ETV Bharat / state

VD Satheesan Letter To CM 'അച്ചു ഉമ്മനെ അപമാനിച്ച നന്ദകുമാറിന്‍റെ പുനർനിയമനം റദ്ദാക്കി കേസെടുക്കണം'; മുഖ്യമന്ത്രിക്ക് വിഡി സതീശന്‍റെ കത്ത്

author img

By ETV Bharat Kerala Team

Published : Sep 1, 2023, 8:48 PM IST

VD Satheesan Letter To CM Against Police അച്ചു ഉമ്മന്‍റെ പരാതിയില്‍ കേസെടുത്ത് മൊഴി രേഖപ്പെടുത്തിയതല്ലാതെ ഇതുവരെ നന്ദകുമാറിനെ ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ലന്ന് വിഡി സതീശന്‍

v d Satheeshan  letter to cm  pinarayi viajayan  achu ommen  cyber attack  nandakumar  ihrd  Achu Oommen Response  നന്ദകുമാറിൻ്റെ പുനർനിയമനം  വി ഡി സതീശന്‍റെ കത്ത്  മുഖ്യമന്ത്രി  V D Satheesh Against Police  ഉമ്മൻ‌ചാണ്ടി  സെക്രട്ടേറിയറ്റിലെ മുൻ അഡീഷണൽ സെക്രട്ടറി  അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം  പുതുപ്പള്ളി
V D Satheeshan Letter To CM

തിരുവനന്തപുരം: ഉമ്മൻ‌ചാണ്ടിയുടെ (Oommen chandy) മകൾ അച്ചു ഉമ്മനെ (Achu oommen) സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച ഐഎച്ച്ആര്‍ഡി (IHRD) ഉദ്യോഗസ്ഥൻ നന്ദകുമാറിൻ്റെ പുനർനിയമനം റദ്ദാക്കി ക്രിമിനൽ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ (VD Satheesan). മുഖ്യമന്ത്രിക്ക് അദ്ദേഹം ഇതുസംബന്ധിച്ച കത്ത് നൽകി. അച്ചു ഉമ്മന്‍റെ (Achu Oommen) പരാതിയില്‍ കേസെടുത്ത് മൊഴി രേഖപ്പെടുത്തിയതല്ലാതെ ഇതുവരെ നന്ദകുമാറിനെ ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ലെന്ന് സതീശന്‍ ആരോപിച്ചു.

സ്ത്രീത്വത്തെ അപമാനിച്ച നന്ദകുമാറിനെ സർവീസിൽ നിന്ന് പുറത്താക്കുകയും അയാൾക്കെതിര ക്രിമിനൽ കേസെടുക്കുകയും വേണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റിലെ മുൻ അഡീഷണൽ സെക്രട്ടറിയായി കഴിഞ്ഞ വർഷം മെയിൽ വിരമിച്ച നന്ദകുമാറിനെ ഒരു മാസം മുമ്പാണ് ഐഎച്ച്ആര്‍ഡിയില്‍ നിയമിച്ചത്. നന്ദകുമാറിന്‍റെ പുനർനിയമനത്തിന് പിന്നിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്നും ആരോപണം ഉയർന്നിട്ടുണ്ട്. നന്ദകുമാർ കൊളത്താപ്പിള്ളി എന്ന അക്കൗണ്ട് വഴിയാണ് ഇയാൾ അച്ചു ഉമ്മനെതിരെ പോസ്‌റ്റിട്ടത്. പൊലീസ് അക്കൗണ്ട് മരവിപ്പിച്ചിരുന്നു.

കത്തിന്‍റെ പൂർണ രൂപം (Full Text Of The Letter): അച്ചു ഉമ്മനെതിരായ സൈബർ അധിക്ഷേപത്തിലൂടെ ഗുരുതര ചട്ടലംഘനം നടത്തിയ ഐഎച്ച്ആര്‍ഡി അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസർ നന്ദകുമാറിനെ സർവീസിൽ നിന്നും പുറത്താക്കണം. കഴിഞ്ഞ വർഷം മെയിൽ സെക്രട്ടേറിയറ്റിൽ നിന്നും വിരമിച്ച നന്ദകുമാറിനെ ഒരു മാസം മുൻപാണ് ഐഎച്ച്‌ആര്‍ഡിയില്‍ നിയമിച്ചത്. സർവീസ് ചട്ടങ്ങളുടെ നഗ്നമായ ലംഘനം നടത്തിയ നന്ദകുമാറിനെ ഇപ്പോഴത്തെ തസ്‌തികയിൽ നിന്ന് ഉടൻ നീക്കം ചെയ്യണം.

അച്ചു ഉമ്മന്‍റെ പരാതിയില്‍ കേസെടുത്ത് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതല്ലാതെ ഇതുവരെ നന്ദകുമാറിനെ ചോദ്യം ചെയ്യാൻ പൊലീസ് തയാറായിട്ടില്ല. ഉന്നത സിപിഎം ബന്ധമാണ് ഇയാൾക്ക് പൊലീസ് നൽകുന്ന സംരക്ഷണത്തിന് കാരണമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സ്ത്രീത്വത്തെ അപമാനിക്കുകയും സ്ത്രീയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയും അധിക്ഷേപിക്കുകയും ചെയ്‌ത ഒരു ക്രിമിനലിനെ സംരക്ഷിക്കുന്നത് സർക്കാരിന് അപമാനമാണ്.

സ്ത്രീപക്ഷ നിലപാടുകളിൽ മുഖ്യമന്ത്രിക്ക് ആത്മാർഥതയുണ്ടെങ്കില്‍ നന്ദകുമാറിനെ സർവീസിൽ നിന്ന് പുറത്താക്കുകയും അയാൾക്കെതിര ക്രിമിനൽ കേസ് എടുക്കുകയും വേണമെന്നും വിഡി സതീശന്‍ കത്തില്‍ പറയുന്നു.

പുതുപ്പള്ളി മാപ്പ് തരില്ലെന്ന് അച്ചു ഉമ്മന്‍ (Achu Oommen Response): അതേസമയം, സിപിഎമ്മിന്‍റെ സൈബര്‍ ആക്രമണത്തില്‍ താനോ, പിതാവിന്‍റെ ആത്മാവോ ക്ഷമിച്ചാലും പുതുപ്പള്ളി മാപ്പ് നല്‍കില്ലെന്ന് അച്ചു ഉമ്മന്‍ പ്രതികരിച്ചു. സൈബര്‍ ആക്രമണത്തിനെതിരെ നല്‍കിയ പരാതിയില്‍ പൊലീസ് മൊഴിയെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അച്ചു. പൂജപ്പുര പൊലീസ് പുതുപ്പള്ളിയിലെ വീട്ടിലെത്തിയായിരുന്നു മൊഴിയെടുത്തത്.

സെക്രട്ടേറിയറ്റ് മുന്‍ ഉദ്യോഗസ്ഥനായ നന്ദകുമാര്‍ ഫേസ്‌ബുക്ക് പോസ്‌റ്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞെങ്കിലും മറ്റൊരു അക്കൗണ്ടില്‍ അപമാനിക്കുന്ന പോസ്‌റ്റുകള്‍ ഇപ്പോഴുമുണ്ട്. ഉമ്മന്‍ ചാണ്ടിയെ ഇനിയെങ്കിലും വെറുതെ വിടണം. എല്ലാ സ്‌ത്രീകള്‍ക്കും വേണ്ടിയാണ് താന്‍ ഈ നിലപാടെടുത്തതെന്നും അച്ചു വ്യക്തമാക്കി.

വ്യക്തിവൈരാഗ്യം കൊണ്ടല്ല, ആശയത്തിന്‍റെ ഭാഗമായാണ് പരാതി നല്‍കിയത്. സൈബര്‍ ഇടങ്ങളില്‍ ഉണ്ടാകുന്ന അധിക്ഷേപങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന് ഇടതുപക്ഷം പറയുന്നെങ്കിലും അരിയാഹാരം കഴിക്കുന്നവര്‍ക്ക് കാര്യം അറിയാമെന്ന് അച്ചു ഉമ്മന്‍ പറഞ്ഞു. മൊഴിയെടുക്കല്‍ മൂന്ന് മണിക്കൂറിലേറെ നീണ്ടു. അതേസമയം, ഇടത് സൈബര്‍ ഇടങ്ങളില്‍ വര്‍ധിച്ചുവരുന്ന അധിക്ഷേപങ്ങള്‍ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാക്കാനാണ് യുഡിഎഫ് തീരുമാനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.