തൃശൂർ : വരവൂർ എന്ന ഗ്രാമത്തിന് ഒരു വാട്ട്‌സ് ആപ്പ് കൂട്ടായ്മ ഉണ്ട്. 'നമ്മന്‍റെ സ്വന്തം വരവൂർ' എന്നാണ് പേര്. ദിവസങ്ങൾക്ക് മുമ്പ്, വരവൂരിൽ ക്യാന്‍സര്‍ ബാധിതയായ ഹിബ എന്ന കുട്ടി ചികിത്സയിലിരിക്കെ ഓക്‌സിജൻ ലഭിക്കാതെ മരിച്ചിരുന്നു.
കൊവിഡ് ആയതിനാൽ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ സാധിച്ചില്ല. പകരം ഡോക്ടർ നിർദേശിച്ചത് ഓക്‌സിജന്‍ കോൺസന്‍ട്രേറ്റർ ഉപയോഗിക്കാനായിരുന്നു. എന്നാൽ ഇതിനായി നിരവധി സ്ഥലങ്ങളിൽ അന്വേഷിച്ചെങ്കിലും ലഭിക്കാത്തതിനെ തുടർന്ന് കുട്ടി മരിച്ചു.
ALSO READ: അപൂര്‍വമായ ഒരു രക്തദാന ക്യാമ്പ് ; കണ്ണ് തള്ളി ഭക്ഷണപ്രിയര്‍
ഇതിന് പിന്നാലെയാണ് വാട്ട്‌സ് ആപ്പ് കൂട്ടായ്മയിലെ സുഹൃത്തുക്കൾ സഹായവുമായി എത്തിയത്. ഇനി ആരും ഓക്‌സിജന്‍ ലഭിക്കാതെ മരിക്കരുതെന്ന ലക്ഷ്യത്തോടെ, 50,000 രൂപയോളം വിലവരുന്ന കോൺസന്‍ട്രേറ്റർ ഗ്രൂപ്പിലെ അംഗങ്ങൾ ചേർന്നുവാങ്ങി നാടിനായി സമർപ്പിച്ചു.
മരിച്ച ഹിബയുടെ പിതാവ് റസാക്ക്, കൂട്ടായ്മ അംഗങ്ങളായ അലി സി, ദിലീപ് എന്നിവരിൽ നിന്നും ഓക്‌സിജന്‍ കോൺസന്‍ട്രേറ്റർ ഏറ്റുവാങ്ങി. ചടങ്ങിൽ മുരളീധരൻ ടി,ഗ്രൂപ്പ് അഡ്‌മിന്‍ സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.