തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പൂജവയ്‌പ്പ് - വിദ്യാരംഭ ചടങ്ങുകൾ ജാഗ്രതയോടെയായിരിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ.
ആൾക്കൂട്ട ആചാരങ്ങള്‍ ഒഴിവാക്കണം. ആരിൽ നിന്നും രോഗം പകരാവുന്ന അവസ്ഥയാണുള്ളത്. അതുകൊണ്ട് തന്നെ ആഘോഷങ്ങൾ വീടുകളിൽ തന്നെ നടത്തുന്നതാണ് നല്ലത്. വിദ്യാരംഭ ചടങ്ങുകളും മറ്റ് ആഘോഷ ചടങ്ങുകളും വീടുകൾ സംഘടിപ്പിക്കുമ്പോൾ അടുത്ത ബന്ധുക്കളെ മാത്രം ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം. കണ്ടെയ്ൻമെന്‍റ് സോണുകളിൽ വീടുകൾക്ക് പുറത്ത് ഒരു ചടങ്ങും സംഘടിപ്പിക്കുന്നത്. 65 വയസിനു മുകളിലുള്ള പേരും പത്തു വയസിനു താഴെയുള്ള കുട്ടികളും മറ്റു രോഗങ്ങൾ ഉള്ളവരും ഗർഭിണികളും കഴിയുന്നതും വീടുകളിൽ തന്നെ കഴിയണം.
പൂജ ചടങ്ങുകളുമായി ബന്ധപ്പെട്ട് ഒഴിവാക്കാനാവാത്ത ചടങ്ങുകൾക്ക് ആരോഗ്യവകുപ്പിന്‍റെ മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. വിദ്യാരംഭത്തിന് നാവിൽ സ്വർണം കൊണ്ട് എഴുതുന്നുവെങ്കിൽ അത് അണുവിമുക്തമാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മറ്റൊരു കുട്ടികൾക്ക് ഇത് വീണ്ടും ഉപയോഗിക്കരുത്. എഴുത്തിനിരുത്തുന്നവരും പ്രത്യേകം ശ്രദ്ധിക്കണം. രോഗ ലക്ഷണങ്ങൾ ഉള്ളവർ കുട്ടികളെ എഴുത്തിനിരുത്തരുത്. ചടങ്ങുകൾക്കും മുമ്പ് എഴുത്തിനിരുത്തുന്നയാൾ കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. ജാഗ്രതയുടെ മുന്നോട്ടുപോയാൽ മഹാമാരിയെ തടഞ്ഞുനിർത്താൻ കഴികയുള്ളൂവെന്നും ആരോഗ്യ മന്ത്രി പ്രസ്താവനയിൽ ഓര്‍മിപ്പിച്ചു.