ETV Bharat / state

ലൈഫിന്‍റെ വീടുകളില്‍ മോദിയുടെ പടം പറ്റില്ലെന്ന് കേരളം, കേന്ദ്രത്തിന് കത്ത്, പോരിന് വീണ്ടും കളമൊരുങ്ങുന്നു

author img

By ETV Bharat Kerala Team

Published : Dec 4, 2023, 4:04 PM IST

Minister MB Rajesh letter to central Govt on life mission: ലൈഫ് പദ്ധതി പ്രകാരം നിര്‍മിക്കുന്ന വീടുകളില്‍ മോദിയുടെ ചിത്രവും എംബ്ലവും പതിക്കുന്നത് ഭരണഘടന പ്രകാരമുള്ള അവകാശങ്ങളുടെ ലംഘനമാണെന്ന് കേരളം.

State Govt letter to central Govt on life project  life mission Kerala  Minister MB Rajesh letter to central Govt  central Govt on life project  ലൈഫിന്‍റെ വീടുകളില്‍ മോദിയുടെ പടം  ലൈഫ് പദ്ധതി  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്
Minister MB Rajesh wrote letter to central Govt on life project

തിരുവനന്തപുരം : ലൈഫ് പദ്ധതി പ്രകാരം നിര്‍മിക്കുന്ന വീടുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും കേന്ദ്ര സര്‍ക്കാരിന്‍റെ ലോഗോയും സ്ഥാപിക്കണമെന്ന നിര്‍ദേശം തള്ളി സംസ്ഥാന സര്‍ക്കാര്‍ (State Govt letter to central Govt on life project). കേന്ദ്രം നല്‍കിയ അത്തരമൊരു നിര്‍ദേശം സംസ്ഥാനത്തിനു സ്വീകാര്യമല്ലെന്ന് കാട്ടി കേന്ദ്ര നഗര-ഹൗസിങ് നഗരകാര്യ മന്ത്രി ഹര്‍ദീപ് സിങ് പുരിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് കത്തയച്ചു (Minister MB Rajesh wrote letter to central Govt on life project).

പാവപ്പെട്ടവര്‍ക്ക് തല ചായ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ലൈഫ് പദ്ധതിയിലൂടെ നല്‍കുന്ന വീടിന് നാല് ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതെന്ന് കത്തില്‍ മന്ത്രി വ്യക്തമാക്കി. ഇത് ഇന്ത്യയിലെ മറ്റേത് സംസ്ഥാനങ്ങള്‍ നല്‍കുന്നതിനേക്കാള്‍ ഉയര്‍ന്ന തുകയാണ്. 2023 ഒക്‌ടോബര്‍ 31 വരെ ലൈഫ് പദ്ധതി (life mission Kerala) പ്രകാരം 3,56,108 വീടുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതില്‍ 79,860 വീടുകള്‍ പ്രധാനമന്ത്രി ആവാസ് യോജന അര്‍ബന്‍ ധനസഹായം ഉപയോഗിച്ചും 32,171 വീടുകള്‍ പ്രധാനമന്ത്രി ആവാസ് യോജന റൂറല്‍ സഹായം ഉപയോഗിച്ചും നിര്‍മിച്ചവയാണ്.

പ്രധാനമന്ത്രി ആവാസ് യോജന അര്‍ബന്‍ പദ്ധതിക്ക് 1,50,000 രൂപയും പ്രധാനമന്ത്രി ആവാസ് യോജന റൂറല്‍ പദ്ധതിക്ക് 72,000 രൂപയുമാണ് കേന്ദ്രത്തിന്‍റെ വിഹിതം. പിഎംഎവൈ (അര്‍ബന്) ബാക്കിയുള്ള 62.5 ശതമാനവും പിഎംഎവൈ (റൂറലിന്) ബാക്കിയുള്ള 82 ശതമാനവും നല്‍കുന്നത് സംസ്ഥാന സര്‍ക്കാരും തദ്ദേശഭരണ സ്ഥാപനങ്ങളും ചേര്‍ന്നാണ്. യഥാക്രമം 62.5 ശതമാനവും 82 ശതമാനവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്ന നഗര, ഗ്രാമീണ പാര്‍പ്പിട പദ്ധതികള്‍ക്ക് പ്രധാനമന്ത്രിയുടെ ചിത്രവും കേന്ദ്ര സര്‍ക്കാരിന്‍റെ എംബ്ലവും ചേര്‍ക്കുന്നത് അനൗചിത്യമാണെന്ന് കത്തില്‍ പറയുന്നു.

മാത്രമല്ല, ഭരണഘടയുടെ 21-ാം അനുച്ഛേദം അനുസരിച്ച് ഒരു വ്യക്തിക്ക് അന്തസോടെ ജീവിക്കാന്‍ നല്‍കുന്ന അവകാശത്തിന്‍റെ ലംഘനം കൂടിയാണ് ഇതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതു കണക്കിലെടുത്ത് ഗുണഭോക്താക്കളുടെ വീട്ടില്‍ ഇത് സാധ്യമല്ലെന്ന് കേരളം വ്യക്തമാക്കുന്നു. അതിനാല്‍ ഇക്കാര്യം മനസിലാക്കി ഈ നിര്‍ദേശം പിന്‍വലിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിനോട് കേരളം ആവശ്യപ്പെടുന്നത്. ഇതോടെ കേരളവും കേന്ദ്രവും തമ്മില്‍ പണ കൈമാറ്റം സംബന്ധിച്ച അടുത്ത തര്‍ക്കത്തിനു വഴി തുറക്കുകയാണ്.

കേന്ദ്ര സര്‍ക്കാരിന്‍റെ എംബ്ലവും പ്രധാനമന്ത്രിയുടെ പടവും ഇല്ലാത്തതിന്‍റെ പേരു പറഞ്ഞ് അഞ്ച് പദ്ധതികള്‍ക്ക് ലഭിക്കേണ്ട 5632 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു വച്ചുവെന്നു സംസ്ഥാനത്തിന്‍റെ ആരോപണം നിലനില്‍ക്കേയാണ് ബ്രാന്‍ഡിങ് നടക്കില്ലെന്നു കൂടി കേരളം വ്യക്തമാക്കുന്നത്. കേന്ദ്ര പദ്ധതികളായ സ്വച്ഛ് ഭാരത് മിഷന്‍, ആയുഷ്‌മാന്‍ ഭാരത്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, പ്രധാനമന്ത്രി ആവാസ് യോജന (അര്‍ബന്‍), പോഷണ്‍ അഭിയാന്‍ എന്നീ പദ്ധതികള്‍ക്കുള്ള കുടിശിക കേന്ദ്രം തടഞ്ഞു വച്ചിരിക്കുന്നു എന്നാണ് സംസ്ഥാനത്തിന്‍റെ ആരോപണം. ഈ അഞ്ച് പദ്ധതികളുടെ കുടിശികയായ 5,632 കോടിക്കു പുറമേ മൂലധന നിക്ഷേപങ്ങള്‍ക്ക് സംസ്ഥാനത്തിനു ലഭിക്കേണ്ട 2,058 കോടി രൂപയുടെ ധനസഹായവും കേന്ദ്രം നിഷേധിച്ചതായി സംസ്ഥാനം ആരോപിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.