ETV Bharat / state

അരിയെത്രെയെന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴിയെന്ന്‌ ഉത്തരം ; ധനകാര്യ മന്ത്രിക്കെതിരെ വി മുരളീധരൻ

author img

By ETV Bharat Kerala Team

Published : Nov 14, 2023, 3:05 PM IST

V Muraleedharan against KN Balagopal : പുറത്തുവിട്ട കണക്കുകൾക്ക് കൃത്യമായ മറുപടി പറയാൻ പോലും ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലിന്‌ കഴിയുന്നില്ലെന്ന്‌ കേന്ദ്രമന്ത്രി വി മുരളീധരൻ

V Muraleedharan against Finance Minister  V Muraleedharan  KN Balagopal  ധനകാര്യ മന്ത്രി ബാലഗോപാൽ  Finance Minister KN Balagopal  Union Minister V Muraleedharan  കേന്ദ്ര മന്ത്രി വി മുരളീധരൻ  ധനകാര്യ മന്ത്രിയ്‌ക്കെതിരെ വി മുരളീധരൻ  V Muraleedharan against KN Balagopal  ധനകാര്യ മന്ത്രിയുടെ കണക്കുകള്‍
V Muraleedharan against KN Balagopal

ധനകാര്യ മന്ത്രിയ്‌ക്കെതിരെ വി മുരളീധരൻ

തിരുവനന്തപുരം : താൻ പുറത്തുവിട്ട കണക്കുകൾക്ക് കൃത്യമായ മറുപടി നല്‍കാന്‍ സാധിക്കാതെ അരിയെത്രെയെന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴിയെന്നാണ് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ പറയുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ (V Muraleedharan against KN Balagopal). നെല്ല് സംഭരണത്തിൽ കേന്ദ്രം വർദ്ധിപ്പിച്ച തുക കർഷകർക്ക് നൽകാതെ സംസ്ഥാനം തടഞ്ഞുവയ്ക്കുന്നു. ആ പണം മറ്റെന്തൊക്കെയോ ആവശ്യത്തിന് വിനിയോഗിക്കുന്നു. ഇങ്ങനെയാണ് കർഷകർ ആത്മഹത്യയിലേക്ക് പോകുന്നത്.

കേന്ദ്ര വിഹിതം മുടങ്ങുന്നത് കണക്കുകൾ കൃത്യമായി സമർപ്പിക്കാത്തത് മൂലമാണ്. യുജിസി ഗ്രാൻഡിന് സമയബന്ധിതമായി
അപേക്ഷ നൽകിയെങ്കിൽ ധനമന്ത്രി തെളിവ് പുറത്തുവിടട്ടെ. കേന്ദ്രം നൽകാനുള്ള പണം സംബന്ധിച്ച് സംസ്ഥാന സർക്കാറിന് പരാതി ഉണ്ടെങ്കിൽ ധവള പത്രം ഇറക്കാൻ സർക്കാരിനെ വെല്ലുവിളിക്കുന്നുവെന്നും മുരളീധരൻ പറഞ്ഞു.

കേരളീയത്തിന് ചെലവാക്കാൻ 100 കോടി ഉണ്ട്. എന്നാൽ കർഷകർക്ക് നൽകാൻ പണം ഇല്ല. ഒരു കുടിശ്ശികയും നിലവിൽ കേന്ദ്രം തരാനില്ല. രേഖകൾ പരിശോധിച്ച് ഇതില്‍ വിശദമായി മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ സമരം ചെയ്യുന്നതിന് പകരം ക്ഷേമ പെൻഷന്‍റെ കണക്കടക്കം കൃത്യമായി കേന്ദ്രത്തിന് നൽകുകയാണ് സംസ്ഥാനം ചെയ്യേണ്ടതെന്നും മുരളീധരൻ പറഞ്ഞു.

കണക്ക് വ്യക്തമാക്കി ധനമന്ത്രി : 21,798 കോടി രൂപയാണ് 2020-21 സാമ്പത്തിക വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് മുന്നിലുണ്ടായിരുന്ന കുടിശ്ശിക. 2021-22 ല്‍ 6400 കോടി രൂപ അധിക കുടിശ്ശിക വന്നു എന്നാണ് കണക്ക്. മുന്‍ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യത്യസ്‌തമായി പുതിയൊരു ഇനം കൂടി കുടിശ്ശികയായി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതാണ്‌ ഇതിന്‌ കാരണം.

കെഎസ്ആര്‍ടിസി, കേരള വാട്ടര്‍ അതോറിറ്റി, ഹൗസിംഗ് ബോര്‍ഡ് തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് 1970 കള്‍ മുതല്‍ നല്‍കിയ വായ്‌പ സഹായങ്ങളുടെ നാളിതുവരെയുള്ള പലിശ സഹിതം ഒരു പുതിയ ഇനമാക്കി മാറ്റിയിരിക്കുന്നു. ഇത് 5980 കോടി രൂപയോളം വരും. മുന്‍വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ കുടിശ്ശികയായി പിരിച്ചെടുക്കാനുണ്ടായിരുന്ന നികുതി വകുപ്പിന്‍റെ ഇനത്തില്‍ 420 കോടി രൂപ ഈ വര്‍ഷം കുറവ് വന്നിട്ടുണ്ട്.

സാധാരണ നികുതി വകുപ്പിന്‍റെ കുടിശ്ശികകള്‍ ഒരു കാലത്തും കുറഞ്ഞിട്ടില്ല. വര്‍ധിച്ചുവരികയാണ് പതിവ്. 2020-21 നെ അപേക്ഷിച്ച് 2021-22 ല്‍ നികുതി കുടിശ്ശികയില്‍ 420 കോടി രൂപയുടെ കുറവ് വന്നു. അക്കൗണ്ടന്‍റ് ജനറലിന്‍റെ കണക്ക് പ്രകാരം 2021-22 ലെ നികുതി കുടിശ്ശിക 13,410.12 കോടി രൂപയാണ്.

ALSO READ: സിഎജി റിപ്പോര്‍ട്ട് സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ വസ്‌തുതാവിരുദ്ധം, കുടിശ്ശിക കുറഞ്ഞത് ചരിത്ര നേട്ടം : ധനമന്ത്രി

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയേയും സർക്കാരിനെയും വിമർശിച്ച കേന്ദ്ര സഹമന്ത്രി വി മുരളീധരന് മറുപടിയുമായി ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നേരത്തെ രംഗത്തെത്തിയിരുന്നു. വി മുരളീധരന്‍റെ പരാമർശം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. കേരളത്തിലെ ജനങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങൾ നൽകാതിരിക്കാൻ ശ്രമിക്കുന്നവരാണ് ജനങ്ങളെ മണ്ടന്മാരാക്കുന്നത്. കേന്ദ്ര വിഹിതം നൽകാത്തതാണ്‌ കേരളത്തിന്‍റെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും ബാലഗോപാൽ പറഞ്ഞു.

ALSO READ: 'കേന്ദ്രവും സംസ്ഥാനവും തമ്മിൽ അടിമ - ഉടമ ബന്ധമല്ല' : വി മുരളീധരന് മറുപടിയുമായി മന്ത്രി കെ എൻ ബാലഗോപാൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.