തൃശൂർ: വേലൂരില്‍ 64കാരനെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. കിരാലൂര്‍ കുരിശുപള്ളിയ്ക്ക് സമീപം ചിറ്റിലപ്പിള്ളി വീട്ടില്‍ ഫ്രാന്‍സിസിനെ ആണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം.
സഹകരണ ബാങ്കിന്‍റെ ജപ്‌തി ഭീഷണിയെ തുടർന്നാണ് ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്‍റെ ആരോപണം. കോൺഗ്രസ് ഭരിക്കുന്ന വേലൂർ സർവീസ് സഹകരണ ബാങ്ക് അധികൃതർ അമ്മയെ ജോലി സ്ഥലത്തുവച്ച് ഭീഷണിപ്പെടുത്തിയെന്ന് മകന്‍ കിന്‍റോ പറയുന്നു. വീട് പണിക്കാണ് വായ്‌പ എടുത്തത്. ഫ്രാന്‍സിസിന്‍റെ മകളുടെ വിവാഹാവശ്യത്തിനായി ലോണ്‍ 2018ൽ പുതുക്കിയിരുന്നു. മൂന്ന് ലക്ഷം രൂപയാണ് വായ്‌പ എടുത്തത്. പലിശയടക്കം ഇത് ആറ് ലക്ഷമായി.
വായ്‌പ തിരിച്ചടവിന് ഭീഷണി ഉണ്ടായിട്ടില്ലെന്ന് വേലൂർ സർവീസ് സഹകരണ ബാങ്ക് അറിയിച്ചു. ബാങ്കുമായി നല്ല ബന്ധമാണ് ഫ്രാൻസിസ് പുലർത്തിയിരുന്നത്. പണം തിരിച്ചടയ്ക്കുന്നതിൽ വീഴ്‌ച വന്നിട്ടുണ്ട്. കുടിശികയെക്കുറിച്ച് അറിയിപ്പ് നല്‍കിയിരുന്നു അല്ലാതെ ബാങ്ക് ഒരു തരത്തിലുള്ള സമ്മർദവും ചെലുത്തിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
ശ്രദ്ധിക്കൂ... ആത്‌മഹത്യ ഒരു പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. ഹെല്‍പ് ലൈന്‍ നമ്പര്‍: 9152987821