. പരീക്ഷയുമായി ബന്ധപ്പെട്ട സംശയം ചോദിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രതി മദ്രസയിലെ മുറിയിൽ വച്ച് പീഡനത്തിനിരയാക്കുകയായിരുന്നു.

ഗുരുവില്‍ നിന്നും ഇത് ശരിയോ?: തുടര്‍ന്ന് പീഡനവിവരം കുട്ടി മാതാപിതാക്കളോട് വെളിപ്പെടുത്തിയതിന് പിന്നാലെ ബന്ധുക്കള്‍ പാവറട്ടി പൊലീസ് സ്‌റ്റേഷനിൽ പരാതി നല്‍കുകയായിരുന്നു. വിദ്യാലയങ്ങളിലും, മതപഠന കേന്ദ്രങ്ങളിലും കുട്ടികളുടെ രക്ഷകർത്താവായി പ്രവർത്തിക്കേണ്ടവരില്‍ നിന്നുണ്ടാകുന്ന ഇത്തരത്തിലുള്ള പ്രവർത്തികൾ സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ചോദ്യം ചെയ്യപ്പെടേണ്ടതുമാണെന്നും വിധിന്യായത്തിനിടെ കോടതി ചൂണ്ടിക്കാണിച്ചിരുന്നു. അധ്യാപകരുടെ ഭാഗത്തുണ്ടായ വീഴ്‌ചകൾക്കും മോശം പ്രവർത്തികൾക്കുള്ള ശക്തമായിട്ടുള്ള താക്കീതും മുന്നറിയിപ്പുമാണ് വിധിന്യായമെന്ന് കോടതി കൂട്ടിച്ചേര്‍ത്തിരുന്നു.

ഈ കേസിലും പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ എസ്‌ ബിനോയി തന്നെയാണ് ഹാജരായിരുന്നത്. കേസില്‍ 20 സാക്ഷികളെ വിസ്‌തരിക്കുകയും 30 രേഖകളും തൊണ്ടിമുതലും ഹാജരാക്കുകയും ചെയ്‌തിരുന്നു. മാത്രമല്ല ശാസ്‌ത്രീയമായ തെളിവുകളും പ്രോസിക്യൂഷന്‍ നിരത്തിരുന്നു. അതേസമയം പാവറട്ടി പൊലീസ് സ്‌റ്റേഷൻ ഇൻസ്പെക്‌ടറായ എം.കെ രമേശിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നിരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.