ETV Bharat / state

'സര്‍ക്കാര്‍ ആരോപണ ശരശയ്യയില്‍, കെ സുധാകരനെതിരായ കേസ് ശ്രദ്ധ തിരിക്കാന്‍'; പിണറായിക്കെതിരായ ആരോപണം അന്വേഷിക്കണമെന്ന് വിഡി സതീശന്‍

author img

By

Published : Jun 27, 2023, 3:51 PM IST

വിഡി സതീശന്‍  പിണറായി  vd satheesan against kerala govt  k sudhakaran case Thiruvananthapuram
വിഡി സതീശ

കൊലയാളി സംഘവുമായി ഗൂഢാലോചന നടത്തിയതിനാണ് കെ സുധാകരന്‍റെ ഡ്രൈവറെ നീക്കംചെയ്‌തതെന്ന് വിഡി സതീശന്‍

വിഡി സതീശന്‍ സംസാരിക്കുന്നു

തിരുവനന്തപുരം : കേരളത്തിലെ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നതിന്‍റെ ഭാഗമായാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ മുന്‍ ഡ്രൈവറുടെ പഴയകാല മൊഴിയനുസരിച്ച് വീണ്ടും കേസെടുത്തതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആരോപണങ്ങളുടെ ശരശയ്യയില്‍ നില്‍ക്കുന്ന സര്‍ക്കാര്‍ അതില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിന് വേണ്ടി മനപ്പൂര്‍വം കള്ളക്കേസുകളുണ്ടാക്കുകയാണ്. സിപിഎം ഗുണ്ടകള്‍ കൊലക്കത്തിയുമായി നില്‍ക്കുന്ന സ്ഥലത്തേക്ക് സുധാകരനെ കൊണ്ടുപോവാന്‍ ഗൂഢാലോചന നടത്തിയതിനാണ് ഡ്രൈവറെ നീക്കംചെയ്‌തതെന്നും വിഡി സതീശന്‍ പറഞ്ഞു.

ഡ്രൈവറെ പുറത്താക്കിയതിന്‍റെ വിദ്വേഷം തീര്‍ക്കാന്‍ കാലങ്ങളായി വായില്‍ തോന്നിയതൊക്കെ വിളിച്ചുപറഞ്ഞ് നടക്കുന്ന ഒരാളുടെ പഴയകാല മൊഴിയിലാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. അന്വേഷിക്കുന്നതില്‍ യാതൊരു വിരോധവുമില്ല. പക്ഷേ, ദേശാഭിമാനി മുന്‍ പത്രാധിപ സമിതി അംഗമായ ജി ശക്തിധരന്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലും അന്വേഷിക്കണം. വിവിധ ആളുകളില്‍ നിന്ന് ശേഖരിച്ച രണ്ടുകോടി മുപ്പത്തി അയ്യായിരം രൂപ കലൂരിലെ ദേശാഭിമാനി ഓഫിസില്‍ വച്ച് കൈതോലപ്പായയില്‍ പൊതിഞ്ഞ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയെന്നാണ് വെളിപ്പെടുത്തലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

'ആ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ ധൈര്യമുണ്ടോ ? ': പാര്‍ട്ടി ജാഥ നടത്തുന്ന സമയത്ത്, കലൂരിലെ ദേശാഭിമാനിയില്‍ രണ്ട് ദിവസം താമസിക്കാന്‍ സാധിക്കുന്നത് പിണറായി വിജയനല്ലാതെ മറ്റാര്‍ക്കുമാവില്ല. ഇപ്പോഴത്തെ മന്ത്രിസഭയിലെ ഒരു അംഗം കൂടി അന്ന് ആ കാറിലുണ്ടായിരുന്നെന്നും വെളിപ്പെടുത്തലുണ്ട്. ഇതുകൂടാതെ 25 ലക്ഷം രൂപ തിരുവനന്തപുരത്ത് വാങ്ങിയതിന്‍റെ വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്. പിണറായിയുടെ സഹപ്രവര്‍ത്തകനും ഒപ്പമിരുന്ന് പണം എണ്ണി തിട്ടപ്പെടുത്തുകയും ചെയ്‌തയാളുടേതാണ് ഈ വെളിപ്പെടുത്തല്‍. അതേക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ?.

10 ലക്ഷം രൂപ എണ്ണിക്കൊടുക്കുന്നത് കണ്ടെന്ന മോന്‍സന്‍റെ ഡ്രൈവറുടെ മൊഴിയിലാണ് കെ സുധാകരനെതിരെ കേസെടുത്തത്. ഇവിടെ 10 ലക്ഷമല്ല, രണ്ടുതവണയായി രണ്ടുകോടി അമ്പത്തഞ്ച് ലക്ഷം കൊണ്ടുപോകുന്നത് കണ്ടെന്ന മൊഴിയാണ് പുറത്തുവന്നിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ ടൈം സ്‌ക്വയര്‍ വരെ അറിയപ്പെടുന്നയാള്‍ക്കെതിരെയാണ് ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് ശക്തിധരന്‍റെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്താത്തത്?. ആഭ്യന്തര വകുപ്പ് മന്ത്രിയുടെ പദവിയില്‍ നിന്ന് മാറിനിന്ന് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോ?.

ഡ്രൈവറുടെ മൊഴിയില്‍ സുധാകരനെതിരെ കേസെടുത്തവര്‍ പണം എണ്ണിത്തിട്ടപ്പെടുത്തി നല്‍കിയ ആളുടെ വെളിപ്പെടുത്തലില്‍ കേസെടുക്കാതിരിക്കുന്നത് ഇരട്ടനീതിയാണ്. കെ സുധാകരനും പ്രതിപക്ഷ നേതാവിനുമെതിരെ കേസെടുത്ത മുഖ്യമന്ത്രി ദേശാഭിമാനി മുന്‍ പ്രത്രാധിപ സമിതി അംഗത്തിന്‍റെ വെളിപ്പെടുത്തലിലും കേസെടുക്കണം. ഇതിനേക്കാള്‍ ഗുരുതര വെളിപ്പെടുത്തലുണ്ടെന്നാണ് ശക്തിധരന്‍ പറയുന്നത്. ഇപ്പോള്‍ നടത്തിയ വെളിപ്പെടുത്തലില്‍ അദ്ദേഹം ഉറച്ച് നില്‍ക്കുന്നുമുണ്ട്. പണം എങ്ങോട്ടാണ് കൊണ്ടുപോയതെന്നും എവിടെ നിന്നാണ് പണം കിട്ടിയതെന്നും അന്വേഷിക്കണം.

ഏത് മന്ത്രിയുടെ കാറിലാണ് പണം കൊണ്ടുപോയത് എന്ന് ശക്തിധരന്‍ തന്നെ വെളിപ്പെടുത്തട്ടെ. ദേശാഭിമാനിക്ക് ചെമ്പോല, കൈതോല തുടങ്ങിയ ഓലകളോട് ഒരു പ്രത്യേക സ്നേഹമാണ്. ലീഡ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ ബെംഗളൂരുവിലെ മാധ്യമപ്രവര്‍ത്തകയായ സന്ധ്യ രവിശങ്കര്‍ ഗുരുതരമായ വെളിപ്പെടുത്തലാണ് പിണറായി വിജയനെതിരെ നടത്തിയിരിക്കുന്നത്. കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മുതലാളിമാരുമായി ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ 1,500 ഏക്കര്‍ സ്ഥലം തമിഴ്‌നാട്ടിലും കേരളത്തിലും സ്വന്തമാക്കിയെന്നാണ് വെളിപ്പെടുത്തലെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

'മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലില്‍ നിശബ്‌ദത': 2018ല്‍ നെല്‍വയല്‍ നീര്‍ത്തട നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നത് ഈ സ്ഥലങ്ങളെ തരം മാറ്റുന്നതിന് വേണ്ടിയാണെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. അന്ന് പ്രതിപക്ഷം ഭേദഗതി ബില്‍ കീറിയെറിഞ്ഞു. മാധ്യമ പ്രവര്‍ത്തകയുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് അന്വേഷിക്കണം. അല്ലെങ്കില്‍, അവര്‍ക്കെതിരെ മാനനഷ്‌ടത്തിന് കേസ് കൊടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. വെളിപ്പെടുത്തലുകള്‍ നിരവധിയുണ്ട്. മാധ്യമ പ്രവര്‍ത്തക നടത്തിയ വെളിപ്പെടുത്തല്‍ പ്രതിപക്ഷത്തിനെതിരെ ആണെങ്കില്‍ എപ്പോഴേ കേസെടുത്ത് അന്വേഷണം നടത്തുമായിരുന്നു.

ഭരണം കയ്യിലുണ്ടെന്ന് കരുതി കുറച്ചുപേര്‍ക്ക് മാത്രം നീതി നടപ്പാക്കുകയും, മറ്റുള്ളവര്‍ക്ക് നീതി നിഷേധിക്കുകയും ചെയ്യുന്നതാണോ സര്‍ക്കാരിന്‍റെ രീതി?. സ്വപ്‌നയുടെ വെളിപ്പെടുത്തലിനാണോ മോന്‍സന്‍റെ വെളിപ്പെടുത്തലിനാണോ ശക്തിധരന്‍റെ വെളിപ്പെടുത്തലിനാണോ സുധാകരന്‍ പുറത്താക്കിയ ഡ്രൈവറുടെ മൊഴിക്കാണോ വിശ്വാസ്യത ?. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആരെങ്കിലും പറഞ്ഞാല്‍ ആപ്പോള്‍ തന്നെ കേസെടുക്കും. മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലുകളില്‍ സര്‍ക്കാരിനും പൊലീസിനും നിശബ്‌ദതയാണ്. ഇത് കാട്ടുനീതിയാണ്. ഇത് കേരളമാണെന്നും ജനങ്ങള്‍ ഇതെല്ലാം നോക്കിക്കാണുന്നുണ്ടെന്നും ഓര്‍ക്കണം.

ALSO READ | AI Camera | 'കോടതി മേൽനോട്ടപ്രകാരം അന്വേഷണം വേണം, കോടികളുടെ അഴിമതി നടന്നു' ; പൊതുതാത്‌പര്യ ഹർജിയുമായി വിഡി സതീശനും രമേശ് ചെന്നിത്തലയും

മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്നുവന്ന അഞ്ച് ഗുരുതര ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കുന്നതിനാണ് പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. രാഷ്ട്രീയ പകപോക്കലിനെ നിയമപരമായും രാഷ്ട്രീയമായും പ്രതിപക്ഷം നേരിടും. റിട്ടയര്‍ ചെയ്‌ത ടീച്ചറിന്‍റെ ശമ്പളം വരെ വിജിലന്‍സ് അന്വേഷിക്കുന്നുണ്ടല്ലോ. സുധാകരന്‍റെ കുടുംബത്തിനെതിരായ അന്വേഷണത്തില്‍ കാട്ടിയ താത്‌പര്യം ഈ വെളിപ്പെടുത്തലിലും ഉണ്ടോയെന്ന് അറിയണം. ഒരു സര്‍ക്കാര്‍ ഒരുപോലുള്ള വിഷയങ്ങളില്‍ എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് കേരളത്തിലെ രാഷ്ട്രീയ പ്രബുദ്ധതയുള്ള ജനങ്ങള്‍ വിലയിരുത്തട്ടെ. ജനങ്ങളോട് ഉത്തരം പറയേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും സതീശന്‍ പറഞ്ഞു.

ALSO READ | കെഎംഎസ്‌സിഎല്ലില്‍ കോടികളുടെ അഴിമതി; ഇപ്പോൾ നടക്കുന്നത് തെളിവുകള്‍ ഇല്ലാതാക്കാനുള്ള ശ്രമമെന്നും വിഡി സതീശന്‍

പനി വിവരങ്ങള്‍ രഹസ്യമാക്കുന്നത് എന്തിന് ?: കേരളത്തില്‍ ജനങ്ങള്‍ പനി പിടിച്ച് മരിക്കുകയാണ്. എത്ര പേര്‍ ആശുപത്രികളിലുണ്ടെന്ന കാര്യം പുറത്തുപറയരുതെന്നാണ് ഡിഎംഒമാരോട് ആരോഗ്യവകുപ്പ് പറഞ്ഞിരിക്കുന്നത്. എന്തിനാണ് രഹസ്യമാക്കി വയ്ക്കുന്നത്?. പനി പിടിച്ച് ആശുപത്രിയില്‍ കിടക്കുന്നവര്‍ക്ക് മരുന്ന് നല്‍കാന്‍ പോലും കഴിയുന്നില്ല. രോഗികളെ നോക്കാന്‍ പോലും ആളില്ലാത്ത അവസ്ഥയാണ്. രോഗികള്‍ കട്ടിലിനടിയിലും വരാന്തയിലുമൊക്കെ കിടക്കുകയാണ്.

കൊവിഡ് മഹാമാരിക്കാലത്ത് 2,5000 പേരുടെ മരണം മറച്ചുവച്ച സര്‍ക്കാരാണിത്. പിന്നീട് അതെല്ലാം പുറത്തുവന്നു. ഇപ്പോള്‍ പനിബാധിച്ച് കിടക്കുന്നവരുടെ വിവരങ്ങളും മറച്ചുവയ്ക്കുകയാണ്. ഭരിക്കുന്നതിന് പകരം സര്‍ക്കാര്‍ ധനസമ്പാദനത്തിലും അഴിമതിയിലും മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും സതീശന്‍ ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.