തിരുവനന്തപുരം : മൃഗശാലയിൽ സന്ദർശകർക്ക് കൗതുക കാഴ്‌ച ഒരുക്കാൻ പുതിയ അതിഥികൾ ഉടൻ എത്തും. സീബ്ര, ജാഗ്വാർ എന്നിവയെയാണ് തലസ്ഥാനത്തെത്തിക്കുന്നത് (Zebra And Jaguar In Thiruvananthapuram Zoo). ഡിസംബറിലോ അടുത്ത വർഷം ആദ്യം ജനുവരിയിലോ പുതിയ അതിഥികളെ എത്തിക്കാൻ ആണ് ശ്രമം. മൃഗങ്ങളെ തലസ്ഥാനത്ത് എത്തിക്കുന്നതിനായുള്ള നടപടിക്രമങ്ങൾ അവസാനഘട്ടത്തിൽ ആണെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തിനകത്തു നിന്നുള്ള മൃഗശാലയിൽ നിന്നാകും പുതിയ അതിഥികളെ എത്തിക്കുക.
എന്നാൽ ഏത് മൃശാലയിൽ നിന്നാണ് മൃഗങ്ങളെ എത്തിക്കുന്നത് എന്ന കാര്യത്തിലും പുതുതായി എത്തിക്കുന്ന മൃഗങ്ങൾക്ക് പകരമായി തിരുവനന്തപുരം മൃഗശാല (Thiruvananthapuram zoo) എന്തൊക്കെ നൽകുമെന്ന കാര്യത്തിലും ധാരണയായിട്ടില്ല. മൃഗങ്ങളുടെ കൈമാറ്റ വ്യവസ്ഥ അനുസരിച്ചാണ് പുതിയ മൃഗങ്ങളെ തലസ്ഥാനത്ത് എത്തിക്കുക. കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അനുമതി ഉൾപ്പെടെ ഇതിന് ആവശ്യമാണ്. പുതിയ മൃഗങ്ങളെ എത്തിച്ച് സന്ദർശകരുടെ എണ്ണം വർധിപ്പിക്കുകയാണ് ഇതിലൂടെ മ്യൂസിയം ആൻഡ് മൃഗശാല വകുപ്പ് ലക്ഷ്യമിടുന്നത്.
അതേസമയം അടുത്തിടെ ഹരിയാന മൃഗശാലയിൽ നിന്നും എത്തിച്ച ഹനുമാൻ കുരങ്ങുകൾ ഇപ്പോൾ ക്വാറന്‍റൈനിലാണ്. ഇവ ഇപ്പോൾ ഊർജ്ജസ്വലരാണെന്ന് അധികൃതർ അറിയിച്ചു. നേരത്തെ തിരുപ്പതി വെങ്കിടേശ്വര മൃഗശാലയിൽ നിന്നും എത്തിച്ച ഹനുമാൻ കുരങ്ങുകളിൽ ഒന്ന് ചാടിപ്പോയത് ജീവനക്കാരെ തെല്ലൊന്നുമല്ല വലച്ചത്. ഏറെ ദിവസത്തെ പ്രയത്നത്തിനൊടവിലാണ് ഹനുമാൻ കുരങ്ങനെ വലയിലാക്കിയത്. അതുകൊണ്ട് പുതുതായി എത്തിച്ച ഹനുമാൻ കുരങ്ങുകളുടെ സ്വഭാവം വ്യക്തമായി നിരീക്ഷിച്ച ശേഷം ആകും ഇവയെ സന്ദർശക കൂട്ടിലേക്ക് മാറ്റുക.
ALSO READ:'നൈലയും ലിയോയും ഒരുമിച്ചു'; മൃഗശാലയിൽ പുതുതായി എത്തിച്ച സിംഹങ്ങളെ ഒരു കൂട്ടിലേക്ക് മാറ്റി
നൈലയും ലിയോയും ഒരുമിച്ച്: തിരുവനന്തപുരം മൃഗശാലയിൽ പുതുതായി എത്തിച്ച നൈല, ലിയോ എന്നിങ്ങനെ പേരിട്ടിരിക്കുന്ന സിംഹങ്ങളെ ഒരുമിച്ച് ഒരു കൂട്ടിലേക്ക് മാറ്റി. ജൂൺ 15 ന് മന്ത്രി ജെ ചിഞ്ചു റാണിയാണ് തിരുപ്പതി ശ്രീ വെങ്കടേശ്വര മൃഗശാലയിൽ നിന്നെത്തിച്ച ഹൈബ്രിഡ് ഇനത്തിൽപ്പെട്ട സിംഹങ്ങളെ സന്ദർശക കൂട്ടിലേക്ക് മാറ്റിയത്. സിംഹങ്ങൾക്ക് നൈല, ലിയോ എന്നീ പേരുകൾ നൽകിയത് മന്ത്രി തന്നെയാണ്. കടുവകളുടെ കൂടിന് സമീപത്തുളള വലിയ കൂട്ടിൽ കമ്പി വല കൊണ്ട് മറച്ച് ഇരുവരെയും പ്രത്യേകമായാണ് പാർപ്പിച്ചിരുന്നത്. സമീപത്തുളള കൂടുകളിലാണ് ഇവയെ പാർപ്പിച്ചതെങ്കിലും നേർക്കുനേർ കണ്ടാൽ നൈലയും ലിയോയും ശൗര്യത്തോടെ പാഞ്ഞടുക്കുമായിരുന്നു.
ഏറെ നാളത്തെ നിരീക്ഷണത്തിനൊടുവിലാണ് സിംഹങ്ങളെ ഒരുമിച്ചാക്കിയത്. ഒരു കൂട്ടിൽ കഴിയുന്ന സിംഹങ്ങൾ തമ്മിൽ ആക്രമണം ഉണ്ടായാൽ ഇവയെ മാറ്റുന്നതിനുള്ള എല്ലാ സംവിധാനങ്ങളും മുൻകൂട്ടി തയാറാക്കിയിട്ടുണ്ടെന്ന് വെറ്ററിനറി സർജൻ ഡോ അലക്‌സാണ്ടർ ജേക്കബ് പറഞ്ഞിരുന്നു. സിംഹങ്ങളുടെ പരസ്‌പരമുള്ള പെരുമാറ്റമടക്കം ദൃശ്യങ്ങൾ പകർത്തുന്നുണ്ട്.
നിലവിൽ ഇരുവരും തമ്മിൽ പ്രശ്‌നങ്ങൾ ഇല്ലെന്നാണ് അധികൃതർ പറയുന്നത്. നൈലയ്ക്ക് നാലും ലിയോയ്ക്ക് അഞ്ചര വയസുമാണ് പ്രായം. തിരുപ്പതി ശ്രീ വെങ്കടേശ്വര മൃഗശാലയിൽ നിന്നും വെള്ള മയിലിനെയും രണ്ടു ജോഡി കാട്ടുകോഴികളെയും ഉടൻ എത്തിക്കാനിരിക്കുകയാണ്. ആറ് പന്നി മാനുകളെയും മൂന്ന് കഴുതപ്പുലികളെയും തിരുപ്പതി മൃഗശാലയ്ക്ക് പകരം നൽകിയിരുന്നു.